ദിലീപിനും കുരുക്കാവുമോ അതിജീവിതയുടെ നിക്കം? സുപ്രീം കോടതിയുടെ തീരുമാനം നിർണായകം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ടാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ നിലപാട് നിർണായകമായേക്കും.

നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിലെ വിചരണ കോടതിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ അതിജീവിതയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിൽ കോടതി വിശദമായി വാദം കേൾക്കുകയും ചെയ്തിരുന്നു. എന്നാൽ നടിയുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളുകയാണ് ഉണ്ടായത്. മാധ്യമ വാർത്തകൾ അതിജീവിതയെ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിക്കെതിരായ വിമർശനം എന്നുമുള്ള ആക്ഷേപമായിരുന്നു കോടതി ഉയർത്തിയത്.

തുടർന്നാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. വിചാരണ കോടതിക്കെതിരെ കടുത്ത ആരോപണങ്ങളാണ് നടി ഉന്നയിച്ചിരിക്കുന്നത്. വിചാരണ കോടതി ജഡ്ജിയും എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധം സ്ഥാപിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് നടി ഹർജിയിൽ പറയുന്നത്.

ഇത് സംബന്ധിച്ചുള്ള തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അതിജീവിത ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഏറ്റവും നിർണായകമായേക്കാവുന്ന ശബ്ദരേഖയാണ് പോലീസിന്റെ കൈയ്യിൽ തെളിവായി ഉള്ളതെന്നാണ് ഹർജിയിൽ പറയുന്നു. വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവ് ഒരു കസ്റ്റഡി കൊലപാതക കേസിൽ ആരോപണ വിധേയൻ ആണെന്നും അതുമായി ബന്ധപ്പെട്ട് ഒരു അഭിഭാഷകനുമായി നടത്തുന്ന ശബ്ദ സംഭാഷണം പോലീസിന്റെ പക്കൽ ഉണ്ടെന്നും ഹർജിയിൽ വിശദീകരിക്കുന്നുണ്ട്.

കേസിൽ ഏറ്റവും നിർണായകമായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി എഫ് എസ് പരിശോധനയിൽ തെളിഞ്ഞിട്ടും അക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ വിചാരണ കോടതി ഇതുവരെ തയ്യാറായില്ല, ഹാഷ് വാല്യു മാറ്റത്തെ കുറിച്ച് നേരത്തേ അറിഞ്ഞിട്ടും ഇക്കാര്യം പ്രോസിക്യൂഷനെ അറിയിക്കാൻ പോലും വിചാരണ കോടതി തയ്യാറായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരത്തിൽ ആറോളം ആരോപണങ്ങളാണ് ഹർജിയിൽ ഉള്ളത്.

അതേസമയം വിഷയത്തിൽ ഇനി സുപ്രീം കോടതി എടുക്കുന്ന നിലപാടാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവർ ഉറ്റുനോക്കുന്നത്. കേസിൽ വിചാരണ കോടതിയെ മാറ്റാൻ ഈ ഘട്ടത്തിൽ സുപ്രീം കോടതി തയ്യാറാകുമോയെന്നാണ് ഉയരുന്ന ചോദ്യം.നേരത്തേ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിയെ സമീപിക്കുകയും ജനവരി 30 നകം വിചാരണ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

വിചാരണ പുരോഗതി അറിയിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ദിലീപും വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ ഒരിക്കൽ വിചാരണ പൂർത്തിയാക്കിയവരെ വീണ്ടും വിസ്തരിക്കാൻ അനുവദിക്കരുതെന്നതടക്കമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് ദിലീസ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടർ വിചാരണ പൂർത്തിയാക്കിയതിന് പിന്നാലെ നൽകിയ കുറ്റപത്രത്തിൽ ദിലീപിന്റെ ഒന്നാം ഭാര്യ മഞ്ജു വാര്യർ അടക്കമുള്ള 107 ഓളം പേരാണ് സാക്ഷികൾ. ഇതിൽ മഞ്ജുവും ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയായ കാവ്യയും അടക്കമുള്ളവരെ നേരത്തേ വിസ്തരിച്ചിരുന്നു.

തുടർ അന്വേഷണത്തിൽ നിരവധി സൈബർ എവിഡൻസുകൾ ഉൾപ്പെടെ ലഭ്യമായ സാഹചര്യത്തിൽ ഇവരെ വീണ്ടും വിസ്തരിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. കേസിൽ ഇത് നിർണയാകമാകുമെന്ന് പ്രോസിക്യൂഷൻ കരുതുന്നുണ്ട്. എന്നാൽ ഇത് തടയിടുക കൂടി ലക്ഷ്യമിട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നാണ് അതിജീവിതയെ പിന്തുണയ്ക്കുന്നവർ കരുതുന്നത്. അതിജീവിതയ്ക്കൊപ്പം തന്നെ ദിലീപിന്റെ ഹർജിയിലും ഇനി സുപ്രീം കോടതിയുടെ നിലപാട് എന്താകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications