'ദിലീപിനെതിരെ കേസെടുക്കാതിരിക്കാന്‍ 50 ലക്ഷം': ആ ശബ്ദം ആരുടേത്, ശരത്ത് പറയുന്നത് ഇങ്ങനെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട് നിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റെങ്കിലും അരമണിക്കൂറിനുള്ളില്‍ തന്നെ ജാമ്യവും ലഭിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയുള്ള ശരത്തിന്റെ പ്രതികരണം.
കേസില്‍ തനിക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാർ നല്‍കിയ മൊഴി കള്ളമാണ്. ആ മൊഴി അംഗീകരിക്കേണ്ട ആവശ്യം എനിക്കില്ല. തനിക്കെതിരെ ഉയർത്തുന്ന തെളിവ് നശിപ്പിക്കല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കെതിരായി പ്രചരിപ്പിക്കപ്പെടുന്ന ഒരു ഓഡിയോ സംഭഷത്തിലെ ശബ്ദം തന്റേത് അല്ലെന്നും ശരത് വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിചേർക്കാതിരിക്കാന്‍ പൊലീസ് ഉന്നത് 50 ലക്ഷം രൂപ കൈമാറിയെന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ശരത്തിന്റേതാണ് ഈ ശബ്ദം എന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ ഇത് സത്യമല്ലെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം സൈബർ ഫോറന്‍സിക് പരിശോധനയക്ക് വിധേയമാക്കിയ ഫോണിലായിരുന്നു ഇത്തരമൊരു സംഭാഷണം റെക്കോർഡ് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. അന്വേഷണ സംഘം കേസില്‍ എട്ടാംപ്രതിയായി ദിലീപിനേയും ഉള്‍പ്പെടുത്തിയ 2017 ജുലൈ 10 ന് ശേഷമുള്ള തീയതിയിലേതായിരുന്നു ഇത്.

'' 50 ലക്ഷം രൂപ കൊടുത്തതും വെറുതെയായി...'' എന്ന സംഭാഷണ ശകലം ഫോണിൽ നിന്നു ലഭിച്ചത്. അന്നു സർവീസിലുണ്ടായിരുന്ന ഒരു എസ്പിയോടാണ് ജി.ശരത്തെന്ന് ഇതുവരെ അന്വേഷണ സംഘം കരുതിയിരുന്നയാൾ ഇത്തരമൊരു സംഭാഷണം നടത്തിയത്. എസ്പി പിന്നീട് സർവീസില്‍ നിന്നും വിരമിക്കുകയും ചെയ്തതു. ഇതിന് ശേഷം അന്വേഷണ സംഘം എസ്പിയുടെ മൊഴിയെടുത്തെങ്കിലും ഫോണില്‍ വിളിച്ച് സംസാരിച്ചത് ആരാണെന്ന് ഓർക്കുന്നില്ലെന്ന മറുപടിയായിരുന്നു ലഭിച്ചത്.

സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം ചുമത്തിയായിരുന്നു ശരത്തിനെ അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റ് കൂടിയായിരുന്നു ശരത്തിന്റേത്. കേസില്‍ ബാലചന്ദ്രകുമാർ പറഞ്ഞ വി ഐ പി ശരത്താണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചതും ശരത്താണെന്ന് ബാലചന്ദ്രകുമാർ ദൃക്സാക്ഷി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനിടെ ബാലചന്ദ്രകുമാർ ശരത്തിനെ തിരിച്ചറിഞ്ഞെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ദിലീപിന്‍റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയും നേരത്തെ പുറത്ത് വന്നിരുന്നു.

കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വെച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്ന നിർണ്ണായക സംഭാഷണങ്ങളായിരുന്നു ഈ ഓഡിയോയിലുണ്ടായിരുന്നത്. സുരാജിന്‍റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലൂടെ ക്രൈം ബ്രാഞ്ച് സംഘം വീണ്ടെടുക്കുകയായിരുന്നു.












Click it and Unblock the Notifications