നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധം? പ്രോസിക്യൂഷനോട് നിർണായക ചോദ്യങ്ങളുമായി കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന് ഇന്ന് നിര്‍ണായകം. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചെന്നും ജാമ്യം റദ്ദാക്കണം എന്നും ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കുകയാണ്.
മൊബൈലിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചതായി പ്രോസിക്യൂഷന്‍ വാദത്തിനിടെ ആരോപിച്ചു. അതിനിടെ കോടതി പ്രോസിക്യൂഷനോട് ചില ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെ ദിലീപ് തെളിവുകള്‍ നശിപ്പിച്ചു എന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകന്‍ മുംബൈയിലേക്ക് പോയതിനുളള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിമാന ടിക്കറ്റും മുംബൈ വിമാനത്താവളത്തില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളും ലഭിച്ചതായും പ്രോസിക്യൂഷന്‍ അറിയിച്ചു.

കോടതി ആവശ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപിന്റെയും കൂട്ടുപ്രതികളുടേയും ഫോണുകള്‍ ഹാജരാക്കിയത്. അതിനിടെ ദിലീപിന്റെ ഫോണ്‍ മറ്റൊരാളുടെ ഐമാക്കുമായി ബന്ധിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അത് തെളിവുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഫോണിലെ വാട്‌സ്ആപ്പ് ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പേ നശിപ്പിച്ചു.

ദിലീപിന്റെ ഫോണിലെ 12 പേരുമായുളള വാട്‌സ്ആപ്പ് ചാറ്റുകള്‍ ആണ് നശിപ്പിച്ചിരിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച ജനുവരി 29, 30 തിയ്യതികള്‍ നിര്‍ണായകമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ 12 വാട്‌സ്ആപ്പ് ചാറ്റുകളായിക്കോട്ടെ, 1200 വാട്‌സ്ആപ്പ് ചാറ്റുകള്‍ ആയിക്കോട്ടെ, നശിപ്പിച്ച ചാറ്റുകള്‍ക്ക് കേസുമായി ബന്ധമുണ്ട് എന്ന് തെളിയിക്കേണ്ടതല്ലേ എന്ന് കോടതി ചോദിച്ചു.

ആരുമായുളള വാട്‌സ്ആപ്പ് ചാറ്റുകള്‍ ആണ് ദിലീപ് ഡിലീറ്റ് ചെയ്തിരിക്കുന്നത് എന്ന് പ്രോസിക്യൂഷന്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്തുകൊണ്ടാണ് തുറന്ന കോടതിയില്‍ കാര്യങ്ങള്‍ പറയാന്‍ മടിക്കുന്നത് എന്നും കോടതി ചോദിച്ചു. അഭിഭാഷകരുടെ ശബ്ദരേഖ അല്ലാതെ എന്തെങ്കിലും തെളിവുകള്‍ ഈ കേസില്‍ ദിലീപിന് എതിരെ ഉണ്ടോ എന്ന് കോടതി ചോദിച്ചു..

ഏത് ഫോണില്‍ നിന്ന് ഏത് വോയിസ് ക്ലിപ്പ് നശിപ്പിച്ചു എന്ന് പോലും പറയാന്‍ പ്രോസിക്യൂഷന് സാധിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഏത് ഫോണില്‍ നിന്ന് ഇന്ന വോയിസ് ക്ലിപ്പ് നശിപ്പിച്ചു എന്നത് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ വിശദ വിവരങ്ങള്‍ സോഫ്റ്റ് കോപിയിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തെളിവുകള്‍ മറ്റൊരു ദിവസം ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കാര്യങ്ങള്‍ പറയുമ്പോള്‍ പ്രോസിക്യൂഷനെ കുറ്റപ്പെടുത്തുന്നതായി വ്യാഖ്യാനിക്കരുതെന്നും എന്ത് ചോദിച്ചാലും നാളെ തരാമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത് എന്നും കോടതി കുറ്റപ്പെടുത്തി. കേസ് അനന്തമായി നീട്ടിക്കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും ആവശ്യപ്പെടുന്ന രേഖകള്‍ ഉടന്‍ ഹാജരാക്കണം എന്നും കോടതി നിര്‍ദേശിച്ചു. വോയിസ് ക്ലിപ്പുകളാണ് പ്രധാന തെളിവുകള്‍ എങ്കില്‍ അത് ഹാജരാക്കണം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി 26ന് കോടതി വീണ്ടും പരിഗണിക്കും. അന്ന് മുഴുവന്‍ തെളിവുകളും ഹാജരാക്കിയ ശേഷമേ വാദം തുടരൂ എന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications