കാവ്യയെ മാഡമാക്കിയതും അപകീർത്തിപ്പെടുത്തിയതും ആരാണെന്ന് എല്ലാവർക്കുമറിയാം;രാഹുൽ ഈശ്വർ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ഹർജയിൽ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ഹൈക്കോടതി. ദൃശ്യങ്ങൾ വീണ്ടും പരിശോധിക്കണമെന്ന ആവശ്യം വിചാരണ നീളാൻ മാത്രമേ കാരണമാകൂവെന്ന ദിലീപിന്റെ വാദം എല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.പരിശോധന പൂർത്തിയാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ദൃശ്യങ്ങൾ പരിശോധിക്കുന്നത് വീണ്ടും കേസ് അന്വേഷണം നീളാൻ കാരണമായേക്കുമെന്ന വാദമുയർത്തുകയാണ് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ. റിപ്പോർട്ടർ ചാനലിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.രാഹുൽ ഈശ്വർ പറഞ്ഞത്.

'ഹൈക്കോടതിയുടെ വിധി അംഗീകരിക്കുന്നു. ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചോർന്നിട്ടില്ലെന്ന് ഹൈക്കോടതി തന്നെ വാക്കാൽ പല തവണ പറഞ്ഞിട്ടുണ്ട്. അതിജീവിത ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ വേണമെന്ന് ഹൈക്കോടതിക്ക് തോന്നിക്കാണും'.

'നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി വെറും 10 ദിവസമാണ് ശേഷിക്കുന്നത്.മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധനയ്ക്കായി മൂന്ന് ദിവസമാണ് വേണ്ടതെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഇത് മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തിയാകുമോയെന്നാണ് അറിയേണ്ടത്. ജുലൈ 14 ന് പോയി വീണ്ടും തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാതിരുന്നാൽ മതി'.

'കേസന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് എല്ലാവർക്കും അറിയാം. ഓരോ മൂന്ന് മാസം കൂടുമ്പോഴും ആരാണ് സമയം നീട്ടി ചോദിക്കുന്നത്. കാവ്യ മാഡമാണെന്നും കാവ്യയെ അടക്കം അപകീർത്തിപ്പെടുത്തിയത് ആരാണെന്നുമൊക്കെ എല്ലാവർക്കും അറിയാം',രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം ഹൈക്കോടതിയുടേത് സ്വാഗതം ചെയ്യപ്പെടേണ്ട വിധിയാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത അഡ്വ പ്രിയദർശൻ തമ്പി പ്രതികരിച്ചത്. 'വിചാരണ കോടതി എന്തുകൊണ്ടാണ് മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ലെന്ന വിധി പുറപ്പെടുവിച്ചതെന്നത് വ്യക്തമല്ല. മെമ്മറി കാർഡ് പരിശോധിച്ചുവെങ്കിൽ നിയമത്തിന്റെ ലക്ഷ്യങ്ങൾ വിജയിക്കാൻ സഹായിക്കുകയേ ഉള്ളൂ'.

'എല്ലാ വശങ്ങളും പരിശോധിച്ച് കൊണ്ടാണ് ഇപ്പോൾ ഹൈക്കോടതിയുടെ വിധി. കേസിലെ നിർണായകമായ വഴിത്തിരിവാകും വിധി എന്ന കാര്യത്തിൽ സംശയമില്ല.അതിജീവിത തന്നെ നേരിൽ വന്ന് ഇത് പരിശോധിക്കണമെന്ന ആവശ്യം ഉന്നയിക്കേണ്ട ഒരു സാഹചര്യമായിരുന്നു കേസിൽ ഉരുത്തിരിഞ്ഞ് വന്നത്'.

'എന്തൊക്കെ കാര്യങ്ങളാണ് പരിശോധിക്കേണ്ടത് എന്ന പ്രത്യേക ചോദ്യങ്ങൾ തയ്യാറാക്കാനുള്ള ഉത്തരവാദിത്തം പ്രോസിക്യൂഷന് ഉണ്ട്. ഏത് തരത്തിലാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്യപ്പെട്ടത്, ദൃശ്യങ്ങളിൽ എന്തെങ്കിലും മറ്റം മറിച്ചലുകൾ ഉണ്ടായിട്ടുണ്ടോയെന്ന കാര്യങ്ങൾ മനസിലാക്കേണ്ടതുണ്ട്. ഉണ്ട് എന്ന് മനസിലാക്കിയാൽ അക്കാര്യത്തിൽ തീർച്ചയായും തുടരന്വേഷണം നടത്തേണ്ടതായി വരും'.

'കോടതി അനുവദിച്ച ഒന്നര മാസത്തെ സമയം ഒരു തരത്തിലും അന്വേഷണ സംഘം വിനിയോഗിച്ചിട്ടില്ല. സമയബന്ധിതമായി ഒരു ചാർട്ട് തയ്യാറാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. എന്ത് അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അത് ചെയ്യാതിരിക്കുന്നതെന്ന് വ്യക്തമല്ല'.
Recommended Video

'അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് കേസ് അന്വേഷണം അട്ടിമറിക്കാനാണെന്ന ധാരണയാണ് പൊതുസമൂഹത്തിന് ഉണ്ടായിരിക്കുന്നത്. ഈ കേസ് എങ്ങനെയെങ്കിലും കുറ്റപത്രം സമർപ്പിച്ച് ജോലിയിൽ നിന്നും ഒഴിയാനുള്ള ശ്രമമാണ് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥൻ നടത്തുന്നത്. അതല്ലാതെ എന്തെങ്കിലും ആത്മാർത്ഥമായ സമീപനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായി അറിയില്ല. നടി ആക്രമിക്കപ്പെട്ട കേസ് മാതൃകയാകേണ്ട കേസ് ആണ്. എന്നാൽ അതിന് അനുസരിച്ചൊരു ശ്രമം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല', അഡ്വ പ്രിയദർശൻ തമ്പി പറഞ്ഞു.


Click it and Unblock the Notifications