ദിലീപ് അല്ല, പൾസർ സുനിക്ക് അവർ ഫണ്ട് ചെയ്യുന്നുണ്ടോ?; അസൂയയും കുശുമ്പും കാരണം കുടുക്കി'; രാഹുൽ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നം പ്രതിയാ പൾസർ സുനിക്ക് കോടതിയെ സമീപിക്കാൻ ആവശ്യമായ പണം എവിടെ നിന്ന് ലഭിച്ചുവെന്ന ചോദ്യങ്ങൾ ശക്തമാണ്. ജാമ്യം തേടി 10 തവണയാണ് സുനി മേൽക്കോടതിയെ സമീപിച്ചത്. ആറ് തവണ ഹൈക്കോടതിയിലും 4 തവണ സുപ്രീം കോടതിയിലും ഹർജി നൽകി. ഈ സമയത്തെല്ലാം സുനിക്ക് വേണ്ടി ഹാജരായത് ഒറ്റ സിറ്റിങ്ങിന് ലക്ഷങ്ങൾ ഫീസായി വാങ്ങുന്ന അഭിഭാഷകരായിരുന്നു.
വെറും 63 രൂപയ്ക്ക് ജയിലിൽ പണിയെടുത്തിരുന്ന പൾസർ സുനിക്ക് എങ്ങനെയാണ് ഇത്രയും ലക്ഷങ്ങൾ ഫീസായി നൽകാൻ സാധിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. പിന്നിൽ വമ്പൻമാരുണ്ടെന്ന സംശയം നേരത്തേ തന്നെ ഹൈക്കോടതി പങ്കുവെച്ചതാണ്. കേസിലെ എട്ടാം പ്രതിയായ ദിലീപായിരിക്കാം ഇതിന് പിന്നിലെന്ന വാദമാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ എന്തുകൊണ്ട് ദിലീപ് വിരോധികൾ ആയിക്കൂട ഇതിന് പിന്നിലെന്ന് ചോദിക്കുകയാണ് ദിലീപ് അനുകൂലി കൂടിയായ രാഹുൽ ഈശ്വർ. മലയാളം ന്യൂസ് 18 നിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഈശ്വർ.
രാഹുലിന്റെ വാക്കുകളിലേക്ക് -
'പൾസർ സുനി വിയറ്റ്നാം കോളനിയിലെ റാവുത്തർ ഒന്നുമല്ലല്ലോ. അയാൾ ഒരു ലോക്കൽ ക്രമിനിൽ മാത്രമാണ്. അതുകൊണ്ട് തന്നെ സുനി ജയിലിൽ നിന്നും പുറത്തിറങ്ങുന്നതിന് എന്തെങ്കിലും പ്രാധാന്യമോ പ്രസക്തിയോ ഇല്ല. എന്നാൽ അതിജീവിതയ്ക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ അക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കണം.
പൾസർ സുനിയും ദിലീപും തമ്മിൽ യാതൊരു ബന്ധവുമില്ല. ദിലീപിനെ ഈ കേസിലേക്ക് മൂന്ന് മാസത്തിന് ശേഷം വലിച്ചിഴച്ച് കൊണ്ടുവന്നതാണ്. സുനിയെ അതിജീവിത കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ അതിജീവിതയ്ക്കൊപ്പമാണ്. അവർക്കുണ്ടാകുന്ന ആശങ്കകൾ ദൂരീകരിക്കണം. എന്നാൽ ചിലരൊക്കെ ഈ വിഷയത്തെ വൈകാരികമായി മുതലെടുത്ത് ഇതുപോലും ദിലീപിനെതിരെ ഒരു ക്യാമ്പെയ്ൻ ആക്കി മാറ്റാൻ ശ്രമിക്കുകയാണ്.
ദിലീപ് വിരോധികളായിരിക്കില്ലേ പൾസർ സുനിയെ പുറത്തിറക്കിയതിന് പിന്നിൽ. പൾസർ സുനിയാണ് ദിലീപിനെ കള്ളക്കേസിലേക്ക് വലിച്ചിഴച്ചത്. അപ്പോൾ ദിലീപ് അല്ല, ദിലീപ് വിരോധികളാണ് പൾസർ സുനിക്ക് പിന്നിൽ.സുനിക്ക് എവിടെ നിന്നാണ് കോടതികളിൽ പോകാനൊക്കെ പണം ലഭിച്ചത്. സുനിയുടെ വക്കീലും അമ്മയുമെല്ലാം ദിലീപിനെതിരെയാണ് ആഞ്ഞടിച്ചത്. ദിലീപിനെതിരെ മൊഴി പറയുന്നയാൾക്ക് ദിലീപ് കാശ് കൊടുക്കുമോ? ദിലീപിനെ പൾസർ സുനിയെ ഉപയോഗിച്ച് കുടുക്കിയതല്ലേ. കൂടുതൽ തെളിവുകൾ ഇക്കാര്യത്തിൽ പുറത്തുവരേണ്ടതുണ്ട്.

ദിലീപ് വിരോധികൾ പൾസർ സുനിക്ക് വേണ്ടി ഫണ്ട് ചെയ്യുന്നുണ്ടോ, അല്ലെങ്കിൽ ആരാണ് പൾസർ സുനിക്ക് വേണ്ടി കളിച്ചത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കപ്പെടണം. ദിലീപിന്റെ ആവശ്യം പൾസർ സുനി ശിക്ഷിക്കപ്പെടുകയും ദിലീപ് നിരപരാധിയാണെന്ന് പറയുകയും വേണം . അതല്ലേ ആവശ്യം. പകരം സുനി പുറത്തിറങ്ങിയത് ദിലീപിനെതിരായ കരുനീക്കമാക്കി മാറ്റാൻ ചിലർ ശ്രമിക്കുകയാണ്.
ദിലീപിനെ കുടുക്കാൻ സിനിമയ്ക്കുള്ളിൽ നിന്നോ അല്ലെങ്കിൽ ദിലീപ് വിരോധികളോ ശ്രമിച്ചോ എന്നല്ലേ ഇനി പരിശോധിക്കേണ്ടത്. സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്നതിന് കടുക് മണിയോളം തെളിവ് പോലും പോലീസിന് ലഭിച്ചിട്ടില്ല.
ദിലീപ് പറഞ്ഞത് പ്രമുഖയായ ഒരു പോലീസ് ഉദ്യോഗസ്ഥ തന്നെ കുടുക്കാൻ ശ്രമിച്ചുവെന്നാണ്. ദിലീപിന് എതിരെ വ്യാജ ഫോട്ടോഷോപ്പുണ്ടാക്കിയെന്ന് ശ്രീലേഖ ഐപിഎസും വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ മേഖല ആകുമ്പോൾ അസൂയയും കുശുമ്പും ഉണ്ടാകും. അതിന്റെ ഫലമായി അദ്ദേഹത്തെ കുടുക്കിയതാകും', രാഹുൽ പറഞ്ഞു.












Click it and Unblock the Notifications