നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈകളില്‍; കേസില്‍ 15ാം പ്രതി, റിപ്പോര്‍ട്ട് കോടതിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്ത് 15ാം പ്രതിയായി. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ സംഘം അങ്കമാലി കോടതിയില്‍ നല്‍കി. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈകളില്‍ എത്തിയെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ദിലീപിനെ രക്ഷിക്കാന്‍ പോലീസ് ഉന്നതന്‍ 50 ലക്ഷം വാങ്ങി; എഡിജിപി ശ്രീജിത്തിനെ മാറ്റിയതും ഇതേ ലോബി
ഐ പി സി 201ാം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടികള്‍. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
നടിയെ ആക്രമിച്ച കേസില്‍ ആകെ 10 പ്രതികളാണുള്ളത്. ക്രൈം ബ്രാഞ്ച് നല്‍കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നല്‍കിയിരിക്കുന്നത്. ശരത്ത് ഉള്‍പ്പടെ ഇതുവരെ 15 പേരെയാണ് പ്രതിയാക്കിയത്. രണ്ട് പേരെ നേരത്തെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. മൂന്ന് പ്രതികളെയാണ് മാപ്പ് സാക്ഷിയാക്കിയത്. കേസില്‍ ദിലീപ് എട്ടാം പ്രതിയായി തുടരും.
അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് നടന്നതെങ്കിലും അരമണിക്കൂറിനുള്ളില്‍ ജാമ്യവും ലഭിച്ചു. കേസില്‍ താന്‍ ഒരു കുറ്റം ചെയ്തിട്ടില്ലെന്നാണ് പുറത്തിറങ്ങിയതിന് പിന്നാലെ ശരത്ത് മാധ്യമങ്ങളോട് പറഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി കള്ളമാണെന്നും ആ മൊഴി അംഗീകരിക്കേണ്ട ആവശ്യം എനിക്കില്ലെന്നും ശരത്ത് പറഞ്ഞു. തനിക്കെതിരെ ഉയര്‍ത്തുന്ന തെളിവ് നശിപ്പിക്കല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ പ്രചരിക്കുന്ന ഓഡിയോ സംഭാഷണത്തിലെ ശബ്ദം തന്റേതല്ലെന്നും ശരത്ത് പറയുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിചേര്‍ക്കാതിരിക്കാന്‍ പൊലീസ് ഉന്നത് 50 ലക്ഷം രൂപ കൈമാറിയെന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡുകള്‍ പുറത്ത് വന്നിരുന്നു. ശരത്തിന്റേതാണ് ഈ ശബ്ദം എന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ആ ശബ്ദം തന്റേതല്ലെന്നാണ് ശരത്ത് അവകാശപ്പെടുന്നത്.
സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റം ചുമത്തിയായിരുന്നു ശരത്തിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റ് കൂടിയായിരുന്നു ശരത്തിന്റേത്. കേസില്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ വി ഐ പി ശരത്താണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
Recommended Video