മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അതിജീവിത, പിന്നാലെ അടിയന്തര നടപടികളിലേക്ക് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി അതിജീവിത. സെക്രട്ടേറിയറ്റില്‍ വെച്ചാണ് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്ക് ഒപ്പമാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. പത്ത് മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 15 മിനുറ്റോളം നീണ്ടു. കൂടിക്കാഴ്ചയ്ക്ക് തൊട്ട് പിന്നാലെ മുഖ്യമന്ത്രി അടിയന്തര നടപടികളിലേക്ക് കടന്നു. ഡിജിപിയെയും എഡിജിപി(ക്രൈം)യേയും ഓഫീസിലേക്ക് വിളിപ്പിച്ചു. സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകിയെന്നാണ് വിവരം.
അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി നടിയെ അറിയിച്ചു. മാത്രമല്ല അന്വേഷണത്തിന് നേതൃത്വം നല്‍കിയിട്ടുളള ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം സാധാരണ നടപടി മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ആശങ്കകള്‍ വ്യക്തമാക്കുന്ന മൂന്ന് പേജുളള നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയാണ് അതിജീവിത മടങ്ങിയത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇതാദ്യമായാണ് അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇക്കഴിഞ്ഞ ഐഎഫ്എഫ്‌കെ ഉദ്ഘാടന വേദിയില്‍ അതിഥിയായി എത്തിയാണ് കേസിന് ശേഷം ആദ്യമായി നടി പൊതുവേദയില്‍ പ്രത്യക്ഷപ്പെട്ടത്.

ഭരണകക്ഷിക്കെതിരെ അടക്കം ആരോപണം ഉന്നയിച്ച് കൊണ്ടാണ് അതിജീവിത ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയത്. കേസ് അന്വേഷണം തിടുക്കപ്പെട്ട് അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നു എന്നുളള വാർത്തകൾക്കിടെയാണ് നടി കോടതിയെ സമീപിച്ചത്.
പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം
ഭരണകക്ഷിയിലെ ചിലര്‍ക്ക് കേസിലെ എട്ടാം പ്രതിയായ ദിലീപുമായി അവിശുദ്ധ ബന്ധമുണ്ടെന്നും ആ വഴിക്ക് കേസന്വേഷണം അട്ടിമറിക്കാനുളള ശ്രമം നടക്കുന്നു എന്നതടക്കമുളള ആരോപണങ്ങളാണ് ഹര്‍ജിയിലുളളത്. ദിലീപിന്റെ അഭിഭാഷകരെ ഇതുവരെ പോലീസ് ചോദ്യം ചെയ്യാത്തതും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും അടക്കമുളളവര്‍ നടിയെ സംശയമുനയില്‍ നിര്‍ത്തുന്ന തരത്തില്‍ പ്രതികരിച്ചിരുന്നു.
തൃക്കാക്കര തിരഞ്ഞെടുപ്പ് സമയത്തുളള ഹര്‍ജിയില്‍ ദുരൂഹതയാണ് നേതാക്കള്‍ ആരോപിച്ചത്. മുന്‍ മന്ത്രി എംഎം മണി അതിജീവിതയെ അധിക്ഷേപിച്ചും രംഗത്ത് എത്തി. കനത്ത വിമര്‍ശനം സര്‍ക്കാരിന് എതിരെ ഉയരുകയും പ്രതിപക്ഷം കൂടി വിഷയം ഏറ്റെടുക്കുകയും ചെയ്തതിന് പിന്നാലെ അന്വേഷണം 30ന് അവസാനിപ്പിക്കേണ്ടതില്ലെന്നും കൂടുതല്‍ സമയം ആവശ്യപ്പെടണമെന്നും സര്‍ക്കാര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചു. മാത്രമല്ല നടിക്കൊപ്പം തന്നെയാണ് സര്‍ക്കാര്‍ എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്ത് വരികയും ചെയ്തു.












Click it and Unblock the Notifications