'ദിലീപിനെ പൂട്ടണം' ഗ്രൂപ്പ്, ഷോൺ ജോർജിന് കുരുക്ക്, വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്, 'കേസ് അട്ടിമറിക്കാൻ നീക്കം'
കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പുതിയ നിര്‍ണായക നീക്കം. പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നത്. വിശദാംശങ്ങള്‍ അറിയാം...
കോട്ടയം ഈരാറ്റുപേട്ടയിലെ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയിരിക്കുന്നത്. രാവിലെ 9 മണിയോടെയാണ് പരിശോധന ആരംഭിച്ചത്. ഷോണ്‍ ജോര്‍ജിന്റെ അടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി സംസാരിക്കുന്ന വ്യക്തിയാണ് പിസി ജോര്‍ജ്. നിരവധി തവണ പിസി ജോര്‍ജ് അതിജീവിതയെ അധിക്ഷേപിക്കുകയുമുണ്ടായിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അടക്കം ഫോണുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ഈ ഫോണില്‍ നിന്ന് ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ദിലീപിനെ പൂട്ടണം എന്ന പേരിലുളളതായിരുന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ്.
മഞ്ജു വാര്യര്‍ മുതല്‍ ഐജി ബി സന്ധ്യ അടക്കമുളളവരുടെ പേരുകള്‍ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ചതാണ് ഈ വാട്‌സ്ആപ്പ് സ്‌ക്രീന്‍ഷോട്ട് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനൂപിന്റെ ഫോണിലേക്ക് ആ സ്‌ക്രീന്‍ഷോട്ട് എത്തിയത് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നാണ് എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നത്.
'ദിലീപിനോടുള്ള കൂറ്, കള്ളതെളിവ് ഉണ്ടാക്കിയെന്ന് തെളിഞ്ഞിട്ടും'; ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ
കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തുന്നത്. കൊച്ചിയിലെ ക്രൈംബ്രാഞ്ച് യൂണിറ്റിന്റെ നിര്‍ദേശപ്രകാരമാണ് കോട്ടയം യൂണിറ്റിന്റെ ഈ പരിശോധന. ഈരാറ്റുപേട്ടയിലെ ഈ വീട്ടില്‍ തന്നെയാണ് പിസി ജോര്‍ജും താമസിക്കുന്നത്. നടിക്കെതിരെ നടന്ന വ്യാജ സൈബര്‍ പ്രചാരണത്തിന്റെ കൂടുതല്‍ തെളിവുകള്‍ക്കായാണ് ക്രൈംബ്രാഞ്ച് ശ്രമം.
അതിജീവിതയെ പിന്തുണയ്ക്കുന്നവര്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തുന്നു എന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലായിരുന്നു വ്യാജ സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ചിരുന്നത്. സിനിമാ രംഗത്തുളളവരും പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും അടക്കമുളളവരുടെ പേരുകള്‍ ഇതിനായി ഉപയോഗിച്ചിരുന്നു. മഞ്ജു വാര്യര്‍, ആഷിഖ് അബു, ബൈജു കൊട്ടരക്കര, ലിബര്‍ട്ടി ബഷീര്‍, ടിബി മിനി, നേരത്തെ നടിയെ ആക്രമിച്ച കേസ് അന്വേഷിച്ചിരുന്ന ബി സന്ധ്യ എന്നിവരുടെ പേരുകള്‍ വ്യാജ സ്‌ക്രീന്‍ ഷോട്ടിലുണ്ട്.
കൂടാതെ മാധ്യമപ്രവര്‍ത്തകരായ പ്രമോദ് രാമന്‍, എംവി നികേഷ് കുമാര്‍, സ്മൃതി പരുത്തിക്കാട് എന്നീ മാധ്യമപ്രവര്‍ത്തകരുടെ പേരുകളും വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പിലുണ്ട്. വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നു എന്ന് ആരോപിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര കൊച്ചി സെന്‍ട്രല്‍ പോലീസിന് പരാതി നല്‍കിയിരുന്നു. ബൈജു കൊട്ടാരക്കരയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍
അതേസമയം മഞ്ജു വാര്യരെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചിരുന്നുവെങ്കിലും താരം ഹാജരായിരുന്നില്ല. ആലപ്പി അഷ്‌റഫില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടിയിരുന്നു. ദിലീപിന്റെ പിആര്‍ ഗ്രൂപ്പ് ആണ് വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചാരണത്തിന് പിന്നില്‍ എന്ന് ആലപ്പി അഷ്‌റഫ് ആരോപിച്ചിരുന്നു. പിആര്‍ ഗ്രൂപ്പിലുളളവരുടെ നമ്പറുകള്‍ ഉപയോഗിച്ചാണ് വ്യാജ ഗ്രൂപ്പ് നിര്‍മ്മിച്ചത് എന്നും ആലപ്പി അഷ്‌റഫ് ആരോപിക്കുകയുണ്ടായി.
Recommended Video