ദിലീപ് പണം നൽകിയോ? നടന് വേണ്ടി സംസാരിക്കുന്നതിന് കാരണം ഇതാണ്, സജി നന്ദ്യാട്ട് പറയുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ പങ്കെടുക്കാറുള്ളയാളാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. ഇപ്പോഴിതാ താൻ എന്തുകൊണ്ട് ദിലീപിന് അനുകൂലമായി സംസാരിക്കുന്നുവെന്ന് പറയുകയാണ് അദ്ദേഹം. തന്റെ യുട്യൂബ് ചാനലിലൂടെയാണ് സജി നന്ദ്യാട്ട് ഇക്കാര്യത്തിൽ പ്രതികരിച്ചത്. ദിലീപിന് വേണ്ടി സംസാരിക്കാൻ പണം ലഭിച്ചുവെന്നുള്ള ആക്ഷേപങ്ങൾക്കും സജി നന്ത്യാട്ട് മറുപടി നൽകുന്നുണ്ട്. വായിക്കാം

കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. ഈ സംഭവത്തിന്റെ തുടക്കത്തിൽ ഒരു സിനിമ പ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ ചാനൽ ചർച്ചകളിൽ സജീവമായിരുന്നു. സംഭവം നടന്ന് ഏകദേശം ഒന്നര മാസങ്ങൾക്ക് ശേഷമാണ് കേസിൽ ദിലീപ് പ്രതിയാകുന്നത്. ഞാൻ ദിലീപിന് വേണ്ടി എന്തിന് സംസാരിക്കാൻ പോയി എന്ന ചോദ്യങ്ങൾ ഉയരുന്നത് സ്വാഭാവികമാണ്.

ഈ കേസിൽ ദിലീപിന് റോൾ ഉണ്ടെന്ന തരത്തിലുള്ള സ്വകാര്യ അടക്കം പറച്ചിലുകൾ സിനിമാ മേഖലയിൽ ഉണ്ടായപ്പോൾ ദിലീപിന് ഈ കേസിൽ പങ്കില്ല, അതിലൊരു പെടുത്തൽ ഉണ്ട് എന്ന ബോധ്യം ഉണ്ടായിട്ടും ഞാൻ ചാനൽ ചർച്ചകളിൽ ദിലീപിന് വേണ്ടി പോകാൻ ആഗ്രഹിച്ചിരുന്നില്ല. മലയാളത്തിലെ ഒരു പ്രമുഖ ചാനൽ റിപ്പോർട്ടർ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ മുന്നിൽ വെച്ച് ചർച്ചക്ക് വരാൻ പലരോടും ആവശ്യപ്പെട്ടപ്പോൾ അവരൊക്കെ വിസമ്മതിച്ചു. ഇതിനിടയിലാണ് രണ്ടാം നിരയിലുള്ള തന്നോട് ചർച്ചയിൽ പങ്കെടുക്കാമോയെന്ന് ചോദിച്ചത്.

വളരെ പെട്ടെന്ന് പ്രതികരിക്കുന്നയാളാണ് ഞാൻ. ഒരു നിരപരാധി ശിക്ഷിക്കപ്പെടുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുക്കാരുടെ ഇടയിൽ നിന്നും ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തിൽ ചർച്ചയ്ക്ക് പോകണമോയെന്ന് താൻ ആലോചിച്ചിരുന്നു. യഥാർത്ഥത്തിൽ ലേഖകന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ചർച്ചകളിൽ പങ്കെടുത്തത്.സമൂഹത്തിലെ എല്ലാവരും ദിലീപിനെതിരെ സംസാരിക്കുമ്പോൾ ദിലീപിന് വേണ്ടി സംസാരിക്കുകയെന്നത് ഒരു സാഹസം തന്നെയായിരുന്നു.സിനിമാ മേഖലയിലുള്ള പലരും തന്നോട് ഈ സാഹസത്തിന് മുതിരണോയെന്ന് ചോദിച്ചിരുന്നു. പക്ഷേ ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന തോന്നലിസാണ് താൻ ദിലീപിന് വേണ്ടി സംസാരിച്ചത്

ദിലീപ് തെറ്റുകാരനാണെങ്കിൽ സ്വാഭാവിക തെളിവ് സഹിതം ദിലീപ് ശിക്ഷിക്കപ്പെടട്ടെയെന്ന ബോധ്യവും ശിക്ഷിക്കപ്പെടണമെന്ന തീരുമാനവും എനിക്ക് ഇപ്പോഴും ഉണ്ട്. ദിലീപിന് വേണ്ടി സംസാരിക്കുന്നതിൽ നിന്ന് പിൻമാറാൻ പല സമ്മർദ്ദങ്ങളും ഉണ്ടായിട്ടുണ്ട്. ദിലീപിൽ നിന്നും പണം വാങ്ങിയാണ് ചർച്ചയ്ക്ക് വന്നതെന്നും തന്നെ സ്വഭാവഹത്യ നടത്തിയുമെല്ലാമാണ് എന്നെ പലരും പിൻമാറ്റാൻ ശ്രമിച്ചത്. എന്നാൽ താൻ പിന്നോട്ട് പോകുന്നത് ഭീരുത്വമാകുമെന്ന ചിന്തയുണ്ട്.

ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ട കേസിൽ ഒരാളെ പിന്തുണയ്ക്കുന്നത് ഉചിതമാണോയെന്ന് പലരും ചോദിക്കാറുണ്ട്. തീർച്ചയായും അല്ല. നിങ്ങൾക്കും ഇല്ലേ അമ്മയും പെങ്ങൾമാരും നിങ്ങടെ കുടുംബത്തിലാണ് ഇത്തരമൊരു സാഹചര്യം വരുന്നതെങ്കിലോ എന്നൊക്കെയുള്ള ക്ലീഷേ ചോദ്യങ്ങൾ പലരും ചോദിച്ചിട്ടുണ്ട്. പക്ഷേ എന്റെ ഈ കാര്യത്തിലുള്ള അറിവ് അനുസരിച്ച് ദിലീപ് തികച്ചും നിരപരാധിയാണെന്ന വിശ്വാസം ഉണ്ട്. അതാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. ആ വിശ്വാസം ഏറെ കുറെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് നമ്മുടെ മുന്നിൽ നിൽക്കുന്നത്.

ദിലീപുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ദിലീപ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഒരംഗമാണ്. അദ്ദേഹം ഇപ്പോഴും ഫിലിം ചേബറിൽ ഉണ്ട്. സിനിമയിൽ നിൽക്കുന്ന ഒരാളെന്ന നിലയിൽ അദ്ദേഹത്തെ സ്വഭാവത്തെ കുറിച്ച് അറിയാവുന്ന ആളെന്ന നിലയിൽ ഈ ക്രൂര കൃത്യത്തെ കുറിച്ച് ഏകദേശ ധാരണ ഉള്ള നിലയിൽ ദിലീപിനെ പിന്തുണയ്ക്കുകയെന്നത് എന്റെ ധാർമികതയാണ്. വെച്ച കാൽ മുൻപോട്ട് തന്നെയാണ് തെറ്റ് ചെയ്തെങ്കിൽ ദിലീപ് ശിക്ഷിക്കപ്പെടണം. എന്നാൽ നിരപരാധിയാണെങ്കിൽ വെറുതെ വിടണം. പക്ഷേ ഇന്നുവരെ അദ്ദേഹം അനുഭവിച്ച മാനസിക കഷ്ട നഷ്ടങ്ങൾക്ക് ആര് ഉത്തരം പറയുമെന്നതാണ് തനിക്ക് ചോദിക്കാനുള്ളത്.












Click it and Unblock the Notifications