സർക്കാരിനെതിരെ അതിജീവിത ഹൈക്കോടതിയിൽ, ദിലീപുമായി അവിശുദ്ധ ബന്ധം, അന്വേഷണം അട്ടിമറിക്കുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്ന് ആരോപിച്ചാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ തുടരന്വേഷണം അന്വേഷണ സംഘം അവസാനിപ്പിക്കാനൊരുങ്ങുന്നതായുളള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. കാവ്യാ മാധവനെ കേസില്‍ പ്രതി ചേര്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നുളള ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. അതിനിടെയാണ് രൂക്ഷമായ ആരോപണങ്ങള്‍ സര്‍ക്കാരിനും വിചാരണ കോടതി ജഡ്ജിക്കും എതിരെ ഉന്നയിച്ച് കൊണ്ട്് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
കേസന്വേഷണം അടിയന്തരമായി അവസാനിപ്പിച്ച് കുറ്റപത്രം നല്‍കാനുളള നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്ന് ഹര്‍ജിയില്‍ പറയുന്നു. നീതി നിഷേധിക്കുമോ എന്ന സംശയമുണ്ട്. കേസില്‍ അഭിഭാഷകരെ ചോദ്യം ചെയ്യണം എന്ന് നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ അതിനുളള നടപടി ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടുന്നത് കേസ് അട്ടിമറിക്കാനുളള നീക്കമാണെന്ന് അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു.
തനിക്ക് ഈ കേസില്‍ നീതി ഉറപ്പാക്കാനുളള ഇടപെടല്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം എന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് മുകളില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടെന്നുളള സംശയവും അതിജീവിത ഹര്‍ജിയില്‍ ഉന്നയിക്കുന്നു. കേസിലെ പ്രതിയായ ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും അതിജീവിത ഉന്നയിക്കുന്നു.
കണ്ഠമിടറിക്കൊണ്ടാണ് അതിജീവിത സംസാരിച്ചത്; ഇപ്പോള്‍ കണ്ണീരിന്റെ നടുക്കടലിലെന്നും ബൈജു കൊട്ടാരക്കര
ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനമുളള വ്യക്തിയാണ്. ഭരണകക്ഷിയിലെ അംഗങ്ങളുമായുളള ബന്ധം കാരണം കേസില്‍ അന്തിമ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി നല്‍കാന്‍ ശ്രമം നടക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ സാധിക്കാത്തത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധം മൂലമാണെന്നും അതിജീവിത ആരോപിക്കുന്നു.
ഈ ഘട്ടത്തില്‍ നീതിക്ക് വേണ്ടി കോടതിയെ സമീപിക്കുക അല്ലാതെ തനിക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വിചാരണക്കോടതിക്ക് എതിരെയും അതിജീവിതയുടെ ഹര്‍ജിയില്‍ ആരോപണങ്ങളുണ്ട്. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ കോടതിക്ക് ഉത്തരവാദിത്തമുണ്ടെന്ന് അതിജീവിത പറയുന്നു. മാത്രമല്ല സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്താനുളള നടപടി കോടതി സ്വീകരിച്ചില്ലെന്നും നടി കുറ്റപ്പെടുത്തുന്നു.
വിചാരണ കോടതി ജഡ്ജിക്ക് നിക്ഷിപ്ത താല്‍പര്യമുളളതായി സംശയമുണ്ട്. കോടതിയിലുളള മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയച്ചില്ല. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറി എന്ന് തിരുവനന്തപുരം എഫ്എസ്എല്‍ ഡയറക്ടര്‍ വിചാരണക്കോടതിയെ അറിയിച്ചിരുന്നു. എഫ്എസ്എല്‍ ഡയറക്ടറുടെ കത്ത് ജഡ്ജി എന്‍ട്രി ചെയ്തില്ലെന്നും ഇന്‍ഡെക്‌സ് സെക്ഷനിലെ ക്ലര്‍ക്കിനെ അറിയിച്ചില്ലെന്നും അതിജീവിത ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഹാഷ് വാല്യു മാറിയ കാര്യം ജഡ്ജി അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടില്ല. ദൃശ്യങ്ങളിലെ പ്രശ്‌നം അതിജീവിതയേയോ പ്രോസിക്യൂട്ടറെയോ അറിയിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കോപി ചെയ്യുകയോ കൃത്രിമം കാട്ടുകയോ ചെയ്യാതെ ഹാഷ് വാല്യു മാറില്ലെന്നാണ് ഐടി വിദഗ്ദര്‍ പറയുന്നതെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ തുടര്‍നടപടി എടുക്കുന്നില്ലെന്നും നടി പരാതിപ്പെടുന്നു.
ദിലീപിനെ രക്ഷിക്കാന്‍ പോലീസ് ഉന്നതന്‍ 50 ലക്ഷം വാങ്ങി; എഡിജിപി ശ്രീജിത്തിനെ മാറ്റിയതും ഇതേ ലോബി
Recommended Video