വിടാനൊരുക്കമില്ലാതെ അതിജീവിത: ശാസ്ത്രീയ അന്വേഷണം വേണം; സമയം തേടി ദിലീപിന്റെ അഭിഭാഷകർ
കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ആവശ്യവുമായി അതിജീവിതയായ നടി. ആക്രമണത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്നാണ് അതിജീവിത ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് വിചാരണയുടെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് നടി ഇത്തരമൊരു ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
മെമ്മറി കാർഡ് വിവോ മൊബൈൽ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ളതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം. വിവിധ സാമൂഹിക മാധ്യമങ്ങളുടെ അക്കൗണ്ടുകളുള്ള ഫോണിലാണ് മെമ്മറി കാർഡ് ഉപയോഗിച്ചത്. ഈ സമയത്ത് ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള സാധ്യതയുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലടക്കം വന്നാലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

സുപ്രീംകോടതി അഭിഭാഷകനായ ഗൗരവ് അഗർവാളാണ് നടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത നേരത്തേ നൽകിയ ഹർജിയാണ് കഴിഞ്ഞ ദിവസം ജസ്റ്റിസ് കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. വിഷയത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ദിലീപിന്റെ അഭിഭാഷകൻ സമയം തേടി. ഇതോടെ അടുത്തമാസം ഏഴിന് പരിഗണിക്കാനായി ഹർജി മാറ്റി.
ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടർന്ന് മെമ്മറി കാർഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി തേടിയിരുന്നു. ഈ സമയത്ത് കോടതിയുടെ കസ്റ്റഡിയില്‍ നിന്നും പുറത്തെടുത്ത മെമ്മറി കാർഡ് ചോർത്തപ്പെട്ടോയെന്ന സംശയമാണ് നിലനില്‍ക്കുന്നത്. 2021 ജുലായ് 19 നായിരുന്നു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പള്‍സർ സുനിയുടെ അഭിഭാഷകന് കോടതി അനുമതി നല്‍കിയത്.
ആ സമയത്ത് കാർഡ് വിവോ ഫോണിലിട്ട് പരിശോധിച്ചിട്ടുണ്ടെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആരാണ് ഇത്തരത്തില്‍ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതെന്ന് കണ്ടെത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം. ഒന്നാം പ്രതിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. മെമ്മറി കാർഡ് മൊബൈലില്‍ ഇടുമ്പോള്‍ കോപ്പി ചെയ്യാന്‍ എളുപ്പമാണെന്നും ഗൗരവ് അഗർവാള്‍ വാദിച്ചു.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ടായതായും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെയും കസ്റ്റഡിയിലിരിക്കുമ്പോൾ രണ്ട് തവണ ഇത്തരത്തില്‍ മെമ്മറി കാർഡ് പരിശോധിച്ചെന്നാണ് കണ്ടെത്തല്‍. 2018 ജനുവരി ഒൻപതിനും ഡിസംബർ 13-നുമായിരുന്നു ദൃശ്യങ്ങള്‍ പരിശോധിച്ചത്.
2018 ല്‍ രാത്രിയിലാണ് മെമ്മറി കാർഡ് പരിശോധിച്ചത്. കോടതി സമയം കഴിഞ്ഞിട്ടുള്ള ഈ പരിശോധന സംശയകരമാണ്. അതിനാലാണ് ശാസ്ത്രീയാന്വേഷണം ആവശ്യപ്പെടുന്നതെന്നും അതിജീവിതയുടെ അഭിഭാഷകൻ ഹൈക്കോടതിയില്‍ വാദിച്ചു. അതീജീവിതയുടെ ആവശ്യത്തെ പ്രോസിക്യൂഷനും പിന്തുണച്ചു. കേസിന്റെ വിചാരണ അവസാനഘട്ടത്തിലാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി കോടതിയെ അറിയിച്ചു.












Click it and Unblock the Notifications