'ആ ദിവസം ദിലീപ് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു, മൊഴി മാറ്റിയിട്ടില്ല', ആരോപണം തള്ളി ഡോ. ഹൈദരലി
കൊച്ചി: നിര്‍ണായകമായ നിരവധി ശബ്ദരേഖകള്‍ പുറത്ത് വന്നതോടെ നടിയെ ആക്രമിച്ച കേസ് സുപ്രധാന വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ദിലീപ്, സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കമുളളവരുടേതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പുകള്‍ ആണ് പുറത്ത് വന്നിട്ടുളളത്. കാവ്യാ മാധവന്റെ പങ്ക് സംശയിക്കുന്ന ഓഡിയോ ക്ലിപ്പ് അടക്കം പുറത്ത് വന്നിട്ടുണ്ട്.
അക്കൂട്ടത്തില്‍ സാക്ഷിയായ ഡോ. ഹൈദരലിയെ സുരാജ് സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഓഡിയോയുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഡോ. ഹൈദരലി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വെച്ച് പ്രമുഖ നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുളള സംഘം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത്. പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്നാണ് പോലീസ് കുറ്റപത്രം. ഗുഢാലോചനക്കുറ്റം ചുമത്തപ്പെട്ട ദിലീപ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ്. നടി ആക്രമിക്കപ്പെട്ട സമയത്ത് ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു എന്നാണ് ദിലീപ് കോടതിയില്‍ വാദിച്ചിരുന്നത്.

ആലുവ ആശുപത്രിയിലെ ഡോക്ടര്‍ ആയ ഡോ. ഹൈദരലി പ്രോസിക്യൂഷന്‍ സാക്ഷി ആയിരുന്നു. നടി ആക്രമിക്കപ്പെടുന്ന സമയത്ത് ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നില്ല എന്ന് ആദ്യം മൊഴി നല്‍കിയ ഡോ. ഹൈദരലി പിന്നീട് വിചാരണക്കോടതിയില്‍ മൊഴി മാറ്റി എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് സുരാജുമായി നടത്തിയ സംഭാഷണം ആണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.

എന്നാല്‍ ഈ ആരോപണം ഡോ. ഹൈദരലി നിഷേധിച്ചു. നടിയെ ആക്രമിച്ച കേസില്‍ താന്‍ മൊഴി മാറ്റിയിട്ടില്ലെന്ന് ഡോ. ഹൈദരലി പറയുന്നു. കൈരളി ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ആലുവയിലെ ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. പോലീസിന് താന്‍ അക്കാര്യം തന്നെയാണ് മൊഴി നല്‍കിയത്. വിസ്താര സമയത്ത് കോടതിയിലും ഇതേ മൊഴി തന്നെയാണ് നല്‍കിയത് എന്നും ഡോ. ഹൈദരലി പറഞ്ഞു.

ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും എന്നാല്‍ മൊഴി മാറ്റാന്‍ സുരാജ് തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഡോ. ഹൈദരലി പറഞ്ഞു. 2018ലുണ്ടായ വെള്ളപ്പൊക്കത്തില്‍ ആശുപത്രിയിലെ രേഖകള്‍ നശിച്ച് പോയിരുന്നു. അതിന് ശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ വിസ്തരിക്കുന്നതിന് വേണ്ടി തന്നെ വിളിപ്പിച്ചത് എന്ന് ഡോ. ഹൈദരലി പറയുന്നു.

ദിലീപ് ആശുപത്രിയില്‍ അഡ്മിറ്റ് ആയ തിയ്യതി താന്‍ മറന്ന് പോയിരുന്നു. അക്കാര്യം സുരാജിനെ അറിയിച്ചു. സുരാജ് വക്കീലിനെ കാണാന്‍ സൗകര്യമൊരുക്കിയെന്നും വക്കീലുമായി സംസാരിച്ചിരുന്നുവെന്നും ഡോ. ഹൈദരലി വെളിപ്പെടുത്തി. സൂരജും ഡോ. ഹൈദരലിയും തമ്മില്‍ സംസാരിക്കുന്നതെന്ന് പറയുന്ന ഓഡിയോ ക്ലിപ്പില്‍ സൂരജ് പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്ന ഡോക്ടറെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സംഭാഷണമാണ് ഉളളത്.

കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണം എന്നാണ് സംഭാഷണത്തില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പോലീസിന്റെ പക്കല്‍ രേഖകള്‍ ഉണ്ടെന്ന് ഡോക്ടര്‍ മറുപടി പറയുന്നു. കോടതിക്ക് പ്രധാനം രേഖകളല്ല ഇനി നല്‍കുന്ന മൊഴിയാണെന്ന് സുരാജ് പറയുന്നു. കാര്യങ്ങള്‍ അഭിഭാഷകന്‍ പറഞ്ഞ് തരുമെന്നും അത് പോലെ കോടതിയില്‍ പറഞ്ഞാല്‍ മതിയെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. മറ്റുളള സാക്ഷികളെ മൊഴി മാറ്റുന്നത് സംബന്ധിച്ചും പുറത്ത് വന്ന ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്..












Click it and Unblock the Notifications