'ആർ ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധന, നടന്റെ ഇമേജ് നന്നാക്കാനുളള തിരക്കഥ', തുറന്നടിച്ച് ബാലചന്ദ്ര കുമാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അതിന് തൊട്ട് മുൻപായി മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്. ദിലീപ് ഈ കേസിൽ നിരപരാധി ആണെന്നും പോലീസ് തെളിവുകൾ കെട്ടിച്ചമച്ചു എന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് ആർ ശ്രീലേഖ ഉന്നയിച്ചിരിക്കുന്നത്.
ആർ ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ബാലചന്ദ്ര കുമാർ. ഇഷ്ടപ്പെടുന്ന നടനെ രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കുകയാണ് ആർ ശ്രീലേഖയെന്ന് ബാലചന്ദ്ര കുമാർ മാധ്യമങ്ങളോട് തുറന്നടിച്ചു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകള്‍: ''നേരത്തെ ഡിജിപി ആയിരുന്ന വ്യക്തി അവര്‍ ഇഷ്ടപ്പെടുന്ന ഒരു നടനെ രക്ഷിക്കാന്‍ വേണ്ടി എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കി അവര്‍ തന്നെ ഒരു തിരക്കഥയുണ്ടാക്കിയിരിക്കുകയാണ്. ഘട്ടം ഘട്ടമായി ഇങ്ങനെയൊക്കെ പറയാമെന്ന്. റിട്ടയര്‍ ചെയ്യുന്നതിന് മുന്‍പേ ഇങ്ങനെ ഒരു പ്ലാന്‍ ഉണ്ടായിരുന്നിരിക്കാം. റിട്ടയര്‍ ചെയ്യുന്നതിന് മുന്‍പ് പറയാന്‍ അവര്‍ക്ക് പരിമിതികളുണ്ട്. റിട്ടയര്‍ ചെയ്യാനായി അവര്‍ കാത്തിരുന്നത് പോലെയാണ്''.
'റിട്ടയര്‍ ചെയ്ത ശേഷം അവര്‍ ആദ്യം വന്ന് പറയുന്നത് ഈ പ്രതിയുടെ വിഷമങ്ങളും അയാള്‍ക്ക് ബെഡ് ഷീറ്റ് കൊടുത്തതുമൊക്കെയാണ്. ഇത് അവരുടെ തിരക്കഥയുടെ രണ്ടാം ഘട്ടമാണ്. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതിന് മുന്‍പ് എരിതീയില്‍ എണ്ണ ഒഴിച്ച് കളയാം എന്നുളള ഒരു അഭിപ്രായ പ്രകടനം മാത്രമായേ കാണുന്നുളളൂ. അതില്‍ ഒട്ടും കഴമ്പില്ല'.
'ഇതിന്റെ ഒരു ലീഡ് അവര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. ഒരു മാഗസിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത് കേരളത്തിലെ പോലീസ് ഫോറന്‍സിക് ലാബില്‍ കൃത്രിമത്വം നടത്താറുണ്ട് എന്നാണ്. ഇപ്പോള്‍ അതിനെ കുറച്ച് കൂടി വെളിപ്പെടുത്തി പറയുന്നു. സംവിധാനങ്ങളൊക്കെ മോശമാണ്. ഫോട്ടോ കൃത്രിമമായി ചെയ്തതാണ് എന്നൊക്കെ പറയുന്നു. ഇത് കൃത്യമായ ഒരു ഗുഢാലോചന അവര്‍ നടത്തുന്നുണ്ട്. കേരള പോലീസിനെ എങ്ങനെ മോശക്കാരാക്കാം എന്ന്'.
'ഇത് തന്നെ ബാധിക്കുന്നതല്ല. താന്‍ കൊടുക്കാനുളള സത്യസന്ധമായ രേഖകളും മൊഴികളുമെല്ലാം കൊടുത്തിട്ടുണ്ട്. കേരള ചരിത്രത്തില്‍ ഒരു കേസില്‍ പോലീസ് അന്വേഷണം നടത്തി ഇത്ര അധികം തെളിവുകള്‍ കണ്ടെത്താനായിട്ടുണ്ടോ എന്നത് അത്ഭുതകരമാണ്. അത്രയും തെളിവുകള്‍ പോലീസിന്റെ കയ്യിലുണ്ട്. ജനങ്ങള്‍ അറിയുന്നില്ല എന്നേ ഉളളൂ. അത്രയ്ക്കും രഹസ്യമായി വിചാരണ നടക്കുന്നത് കൊണ്ടാണ്'.
'എല്ലാ ദിവസവും ജനങ്ങള്‍ക്ക് തെളിവ് കിട്ടിയില്ലെങ്കില്‍ ദിലീപിന് എതിരെ തെളിവില്ലെന്ന് വിശ്വസിക്കുന്ന അവസ്ഥയാണ്. ആവശ്യത്തിലധികം തെളിവുകള്‍ ഉണ്ട്. ഇവര്‍ അത്ര സത്യസന്ധയായ ഉദ്യോഗസ്ഥയാണെങ്കില്‍, ആത്മാര്‍ത്ഥമായിട്ടാണ് പറയുന്നത് എങ്കില്‍, ആ പ്രതിയോട് ചോദിക്കണം ആ രണ്ട് ഫോണുകള്‍ എന്തിന് ഒളിപ്പിച്ചു എന്ന്. ആ ഫോണുകള്‍ കൊടുക്കാന്‍ പറയുന്നു. ഇവര്‍ പിന്തുണയ്ക്കുന്ന പ്രതി തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഫോണുകള്‍ ഒളിപ്പിച്ചത് എന്തിനാണ്'.
'ഫോണുകള്‍ നല്‍കാന്‍ പറഞ്ഞിട്ടും കൊടുക്കാത്തത് എന്താണ്. അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് ഫോണ്‍ ഒളിപ്പിച്ചിട്ടുണ്ട്. അത് എന്തുകൊണ്ടാണ് കൊടുക്കാത്തത്. അവര്‍ യൂട്യൂബ് ചാനലില്‍ വന്നിരുന്ന് പറയേണ്ടത് ദിലീപ് നിരപരാധിയാണെങ്കില്‍ മാറ്റി വെച്ച രേഖകള്‍ പോലീസിന് കൊടുക്കൂ എന്നാണ്. അല്ലാതെ കാര്യങ്ങള്‍ വളച്ചൊടിച്ച് പ്രതിയുടെ പിആര്‍ വര്‍ക്ക് ചെയ്യുന്നത് പോലെ അദ്ദേഹത്തിന്റെ ഇമേജ് മാറ്റിയെടുക്കാന്‍ വേണ്ടിയുളള ശ്രമം ആണ് നടത്തുന്നത്.'
'ഇത് കേസിനെ ഒരു തരത്തിലും ബാധിക്കില്ല. അവര്‍ സര്‍വ്വീസില്‍ ഇരുന്നപ്പോള്‍ എന്തുകൊണ്ട് രേഖാമൂലം പരാതി കൊടുത്തില്ല. ഇപ്പോഴും അവര്‍ക്ക് മുഖ്യമന്ത്രിക്കോ മറ്റോ രേഖാമൂലം പരാതി കൊടുക്കാം. സത്യസന്ധത ഉണ്ടെങ്കില്‍ അത് ചെയ്യണം. അല്ലാതെ യൂട്യൂബില്‍ വന്ന് പറയുകയല്ല വേണ്ടത്. അങ്ങനെ ഒരു നിരപരാധിയെ ശിക്ഷിക്കരുതല്ലോ. ദിലീപ് നിരപരാധിയെന്ന് താന്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു'.
'ഇപ്പോഴും പറയുന്നു, ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് താന്‍ കണ്ടിട്ടില്ല. തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞു. മാധ്യമങ്ങളുടെ സമ്മര്‍ദ്ദം കാരണം ദിലീപിനെ പ്രതിയാക്കേണ്ടി വന്നതാണ് പോലീസിന് എന്ന് പറയുന്നത് ബാലിശമാണ്. കേസിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ദിലീപിലേക്ക് സംശയം എങ്ങനെ വന്നു എന്ന് വ്യക്തമാകും. ദിലീപിന്റെ ഇമേജ് വര്‍ധിപ്പിക്കാനുളള ശ്രമം ആണിത്. ഇത് പ്ലാന്‍ ചെയ്ത് ഘട്ടം ഘട്ടമായി ചെയ്യുന്നതാണ്'.
'ഇത് പോലെ പറയാന്‍ ഇനിയും കുറേ പേര്‍ വരും. കേസിനെ ബാധിക്കില്ലെങ്കിലും ദിലീപിന്റെ ഇമേജിനെ ബാധിച്ചത് കൊണ്ട് അതിനെ ബൂസ്റ്റ് ചെയ്യാനായി ഇത് പോലുളള പല അവതാരങ്ങളും ഇനിയും വരും. ദിലീപിനോട് അവര്‍ക്ക് വലിയ ആരാധനയാണെന്നാണ് അവരുടെ വാക്കുകളില്‍ നിന്ന് മനസ്സിലാകുന്നത്. അവര്‍ ഇപ്പോള്‍ പറയുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്. പവര്‍ ഉണ്ടായിരുന്ന സമയത്ത് ഒന്നും ചെയ്യാതിരുന്ന വ്യക്തി ഇപ്പോള്‍ ഓരോന്ന് പറയുന്നുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു'.
ദിലീപ് കേസ്;'ശ്രീലേഖ വളരെ ബുദ്ധിമതിയായ സ്ത്രീ;അവരുടെ കൈയ്യിൽ ആ കോപ്പികൾ കാണും';അഡ്വ ആശ ഉണ്ണിത്താൻ
Recommended Video
ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ