വിവോ ഫോണിൽ നിന്ന് ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് അയച്ചിരിക്കാൻ സാധ്യത?; കോടതി അനുമതി കാത്ത് ക്രൈംബ്രാഞ്ച്
കൊച്ചി:നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റത്തിൽ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് വിചാരണ കോടതി പറഞ്ഞെങ്കിലും ഇത് സംബന്ധിച്ച് യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. വാക്കാൽ പറഞ്ഞ കാര്യത്തിൽ എങ്ങനെ അന്വേഷണം നടത്തുമെന്നാണ് ക്രൈംബ്രാഞ്ച് ചോദ്യം. അതേസമയം വിവോ ഫോണിൽ നിന്ന് ഈ ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് അയച്ചിരിക്കാനുള്ള സാധ്യത ഉണ്ടെന്ന നിലപാടിൽ തന്നെയാണ് ക്രൈംബ്രാഞ്ച്.

കസ്റ്റഡിയിലിരിക്കെ വിചാരണ കോടതിയിൽ വെച്ചാണ് വിവോ ഫോണിലിട്ട് മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. അരമണിക്കൂറോളമാണ് മെമ്മറി കാർഡ് ഫോണിലിട്ടത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാൽ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

മെമ്മറി കാർഡിൽ എട്ട് ഫോൾഡറുകൾ ഉണ്ട്. ഈ എട്ടെണ്ണവും തുറന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാൽ വിവോ പോലുള്ള ആൻഡ്രോയിഡ് ഫോണിൽ നിന്ന് ദൃശ്യങ്ങൾ തുറക്കാതെ തന്നെ മറ്റൊരു ഫോണിലേക്ക് അയക്കാൻ സാധിക്കുമെന്നാണ് സാങ്കേതിക വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

സാധാരണയായി മെമ്മറി കാർഡ് ഒരു ആൻഡ്രോയിഡ് ഫോണിൽ ഇടുമ്പോൾ ഇതിലേക്ക് ഒരു ഫോൺ ഡയറക്ടറി റൈറ്റ് ചെയ്യും. മെമ്മറി കാർഡിലും ഒരു പുതിയ ഫോൺ ഡയറക്ടറി റൈറ്റ് ആയിട്ടുണ്ട്. ഇതോടെയാണ് മെമ്മറി കാർഡ് വിവോ ഫോണിലാണ് ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞത്.

വിവോ ഫോണിൽ ഫോൾഡറുകൾ തുറക്കാതെ ലോംഗ് പ്രസ് ചെയ്താൽ തന്നെ ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് കോപ്പി ചെയ്യാം. മെമ്മറി കാർഡ് ഫോണിൽ ഉപയോഗിച്ച സമയത്ത് ടെലിഗ്രാം , വാട്സ് ആപ്പ് പോലുള്ള മെസേജിങ്ങ് ആപ്പുകൾ ഫോണിൽ പ്രവർത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനിടയിൽ ഈ ദൃശ്യങ്ങൾ മറ്റേതെങ്കിലും ഫോണിലേക്ക് അയച്ചോ എന്നതാണ് പ്രധാനമായും ഉയരുന്ന സംശയം.

കോടതിയിൽ വെച്ച് ഉച്ചയ്ക്ക് 12.19 നും 12.54 നുമാണ് ഈ ദൃശ്യങ്ങൾ കണ്ടിട്ടുള്ളത്. താൻ അല്ല ദൃശ്യങ്ങൾ കണ്ടെതെന്ന് വിചാരണ കോടതി ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരെന്ന് കണ്ടെത്തണമെന്ന് നിർദ്ദേശിച്ച കോടതി അന്വേഷണം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ സാധിക്കൂവെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് പറയുന്നത്.

വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ വന്നെ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിക്കുന്നതിന് കോടതി തന്നെയാണ് മുൻകൈ എടുക്കേണ്ടതെന്നാണ് നിയമവിദഗ്ദർ പറയുന്നത്. കോടതിയുടെ വിശ്വാസ്യത നിലനിർത്താൻ ഇത് ആവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കോടതി അതിന് തയ്യാറാകുന്നില്ലേങ്കിൽ വിചാരണ കോടതിയുടെ ഇടപെടൽ തേടി ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയെ സമീപിക്കാമെന്നും നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം വിവോ ഫോൺ ഉപയോഗിച്ചാണ് കണ്ടതെന്ന് ഉൾപ്പെടെയുള്ള വിവരങ്ങൾ കണ്ടെത്തിയ പോലീസിന് ഫോണിന്റെ ഉടമയെ കണ്ടെത്താൻ എളുപ്പമാണെന്നാണ് സൈബർ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കോടതിയിൽ ആ സമയത്തുണ്ടായിരുന്ന ജീവനക്കാർ, അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ ഫോണുകളും കോടതി പരിസരത്തെ സിസിടിവികളും ആ സമയത്തെ ടവർ ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ചാൽ തന്നെ പ്രതിയെ പിടൂകൂടാനാകും എന്നും ഇവർ വിശദമാക്കുന്നു.

അതേസമയം മെമ്മറി കാർഡിന്റെ കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തണമെന്ന ഉറച്ച നിലപാടിലാണ് അതിജീവിത. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.












Click it and Unblock the Notifications