പലരും പോയത് പോലെയാണ് അതും, ദിലീപിനെ കുറ്റം പറയാനാവില്ലെന്ന് ലിബർട്ടി ബഷീർ; തിരുത്തി നികേഷ് കുമാർ
കൊച്ചി: കേസുകള്‍ വേഗത്തില്‍ തീർക്കാനുള്ള ദിലീപിന്റെ ശ്രമമാണ് ഇപ്പോള്‍ കാണുന്നതെന്ന് ലിബർട്ടി ബഷീർ. ദിലീപിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു നടനാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സമയത്തിന് പരിധിയുണ്ട്. ഒരോ വർഷം കഴിയുന്തോറും അവന്റെ മാർക്കറ്റ് കുറഞ്ഞ് വരികയാണ്. അതുകൊണ്ട് തന്നെയാണ് കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് അപ്പീല്‍ കോടതിയിലേക്ക് പോകുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ശിക്ഷിക്കുമോ ഇല്ലയോ എന്നത് എന്ത് തന്നെയായാലും കേസ് വേഗം തീർക്കണം.
അതിന് വേണ്ടിയുള്ള ഓട്ടമാണ്. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നും കേസ് വേഗം തീർക്കണം. കുറേ പടങ്ങള്‍ വരുന്നുണ്ട്, അതിലൊക്കെ അഭിനയിക്കേണ്ടതുണ്ട്. ഇപ്പോള്‍ തന്നെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഒരു പടം ക്യാന്‍സലായി പോയിട്ടുണ്ടെന്നും ലിബർട്ടി ബഷീർ പറയുന്നു. ഈ സാഹചര്യത്തില്‍ ഒരു നടന്‍ എന്ന നിലയില്‍ തീർച്ചയായും ദിലീപിനെ പിന്തുണച്ചേ മതിയാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. റിപ്പോർട്ടർ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലചന്ദ്രകുമാറിന്റെ വരവോട് കൂടി കേസിനൊരു പുനർജന്മം വന്നിട്ടുണ്ട്. തുടക്കം മുതല്‍ ഈ കേസിന്റെ പുറകെ നടക്കുന്നയാളാണ്. എനിക്കൊരു വൈരാഗ്യവും അദ്ദേഹവുമായിട്ടില്ല. അതിജീവിതയെ സിനിമയിലേക്ക് കൊണ്ടുവന്നയാള്‍ ഞാനാണ്. ആ കുട്ടിയെ ആദ്യമായി ദിലീപിനെ പരിചയപ്പെടുത്തി കൊടുത്തതും താനാണെന്നും ലിബർട്ടി ബഷീർ അഭിപ്രായപ്പെടുന്നു.
ദിലീപ് വീണ്ടും തിരക്കുകളിലേക്ക്: പുതിയ ലുക്കും ചർച്ചയാക്കി ആരാധകർ

ഈ കേസിനെ സംബന്ധിച്ച് പള്‍സർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം തെളിഞ്ഞാല്‍ മതി. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ ഇതിലേക്ക് കൂടുതല്‍ തെളിവുകള്‍ തന്നിട്ടുണ്ട്. അതിജീവിത മലയാള സിനിമയില്‍ ആക്ടീവ് അല്ലാത്തതിന് ആരേയും കുറ്റം പറയുന്നില്ല. ദിലീപിനെയോ ഏതെങ്കിലും ഒരു സംഘടനയേയോ കുറ്റം പറയുന്നില്ല.

ഒരു സമയം കഴിയുമ്പോള്‍ പല നടിമാരും അങ്ങനെ പോയിട്ടുണ്ട്. ആ ഒരു സത്യമാണ് ഞാന്‍ പറയുന്നത്. ഉർവശിയും സീമയുമൊക്കെ ഇപ്പോള്‍ എത്ര എമൌണ്ടാണ് വാങ്ങിക്കുന്നതെന്ന് ആലോചിച്ച് നോക്ക്. വർഷങ്ങള്‍ കഴിഞ്ഞ് അവർ തിരിച്ച് വരികയാണ്. ഇവിടെ ഏറ്റവും ടോപ്പില്‍ നില്‍ക്കുന്ന സമയത്താണ് അതിജീവിത തെലുങ്കിലേക്കും കന്നഡയിലേക്കും പോയത്. അങ്ങനെ പല നടിമാരും പോയിട്ടുണ്ട്.

ആരും ഒഴിവാക്കുന്നതല്ല. അവിടെ കൂടുതല്‍ പ്രതിഫലം കിട്ടും. അങ്ങനെ പലരും പോയിട്ടുണ്ട്. അങ്ങനെയാണ് ഇവരും പോയത്. ഏത് നടിമാർ ആണെങ്കിലും ഇവിടുന്ന് വിട്ടുപോയാല്‍ തിരിച്ച് വരവ് വലിയ പ്രയാസമായിരിക്കും. അല്ലാതെ ഈ ഒരു കാരണം കൊണ്ടല്ല. ആദ്യമായിട്ട് അവള്‍ക്കൊരു പടം കൊടുത്തത് പൃഥ്വിരാജാണ്. അദ്ദേഹം അതിന് ശേഷം എത്ര പടമെടുത്തു. അതിലൊന്നും ആ കുട്ടിക്ക് യോജിക്കുന്ന ഒരു വേഷമുണ്ടായിട്ടുണ്ടാവില്ല. നാളെ ഞാന്‍ സിനിമ എടുക്കുകയാണെങ്കില്‍ ഏതെങ്കിലും ഒരു പടത്തിലായിരിക്കും ചാന്‍സ് നല്‍കുകയെന്നും ലിബർട്ടി ബഷീർ പറയുന്നു.

അതേസമയം ലിബർട്ടി ബഷീറിന്റെ ഈ വാദങ്ങള്‍ പൂർണ്ണമായും തെറ്റാണെന്നായിരുന്നു അവതാരകനായ നികേഷ് കുമാറിന്റെ പ്രതികരണം. ചാന്‍സ് ലഭിക്കാത്തത് കൊണ്ടൊന്നുമല്ല ആ പെണ്‍കുട്ടി പോയത്. മറ്റൊരു ഭാഷയില്‍ പോയി അവർ അഭിനയിച്ചിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അവർക്ക് കംഫർട്ടബിള്‍ അല്ല എന്നുള്ളത് കൊണ്ടാണ്. ഇപ്പോള്‍ താരതമ്യേന കുറഞ്ഞിട്ടുണ്ടാവുമെങ്കിലും മലയാള സിനിമയില്‍ ദിലീപിന്റെ സ്വാധീനം ഉയർന്ന് തന്നെയാണ് നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതോടെ തുടക്കത്തില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടായിരുന്നുവെന്ന കാര്യം ലിബർട്ടി ബഷീറും സമ്മതിച്ചു.












Click it and Unblock the Notifications