'ദിലീപിന്റേയും പള്‍സർ സുനിയുടേയും ജാമ്യം എന്തുകൊണ്ട് വ്യത്യാസം: സുനിക്ക് ഇപ്പോള്‍ കൃത്യമായ പിന്തുണ'
എല്ലാ കേസിലും ചില ചില പ്രശ്നങ്ങള്‍ ഉണ്ടാവും എന്നാലും വിചാരണ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന വിശ്വാസമുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയെ ചിലരൊക്കെ നിയന്ത്രിക്കുന്നുവെന്ന സംശയമുണ്ടെന്ന് പ്രമുഖ അഭിഭാഷകയായ അഡ്വ. ടിബി മിനി. സംശയം എന്നല്ല, അക്കാരത്തില്‍ ഉറപ്പുണ്ട്. പള്‍സർ സുനിക്ക് മാത്രമായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളല്ല അദ്ദേഹം ഇതുവരെ ചെയ്തിരിക്കുന്നതെന്നും മിനി ചൂണ്ടിക്കാണിക്കുന്നു.
അയാളുടെ ഫാമിലിയും സാമ്പത്തിക സ്ഥിതിയും പരിശോധിക്കുമ്പോള്‍ ആരും സഹായിച്ചില്ലെങ്കില്‍ ഇതൊന്നും പള്‍സർ സുനിക്ക് തനിച്ച് ചെയ്യാന്‍ സാധിക്കില്ലെന്നും ടിബി മിനി വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ. ടിബി മിനിയുടെ വാക്കുകളിലേക്ക്.

പള്‍സർ സുനിക്ക് ഇപ്പോള്‍ കൃത്യമായ പിന്തുണ
പള്‍സർ സുനിക്ക് ഇപ്പോള്‍ കൃത്യമായ പിന്തുണ ലഭിക്കുന്നുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ ചെയ്യുന്നത് ആദ്യം തന്നെ ചെയ്യാന്‍ സാധിക്കുമായിരുന്നു. 273 പ്രകാരം പള്‍സർ സുനിക്ക് കോടതിയില്‍ വരാം. അക്കാര്യത്തില്‍ ഉത്തരവായിട്ടുണ്ട്. അത് അയാളുടെ അവകാശമാണ്. തനിക്കെതിരായി വരുന്ന സാക്ഷി മൊഴികള്‍, മറ്റ് കാര്യങ്ങള്‍, അഭിഭാഷകരുമായി കൂടിക്കാഴ്ച്ച എന്നിവയ്ക്കെല്ലാമുള്ള അവകാശം പള്‍സർ സുനിക്കുണ്ടെന്നും ടിബി മിനി വ്യക്തമാക്കുന്നു.

എട്ടാം പ്രതിയായ ദിലീപിന് ജാമ്യം കിട്ടിയതിനെക്കുറിച്ച് നികേഷ് കുമാർ ചോദിച്ചു. 120 ബി, അതായത് ഗൂഡാലോചന കുറ്റമാണ് ദിലീപിനെതിരേയുള്ളത്. നേരെ മറിച്ച് പള്‍സർ സുനിയുടെ കാര്യത്തില്‍ അയാള്‍ നേരിട്ടൊരു കുറ്റകൃത്യത്തില്‍ ഏർപ്പെട്ടയാളാണ്. അയാളുടെ ജാമ്യാപേക്ഷ നിരസിക്കുക തന്നെയാണ് കോടതി ചെയ്യേണ്ടത്. ഗൂഡാലോചനക്കുറ്റം കൃത്യമായി തെളിയിക്കേണ്ടതുണ്ട്.

കേസിലെ ഗൂഡാലോചന കുറ്റം തെളിയിക്കുക
ഈ കേസിലെ ഗൂഡാലോചന കുറ്റം തെളിയിക്കുക എന്നുള്ളത് അത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ അതിന് വേണ്ടി നമ്മള്‍ വലിയ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ എപ്പോഴും പറയാറുള്ളത് പോലെ, പ്രകൃതിയുടെ ഒരു ഇടപെടല്‍ ഉള്ളതുകൊണ്ട് കുറേ കാര്യങ്ങള്‍ അനുകൂലമായി. നേരത്തെ ഈ കേസ് വിസ്തരിച്ച് തീർന്നിരുന്നെങ്കില്‍ ഒരു പക്ഷെ എല്ലാ പ്രതികളും രക്ഷപ്പെട്ട് പോയെനെ. ബാക്കിയൊക്കെ കോടതിയുടെ മനോധർമ്മം പോലെയിരിക്കും.

ബാലചന്ദ്രകുമാറിനെ കെട്ടിയിറക്കിയെന്നൊക്കെയുള്ള ആരോപണമൊക്കെ അടിസ്ഥാന രഹിതമാണ്. എനിക്കൊന്നും നേരത്തെ ബാലചന്ദ്രകുമാറിനെ അറിയുകയേ ഉണ്ടായിരുന്നില്ല. ബാലചന്ദ്രകുമാർ വെളിപ്പെടുത്തലുകളുമായി മുന്നോട്ട് വന്നതിന് ശേഷമാണ് ഞാന്‍ ഈ കേസില്‍ നേരിട്ട് ഇടപെടുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍
നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ പുറത്ത് പോയി എന്ന് പറയുന്ന സംഭവത്തിലൂടെയാണ് എന്റെ ഇടപെടല്‍. ഇവിടെ ഇരിക്കുന്ന പലർക്കും മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥർക്ക് പോലും ബാലചന്ദ്രകുമാറിനെ അറിയില്ല. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി തന്നെ ആദ്യം പരിഗണിക്കപ്പെട്ടിരുന്നില്ലെന്നും ടിബി മിനി വ്യക്തമാക്കുന്നു.

കേസ് ഇപ്പോള്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോവുന്നത്. ധാരാളം തെളിവുകള്‍ കോടതിയില്‍ എത്തിയിട്ടുണ്ട്. നേരത്തെ കൂറുമാറിയ സാക്ഷികള്‍ അടക്കം കോടതിയില്‍ എത്തി കൃത്യമായി മൊഴികൊടുക്കുന്നു. കോടതിക്കെതിരെ അടക്കം നേരത്തെ പല തരത്തിലുള്ള ആരോപണങ്ങളുണ്ടായിരുന്നു, അതെല്ലാം മാറി വിചാരണ കൃത്യമായി നടക്കുന്നു. പ്രതി ശിക്ഷിക്കപ്പെടുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്.

എല്ലാ കേസിലും ചില ചില പ്രശ്നങ്ങള്‍ ഉണ്ടാവും
എല്ലാ കേസിലും ചില ചില പ്രശ്നങ്ങള്‍ ഉണ്ടാവും എന്നാലും വിചാരണ ശരിയായ രീതിയില്‍ നടക്കുന്നുവെന്ന വിശ്വാസമുണ്ട്. സാക്ഷികളൊക്കെ കൃത്യമായി വരികയും മൊഴികള്‍ രേഖപ്പെടുത്തുകയും ചെയ്യും. കള്ള പ്രചരണം എതിർപക്ഷത്ത് നിന്നും ഉണ്ടായിട്ടും അതുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളിലേക്കും പോവാതെ വിചാരണ കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ടി ബി മിനി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications