ലാപ്ടോപ്പും, ഐമാക്കും ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകൾ പിടിച്ചെടുക്കും..ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം..നോട്ടീസ്
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഏപ്രിൽ 15 ന് സമർപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഇതിന് മുൻപ് ദിലീപിന്റ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കേസിൽ ദിലീപിനൊപ്പം കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് അന്വേഷണ സംഘം പരിശോധിക്കുക. അതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ അസോസിയേറ്റുകളായ അഭിഭാഷകർക്ക് നോട്ടീസ് നൽകിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഹാക്കർ സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
'ഉഫ്...ബ്യൂട്ടി'; ഗായത്രി സൂരേഷിന്റെ കിടിലൻ ലുക്ക്..വൈറലായി ഫോട്ടോകൾ

സ്വകാര്യ സൈബർ വിദഗ്ദനും വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയുമായി സായ് ശങ്കറിന്റെ രഹസ്യ മൊഴി ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കൊടതി രണ്ടിലായിരുന്നു മൊഴി രേഖപ്പെടുത്തൽ. ദിലീപിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് മൊബൈലിലെ തെളിവുകൾ നശിപ്പിച്ചതെന്നാണ് ഇയാൾ മൊഴി നൽകിയത്.

ഒരിക്കലും വീണ്ടെടുക്കാൻ ആവാത്തം നശിപ്പിക്കണമന്നാണ് തന്നോട് ആവശ്യപ്പെട്ടതെന്ന് നേരത്തേ സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ സാന്നിധ്യത്തിലാണ് രേഖകൾ നശിപ്പിച്ചതെന്നും കോടതി രേഖകൾ ഉൾപ്പെടെ ഇതിൽ ഉണ്ടായിരുന്നെന്നുമായിരുന്നു വെളിപ്പെടുത്തലുകൾ.കേസിൽ സായ് ശങ്കറെ മാപ്പു സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

അതേസമയം കേസിൽ അഭിഭാഷകർക്കുള്ള പങ്കിനെ കുറിച്ചുള്ള സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി ഹാജാരാകാൻ ആവശ്യപ്പെട്ട് രാമൻപിള്ളയുടെ അസോസിയേറ്റുകളായ അഡ്വ ഫിലിപ് ടി.വർഗീസ്, അഡ്വ സുജേഷ് മേനോൻ എന്നിവർ അടക്കമുള്ളവർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

സൈബർ ഹാക്കർ സായി ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. ലാപ്ടോപ് അടക്കം അഞ്ച് വസ്തുക്കൾ ദിലീപിന്‍റെ അഭിഭാഷകർ വാങ്ങിയെന്ന് സായ് ശങ്കർ മൊഴി നൽകിയിരുന്നു. ഐ മാക്ക്, ഹാർഡ് ഡിസ്ക്, പെൻഡ്രൈവ് എന്നിവ ഉൾപ്പെടെയാണ് അഭിഭാഷകരുടെ കൈയ്യിൽ ഉള്ളതെന്നായിരുന്നു സായ് വെളിപ്പെടുത്തിയിത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടോയെന്ന് തെളിയിക്കാൻ നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകളാണ് സായ് ശങ്കർ നശിപ്പിച്ചത്. ലാപ് ടോപ്പ് ഉൾപ്പെടെ ലഭിക്കുന്നതോടെ
കേസിൽ വലിയ വഴിത്തിരിവാവുന്ന തെളിവുകൾ വീണ്ടെടുക്കാൻ സാധിക്കുമെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

നേരത്തേ ബാർ കൗൺസിൽ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ് അയച്ചിരുന്നു. അഡ്വ.ബി രാമന്‍പിള്ള, അഡ്വ.സുജേഷ് മേനോന്‍, അഡ്വ.ഫിലിപ്പ് എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്. തെളിവ് നശിപ്പിക്കാൻ അഭിഭാഷകർ കൂട്ട് നിന്നുവെന്ന അതിജീവിതയുടെ പരാതിയിലായിരുന്നു നടപടി.

അതിനിടെ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി നടി കാവ്യ മാധവനോട് ആലുവ പോലീസ് ക്ലബിൽ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. സാക്ഷിയാക്കി കണക്കാക്കുന്നതിനാൽ ആലുവയിലെ പത്മസരോവരം വീട്ടിൽ ചോദ്യം ചെയ്യണമെന്നായിരുന്നു കാവ്യ അറിയിച്ചത്.

എന്നാൽ വീട്ടിൽ വെച്ച് ചോദ്യം ചെയ്യാൻ സാധിക്കില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. എന്നാൽ സാക്ഷിയായതിനാൽ ചോദ്യം ചെയ്യലിനു തനിക്കു സൗകര്യപ്രദമായ സ്ഥലം നിർദേശിക്കാൻ തനിക്ക് അവകാശമുണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കാവ്യ മാധവൻ. പോലീസ് ക്ലബിൽ വെച്ച് തന്നെയാകും ചോദ്യം ചെയ്യൽ എന്നാണ് പുറത്തുവരുന്ന സൂചന.

കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയും അദ്ദേഹം നൽകിയ ഓഡിയോകൾ കേൾപ്പിച്ചും കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ബാലചന്ദ്രകുമാറിനൊപ്പമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. പത്മസരോവരത്തിൽ വെച്ച് കാവ്യയ്ക്കൊപ്പം ചോദ്യം ചെയ്യലിന് ഹാജരാകുന്നതിൽ ബാലചന്ദ്രകുമാറും അസൗകര്യം അറിയിച്ചുവെന്നാണ് വിവരം.












Click it and Unblock the Notifications