ദിലീപിന്റ കുരുക്ക് അഴിയാകുരുക്കാകും? പുതിയ വെളിപ്പെടുത്തലുകള്‍, 'ഉടന്‍ രണ്ടുപേർ കൂടി മുന്നോട്ട് വരും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും ഉദ്യോഗസ്ഥർക്കെതിരായ ഗൂഡാലോചന കേസിലും നല്ല രീതിയില്‍ തന്നെയാണ് അന്വേഷണം മുന്നോട്ട് പോവുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. എന്റെ മൊഴിയെടുക്കാനായി ചുരുങ്ങിയ ദിവസങ്ങളില്‍ മാത്രമേ ഞാന്‍ അവരെ നേരിട്ട് കണ്ടിട്ടുള്ളു. എന്നാല്‍ മാധ്യമങ്ങളിലൂടേയും അല്ലാതെയും എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്ന് അന്വേഷണം മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോവുന്നു എന്നാണ്.
മറ്റ് പല വിഷയങ്ങളും ഈ അന്വേഷണവുമായി എനിക്ക് കൂട്ടിച്ചേർക്കാനുണ്ട്. അത് കേസിനെ എങ്ങനെ ബാധിക്കും എന്ന് നോക്കിയാവും പുറത്ത് പറയുകയെന്നും അദ്ദേഹം പറയുന്നു. മനോരമ ന്യൂസിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് പലരും പുറത്ത് പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ എന്നോട് പറയുന്നുണ്ട്. ചേട്ടാ നിങ്ങള്‍ പറയും, അനിയാ നിങ്ങള്‍ പറയണം എന്നൊക്കെ ആവശ്യപ്പെട്ടാണ് അവർ വരുന്നത്. ഞങ്ങള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം അതുപോലെ തന്നെ പറഞ്ഞോളു, പക്ഷെ പുറത്ത് നേരിട്ട് പറയാന്‍ ഞങ്ങള്‍ക്ക് ഭയമാണ് എന്നാണ് അവർ വ്യക്തമാക്കുന്നുത്. അതുകൊണ്ടാണ് എന്നോട് കാര്യങ്ങള്‍ പുറത്ത് പറയാന്‍ അവർ ആവശ്യപ്പെടുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു

എന്നാല്‍ അവർ പറഞ്ഞു എന്നും പറഞ്ഞ് ഞാന്‍ അക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതുകൊണ്ട് കാര്യമില്ല. അതുകൊണ്ട് അവരോട് തന്നെ നേരിട്ട് വെളിപ്പെടുത്താനാണ് ഞാന്‍ ആവശ്യപ്പെടുന്നത്. ഭയക്കേണ്ട കാര്യമില്ലെന്നൊക്കെ ഞാന്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു. അവർ കാര്യങ്ങള്‍ തുറന്ന് പറയുന്നതോടെ ഒരുപാട് കൂട്ടിച്ചേർക്കലുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നു.

നടിയെ ആക്രമിച്ച് ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് നിലവില്‍ രണ്ട് പേർ എന്നോട് സംസാരിച്ച് കഴിഞ്ഞു. അവർ ഭയത്തോടെ നില്‍ക്കുകയാണ്. അത് മാറി അവർ വരും. നിലവില്‍ നേരിടുന്ന രണ്ട് കേസുകളിലും കൂടുതല്‍ സാക്ഷികള്‍ മുന്നോട്ട് വരും എന്നതാണ് എന്റെ പ്രതീക്ഷ. അവർ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറയാതെ എനിക്ക് മാധ്യമങ്ങളില്‍ പറയാന്‍ കഴിയില്ല.

എനിക്ക് പല ഭാഗത്ത് നിന്നും ഭീഷണിയുണ്ട്. അതൊക്കെ കൃത്യമായ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുന്നുണ്ട്. സിനിമയൊന്നും ചെയ്യാതെ നിർമ്മാതാവെന്നും പറഞ്ഞ് നടക്കുന്ന കോട്ടയത്തുള്ള ഒരാള്‍ എന്റെ നാട്ടിന്‍ പുറത്തുകാരനെ സമീപിച്ചിരുന്നു. എവിടെയാണ് എന്റെ വീട്, വീടിന്റെ കളർ എന്ത്, ആരൊക്കെയാണ് സുഹൃത്തുക്കള്‍, ഉപയോഗിക്കുന്ന വണ്ടിയേതാണ് എന്നൊക്കെയാണ് അവർ അന്വേഷിച്ചത്.

ഒരു സിനിമയുടെ ആവശ്യത്തിനെന്ന പേരിലായിരുന്നു അവർ വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ നാട്ടുകാരില്‍ നിന്നുള്‍പ്പടെ വലിയ പിന്തുണയാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമക്ക് പിറകേയുള്ള ഓട്ടത്തില്‍ നാട്ടുകാരേയും കൂട്ടുകാരേയുമൊക്കെ വല്ലപ്പോഴും കാണാനുള്ള അവസരമേ എനിക്ക് ലഭിച്ചിരുന്നുള്ളു. എന്നാല്‍ ഓണ്‍ലൈനില്‍ എന്നെ തെറി പറയുന്നുവർക്കൊക്കെ മറുപടി കൊടുക്കുന്നത് എന്റെ നാട്ടുകാരും സുഹൃത്തുക്കളുമാണെന്നുള്ള കാര്യം ഇപ്പോഴാണ് ഞാന്‍ അറിയുന്നത്.

സിനിമ രംഗത്ത് നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളില്‍ ഒരാള്‍ എനിക്ക് അയച്ച മെസേജ് ഫോണില്‍ കിടപ്പുണ്ട്. എന്നാല്‍ അത് ആരാണെന്ന് ഇപ്പോള്‍ പറയില്ല. അതിന് പുറമെ ഒട്ടനവധി നടന്‍മാർ, സംവിധായകർ, പഴയ നിർമ്മാതാക്കള്‍, വിതരണക്കാർ, തിയേറ്റർ ഉടമകള്‍ എന്നിവരുള്‍പ്പടെ നൂറിലധികം പേർ എനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതൊന്നും വ്യക്തിപരമായ എനിക്ക് കിട്ടുന്ന പിന്തുണയല്ല. ഞാന്‍ ഉന്നയിക്കുന്ന വിഷയത്തിനുള്ള പിന്തുണയാണെന്നും ബാലചന്ദ്ര കുമാർ കൂട്ടേച്ചർക്കുന്നു.












Click it and Unblock the Notifications