'ദിലീപേട്ടാ... തെറ്റ് പറ്റിപ്പോയി' എന്ന് പറയാന്‍ നിങ്ങള്‍ തയ്യാറാകണം: കേസില്‍ ഉടന്‍ സംഭവിക്കാന്‍ പോകുന്നത്
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന വാദം ആവർത്തിച്ച് രാഹുല്‍ ഈശ്വർ. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്ത് തന്നെയായാലും കേസില്‍ വിധി വരുമ്പോള്‍ മാധ്യമങ്ങള്‍ ദിലീപിനോട് മാപ്പ് പറയേണ്ടി വരുമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് ശരിയായ തീരുമാനമാണ്. എനിക്ക് മനസ്സിലാകുന്നത് ഇതില്‍ കൂടുതല്‍ താല്‍പര്യം പ്രോസിക്യൂഷനാണെന്നാണ്. വിധിക്ക് ശേഷമാണ് സി ബി ഐ അന്വേഷണം വരുന്നതെങ്കില്‍ പൊലീസുകാരില്‍ ചിലർ ചെയ്ത കള്ളത്തരങ്ങള്‍ വെളിയില്‍ വരുമായിരുന്നു. അത്തരം കാര്യങ്ങള്‍ തടയുന്നതിന് വേണ്ടിയായിരിക്കും പ്രോസിക്യൂഷന്‍ സി ബി ഐ അന്വേഷണത്തെ എതിർത്തതെന്നും രാഹുല്‍ ഈശ്വർ പറയുന്നു. സീ ന്യൂസ് മലയാളത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പള്‍സർ സുനി എനിക്കെതിരേയും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതുപോലുള്ള ക്രിമിനലുകള്‍ക്ക് നമ്മുടെ നാട്ടില്‍ സ്വതന്ത്രവിഹാരം നടത്താന്‍ സാധിക്കുന്നുവെന്നത് വേദനാജനകമായ കാര്യമാണ്. ദിലീപ് കൊടുത്ത ഹർജിയില്‍ സ്വാഭാവികമായ നടപടിക്രമം മാത്രമാണ് ഇന്നുണ്ടായത്. എന്ത് തന്നെയായാലും ഉടന്‍ തന്നെ കേസിലെ വിധി ഉടന്‍ വരുമെന്നാണ് പ്രതീക്ഷ.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണ്. അദ്ദഹം അഗ്നിശുദ്ധിവരുത്തി തിരിച്ച് വരും എന്ന കാര്യത്തില്‍ സംശയമില്ല. ഈ കേസിലൂടെ ദിലീപിനെ കുടുക്കാന്‍ പല മാധ്യമങ്ങളും ശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ വിധി വരുമ്പോള്‍ 'ദിലീപേട്ടാ' ഞങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറയാനുള്ള മാന്യത അവർ കാണിക്കണമെന്നാണ് അപേക്ഷിക്കാനുള്ളതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
ഒരു മനുഷ്യനെ ഒരു കാര്യവും ഇല്ലാതെ 80 ദിവസം ജയിലില്‍ പിടിച്ചിട്ടു, വർഷങ്ങളോളം വേട്ടയാടി. ആ സാഹചര്യത്തില്‍ അദ്ദേഹത്തിന് അനുകൂലമായ വിധി വരുമ്പോള്‍ ഞങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയി എന്ന് പറയാനുള്ള മാന്യത മാധ്യമങ്ങള്‍ കാണിക്കണം. നമ്മളൊക്കെ ഇവിടെ തന്നെ ജീവിക്കാന്‍ പോകുന്ന ആളുകള്‍ ആണല്ലോ. അതുകൊണ്ട് തന്നെ ഒന്ന് രണ്ട് ദിവസത്തിനിടെ എല്ലാം നമുക്ക് കാണാമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സി ബി ഐ അന്വേഷണമെന്ന ആവശ്യം ദിലീപ് ഉയര്‍ത്തുന്നതെന്ന നിരീക്ഷണത്തോടെ നടന്റെ ആവശ്യം ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, പി കൃഷ്ണകുമാർ എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കേസിലെ സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സി ബി ഐ അന്വേഷണം അനിവാര്യമാണെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ എട്ടാം പ്രതിയുടെ ആവശ്യം സർക്കാർ ശക്തമായി എതിർത്തു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സർക്കാർ കോടതിയെ അറിയിച്ചു. സി ബി ഐ അന്വേഷണമെന്ന ആവശ്യം കഴിഞ്ഞ ആറ് വര്‍ഷമായി ഹർജിക്കാരൻ താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സി ബി ഐ അന്വേഷണമെന്ന ആവശ്യം തള്ളിയെങ്കിലും സിംഗിള്‍ ബെഞ്ചിന്റെ ചില പരാമർശങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. 2019 ലാണ് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ദിലീപ് ആദ്യമായി കോടതിയെ സമീപിക്കന്നുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹർജി തള്ളി. ഇതിന് പിന്നാലെയാണ് പ്രതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ദിലീപിന്റെ ഹർജി പരിഗണിച്ച ശ്രദ്ധേയമായ ചില പരാമർശങ്ങളും നേരത്തെ നടത്തിയിരുന്നു. കേസിൽ 2017 ഏപ്രിലിൽ തന്നെ കുറ്റപത്രം സമർപ്പിച്ചിട്ടും ലൈംഗികാതിക്രമം പകർത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തില്ലെന്നും ഇത് കണ്ടെത്തുന്നതിനായി അന്വേഷണം വേണമെന്നും പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിയായ ഒരാൾക്ക് സി ബി ഐ അന്വേഷണം ആവശ്യപ്പെടാനാകുന്നത് എങ്ങനെയെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം.












Click it and Unblock the Notifications