'ദിലീപിന്റെ വക പള്‍സർ സുനിക്ക് പണമെത്തി':അനുബന്ധ കുറ്റപത്രത്തില്‍ തെളിവുമായി പൊലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ദിലീപിന് കുരുക്കാവുന്ന പല നിർണ്ണായക വിവരങ്ങളുമുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേസിലെ ഒന്നാംപ്രതിയായ പൾസർ സുനിയെന്ന സുനിൽകുമാറും എട്ടാംപ്രതി ദിലീപും തമ്മിൽ പണമിടപാട് നടത്തിയതായി സൂചന നൽകുന്ന തെളിവുകളും അനുബന്ധ കുറ്റപത്രത്തിലുണ്ടെന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത്.
കൃത്യം നടക്കുന്നതിനും രണ്ട് വർഷം മുന്‍പ് 2015 നവംബർ ഒന്നിന് പൾസർ സുനിക്ക് ദിലീപ് ഒരുലക്ഷം രൂപ കൈമാറിയതായി നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍
2015 നവംബർ രണ്ട് തിങ്കളാഴ്ച പള്‍സർ സുനിയുടെ അമ്മയുടെ പേരിലുള്ള യൂണിയന്‍ ബാങ്ക് അക്കൌണ്ടിലേക്കാണ് ഒരു ലക്ഷം രൂപയെത്തിയത്. തലേ ദിവസം ഒക്‌ടോബർ 31ന് ശനിയാഴ്‌ച ദിലീപിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചതിന്റെ രേഖകളും അന്വേഷകസംഘത്തിന് ലഭിച്ചിട്ടുണ്ട്.
സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ
ദിലീപും അഭിഭാഷകനും നിരവധി തവണ ദൃശ്യങ്ങൾ കണ്ടതിന്റെ തെളിവുകളെക്കുറിച്ചും കുറ്റപത്രത്തിലുണ്ട്. ദൃശ്യങ്ങൾ കണ്ടകാര്യം ദിലീപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അഭിഭാഷകൻ സുജേഷ് പറയുന്നതായാണ് കണ്ടെത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് സുഹൃത്തായ ശരത്താണെന്ന് കുറ്റപത്രത്തില്‍ പറയുന്നത്. ഇത് സംബന്ധിച്ച തെളിവും അനുബന്ധ കുറ്റപത്രത്തിലുണ്ട്.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് ശരത്തിനും ദിലീപിനുമൊപ്പം കണ്ടുവെന്നും ഇതിന് താന്‍ ദൃക്സാക്ഷിയാമെന്നും ബാലചന്ദ്രകുമാർ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ചതായും ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്
കേസ് ഇന്നലെ വിചാരണക്കോടതി പരിഗണിച്ചപ്പോള്‍ മജിസ്ട്രേറ്റ് കോടതിയില്‍ അനുബന്ധ കുറ്റപത്രം സമർപ്പിച്ച വിവരം പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു. ആദ്യം പത്ത് ദിവസം കഴിഞ്ഞ പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും 27 കേസ് വീണ്ടും പരിഗണിക്കും. ഈ സമയത്തോടെ കുറ്റപത്രം വിചാരണക്കോടതിയില്‍ എത്തും.
അനുബന്ധ കുറ്റപത്രം സമർപ്പിച്ചെങ്കിലും ദിലീപിന്റെ അഭിഭാഷകർക്കെതിരേയും മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിലും അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ ശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് 3 കോടതികളുടെ കസ്റ്റഡിയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചതിന്റെ ഫോറന്‍സിക് തെളിവുകള്‍ പുറത്ത് വന്നെങ്കിലും ഇത് സംബന്ധിച്ച കാര്യങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.
കേസിലെ തുടരന്വേഷണം പൂർത്തിയാക്കാന്‍ കോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന്റെ 5 ദിവസം മുന്‍പ് മാത്രമായിരുന്നു ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചത്. ഇക്കാര്യം അന്വേഷിക്കാന്‍ കൂടുതല്‍ സമയം വിചാരണ കോടതിയും ഹൈക്കോടതിയും അനുവദിച്ചിട്ടില്ലെന്നുമാണ അന്വേഷണ സംഘത്തിന്റെ നിലപാട്.
കുറ്റപത്രത്തിനൊപ്പം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ജീവനക്കാരന്‍ സാഗറിന്റെ രഹസ്യമൊഴിയും ചേർത്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇദ്ദേഹത്തിന്റെ രഹസ്യമൊഴിയാണ് അനുബന്ധ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരിക്കുന്നത്. കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയെന്ത്, പീന്നീട് എന്തുകൊണ്ട് വിസ്താര വേളയില്‍ കോടതിയില്‍ മൊഴിമാറ്റി പറഞ്ഞു എന്നിവ വ്യക്തമാക്കി സാഗർ വിന്‍സന്റ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.