'നേരത്തെ സംശയമുണ്ടായിരുന്നു, ഒന്നാം പ്രതി മകനല്ല, കാശുളളവൻ', പൾസർ സുനിയെ മാനസികരോഗിയാക്കിയതെന്ന് അമ്മ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ജയിലില്‍ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം കിട്ടിയതോടെ പള്‍സര്‍ സുനി ജാമ്യത്തിനായി സുപ്രീം കോടതി വരെ പോയിരുന്നു. എന്നാല്‍ ജാമ്യം നിഷേധിക്കപ്പെട്ടു.
അതിന് ശേഷം പള്‍സര്‍ സുനിയുടെ മാനസിക നില മോശമായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പൾസർ സുനിക്ക് നേരത്തെ ഒരു തരത്തിലുളള മാനസിക പ്രശ്നവും ഉണ്ടായിട്ടില്ലെന്ന് അമ്മ ശോഭന വ്യക്തമാക്കി. മകനെ മാനസിക രോഗിയാക്കിയാല്‍ മറ്റുളളവര്‍ക്ക് രക്ഷപ്പെടാമെന്നും ശോഭന റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

പള്‍സര്‍ സുനിയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ: ''സുനിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ട്. ഇതിങ്ങനെ വരുമെന്ന് താന്‍ കോടതിയില്‍ ഹണി വര്‍ഗീസ് മാഡത്തിനോട് പറഞ്ഞതാണ്. 'എന്റെ മകനെ അവസാനം മാനസികരോഗിയാക്കും, അങ്ങനെയേ തിരിച്ച് തരൂ' എന്ന് വിചാരണക്കോടതിയിലും ജില്ലാ കോടതിയിലും പറഞ്ഞിരുന്നു''.

''സുനിയെ മാനസികരോഗിയാക്കി തീര്‍ക്കുമെന്ന് നേരത്തെ തന്നെ സംശയം തോന്നിയിരുന്നു. മകന്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ''ഒരു കൊമ്പനാനയോട് അണ്ണാന്‍ കുഞ്ഞ് കളിച്ചാല്‍ എങ്ങനെ ഇരിക്കും, അതാണ് എന്റെ സ്ഥിതി'' എന്ന് അവന്‍ പറഞ്ഞിരുന്നു. അറക്കാന്‍ കൊണ്ട് പോകുന്ന പോത്തിനോട് കാണിക്കുന്ന ദയ പോലും ഒരു കോടതിയും മകനോട് കാണിച്ചിട്ടില്ല''.

''ഇതിങ്ങനെ വരുമെന്ന് രഹസ്യമൊഴി കൊടുക്കുന്ന നേരത്തും പറഞ്ഞിരുന്നു. എന്റെ മകനെ എനിക്ക് അറിവോട് കൂടി തിരിച്ച് തരുമോ എന്ന് എല്ലാവരോടും ചോദിച്ചു. തങ്ങള്‍ക്ക് ആര്‍ക്കും ഇതുവരെ ഒരു മാനസികരോഗവും വന്നിട്ടില്ല. സുനിക്ക് ഇതുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോഴിത് ചാനലില്‍ കൂടിയാണ് താനറിയുന്നത്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുളളവര്‍ക്ക് രക്ഷപ്പെടാം''.

''ഒന്നാം പ്രതി എന്റെ മകന്‍ അല്ലല്ലോ ആകേണ്ടത്. കാശുളളവന്‍ അല്ലേ ആകേണ്ടത്. ഞങ്ങള്‍ക്ക് ആരും ഇല്ല അനേഷിക്കാന്‍. മാനസിക രോഗിയായി ഇപ്പോള്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ഒരാളും തിരിഞ്ഞ് നോക്കാന്‍ ഉണ്ടായിട്ടില്ല. മാനസിക രോഗിയാക്കുമെന്ന് മകന് അറിയാമായിരുന്നു. ഇത്രയും വലിയ ആളുകള്‍ പുറത്തുളളപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും''.

''മകനെ തകര്‍ത്ത് കളഞ്ഞ് തരരുത് എന്ന് രഹസ്യമൊഴി കൊടുക്കാന്‍ പോയപ്പോള്‍ പറഞ്ഞിരുന്നു. ജഡ്ജിയോടും പറഞ്ഞു. അവര്‍ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. മകന്‍ എന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു. അത് സമനിലയോട് കൂടിയാണോ എന്ന് അറിയില്ല. വലിയ ആളുകള്‍ക്ക് സമാധാനമാകട്ടെ. എല്ലാം ജീവനാണ്. എത്ര പണമുണ്ടെങ്കിലും ജീവന്‍ പോയാല്‍ തിരിച്ച് കിട്ടില്ല. അത് മകന്‍ ആയാലും എത്ര വലിയ ആളുകള്‍ ആയാലും''.

''താന്‍ എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. അല്ലാതെ ആരുമില്ല. വക്കീലന്മാര്‍ ആരും ഈ സംഭവത്തിന് ശേഷം വിളിച്ചിട്ടില്ല. സുനിക്ക് നേരത്തെ മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെങ്കില്‍ ഡ്രൈവറായി ജോലി ചെയ്യുമായിരുന്നില്ലല്ലോ. ഇതൊന്നും വിശ്വസിക്കാന്‍ പറ്റുന്നില്ല. തനിക്ക് പേടിയില്ല. മകനെ മാനസികമായി തകര്‍ക്കാതെ തിരികെ കിട്ടണമെന്നുണ്ട്. തങ്ങള്‍ക്ക് ജീവിക്കാന്‍ വേറെ മാര്‍ഗമില്ല. അവന്റെ അച്ഛന് സുഖമില്ല. അച്ഛനേയും അമ്മയേയും നോക്കേണ്ടത് അവനാണ്. എല്ലാവരും കൂടി മകനെ മാനസിക രോഗിയാക്കി. ഇനി ഇല്ലാണ്ടാക്കുമോ എന്ന് അറിയില്ല''.












Click it and Unblock the Notifications