പല്ലിശ്ശേരി ലോകകള്ളൻ.. റിയാസ് ദിലീപിന്റെ ഗുണ്ട.. ദിലീപ് ആരാധകനും പല്ലിശ്ശേരിയും ചാനലിൽ തമ്മിൽത്തല്ല്
തിരുവനന്തപുരം: മലയാള സിനിമാ സംസ്‌ക്കാരത്തില്‍ അടുത്തിടെ വളര്‍ന്ന് വന്നൊരു പ്രതിഭാസമാണ് ഫാന്‍സ് അസ്സോസ്സിയേഷനുകള്‍. പലപ്പോഴും സൂപ്പര്‍താരങ്ങളുടെ ഗുണ്ടാസംഘങ്ങള്‍ മാത്രമായി ഇവര്‍ തരം താഴാറുണ്ട്. അന്ധമായ താരാരാധന ഇക്കൂട്ടരെക്കൊണ്ട് പലതും ചെയ്യിക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിന് വേണ്ടി പ്ലക്കാര്‍ഡും മുദ്രാവാക്യങ്ങളുമായി തെരുവില്‍ ഇറങ്ങിയവരാണ് ഈ ഫാന്‍സ്. ദിലീപ് ജാമ്യം നേടി പുറത്തിറങ്ങിയ ദിവസം ആലുവ സബ്ജയിലിന് മുന്നില്‍ ഫാന്‍സിന്റെ വലിയൊരു കൂട്ടമാണ് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ ദിലീപിന് വേണ്ടി ഘോരഘോരം വാദിക്കുന്നുമുണ്ട് ഈ ആരാധക വൃന്ദം. പീപ്പിള്‍ ടിവി ചാനല്‍ ചര്‍ച്ചയില്‍ ദിലീപ് ആരാധകനും മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരിയും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്.
ചർച്ചയിൽ തമ്മിൽത്തല്ല്
നടിയെ ആക്രമിച്ച കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കൈരളി പീപ്പിള്‍ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് തമ്മില്‍ത്തല്ല്. ദിലീപ് ഫാന്‍സ് അസ്സോസ്സിയേഷന്‍ ഭാരവാഹിയായ റിയാസും സിനിമാ മംഗളം ചീഫ് പല്ലിശ്ശേരിയുമാണ് ദിലീപ് വിഷയത്തില്‍ കൊമ്പ് കോര്‍ത്തത്. പല്ലിശ്ശേരിക്കെതിരെ റിയാസ് വിമര്‍ശനം ഉന്നയിച്ചതാണ് ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിച്ചത്.
ദിലീപിനെ കുരുക്കാൻ വൻ സംഘം
ദിലീപ് എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ആക്രമണം നടക്കുകയാണ് എന്ന് റിയാസ് ആരോപിച്ചു. ദിലീപിനെ കുറ്റക്കാരനാക്കിയേ അടങ്ങൂ എന്ന് പറഞ്ഞ് ഒരു വന്‍ സംഘം ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിയാസ് പറഞ്ഞു. ഗോസിപ്പുകളും ഇക്കിളി വാര്‍ത്തകളും മാത്രമെഴുതുന്ന പല്ലിശ്ശേരി ദിലീപിനെതിരെ പറയുന്ന കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതില്ലെന്നും റിയാസ് പരിഹസിച്ചു.
പല്ലിശേരിക്കെതിരെ
നടിയെ ആക്രമിച്ചതിന് പിന്നില്‍ എട്ടടി പൊക്കമുള്ള ആളുണ്ടെന്നും മാഡം ഉണ്ടെന്നുമെല്ലാം പല്ലിശേരി പറഞ്ഞത് പുകമറ സൃഷ്ടിക്കാനാണ് എന്നും റിയാസ് ആരോപിച്ചു. ഏഴ് മാസത്തോളം ദിലീപിനെ മോശക്കാരനാക്കാന്‍ ശ്രമം നടത്തിയിട്ടും അദ്ദേഹത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞിട്ടില്ല. രാമലീലയുടെ റെക്കോര്‍ഡ് വിജയം അതിന് ഉദാഹരണമാണ് എന്നും റിയാസ് പറഞ്ഞു.
റിയാസ് ഗുണ്ടയെന്ന്
റിയാസിന്റെ ഇക്കിളി ആരോപണം ഉള്‍പ്പെടെയുള്ളവ ചര്‍ച്ചയില്‍ പങ്കെടുത്ത പല്ലിശേരിയെ പ്രകോപിപ്പിച്ചു. റിയാസ് ദിലീപ് ഫാന്‍സ് അസ്സോസ്സിയേഷനില്‍ കടന്ന് കൂടിയ ഗുണ്ടയാണ് എന്നാണ് പല്ലിശേരി നല്‍കിയ മറുപടി. പോലീസിന്റെ ലിസ്റ്റിലുള്ള ഗുണ്ടയാണ്. ഗുണ്ടാ ലിസ്റ്റില്‍ നിന്നും രക്ഷപ്പെടാനാണ് ദിലീപ് ഫാന്‍സില്‍ ഇടം പിടിച്ചിരിക്കുന്നതെന്നും പല്ലിശ്ശേരി ആരോപിച്ചു.
ഗുണ്ടകളെ മാറ്റിനിർത്തൂ
ഗുണ്ട അല്ലെന്ന് റിയാസ് തെളിയിക്കട്ടേ. നാളെ തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇത്തരം ഗുണ്ടകളുടെ പിന്‍ബലത്തോടെയാണ് എന്നും പല്ലിശേരി ആരോപിച്ചു. ദിലീപ് ആദ്യം ചെയ്യേണ്ടത് ഇത്തരം ഗുണ്ടകളെ തന്റെ സംഘടനയില്‍ നിന്നും മാറ്റി നിര്‍ത്തുകയാണ് എന്നും പല്ലിശ്ശേരി പറഞ്ഞു. ദിലീപിന് ആര്‍ക്കും വ്യക്തി വൈരാഗ്യമില്ലെന്നും ഉണ്ടെങ്കില്‍ ആര്‍ക്കെന്ന് വെളിപ്പെടുത്തട്ടെ എന്നും പല്ലിശ്ശേരി പറഞ്ഞു.
ദിലീപ് ബുദ്ധിരാക്ഷസൻ
ഇതൊരു പൈങ്കിളി കേസാണെന്ന് ആരും കരുതേണ്ട. കേസില്‍ നല്ല കളികള്‍ നടക്കുന്നുണ്ട്. ദിലീപ് ചില്ലറക്കാരന്‍ അല്ലെന്നും കോടികള്‍ കൊണ്ട് അമ്മാനമാടാന്‍ കഴിവുള്ള ബുദ്ധിരാക്ഷസന്‍ ആണെന്നും പല്ലിശ്ശേരി പറഞ്ഞു.കൂടെ ആളുണ്ട്. അതുകൊണ്ട് തന്നെയാണ് നിസ്സാരഭാവത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും പല്ലിശ്ശേരി ആരോപണം ഉന്നയിച്ചു.
സന്ധ്യയ്ക്കെതിരായ ആരോപണം
ദിലീപിന്റെ വക്കാലത്ത് രാമന്‍പിള്ള ഏറ്റെടുക്കുന്നതിന് മുന്‍പ് പെരിന്തല്‍മണ്ണക്കാരനായ വക്കീലാണ് ഉണ്ടായിരുന്നത്. ആ വക്കീലിന്റെ ബുദ്ധിയില്‍ ഉദിച്ചതാണ് എഡിജിപി ബി സന്ധ്യയ്ക്കും കോടിയേരി ബാലകൃഷ്ണന്റെ മകനും എതിരെ ആരോപണം ഉന്നയിക്കുക എന്നത് എന്നും പല്ലിശ്ശേരി വെളിപ്പെടുത്തി. ഇക്കാര്യം ദിലീപിനെയും അനുജനേയും കാണിച്ച് സമ്മതം വാങ്ങിയെന്നും പല്ലിശേരി ആരോപിച്ചു
കുറ്റപത്രം തകർന്നടിയും
ആ ചെറുപ്പക്കാരന്‍ വക്കീലിനെ വിളിച്ച് ചോദ്യം ചെയ്താല്‍ പല കാര്യങ്ങളും പുറത്ത് വരുമെന്നും പല്ലിശേരി വ്യക്തമാക്കി. താന്‍ ഗുണ്ടയാണെന്ന ആരോപണം റിയാസ് തള്ളിക്കളഞ്ഞു. പല്ലിശേരി ലോക കള്ളനാണ് എന്ന് ഈ ആരോപണത്തോടെ വ്യക്തമായി എന്നും റിയാസ് പറഞ്ഞു. തെളിയിച്ചാല്‍ പല്ലിശേരി പറയുന്നതെല്ലാം സത്യമാണെന്ന് സമ്മതിക്കാം എന്നും റിയാസ് പറഞ്ഞു. ദിലീപിന് എതിരായ കുറ്റപത്രം ചീട്ട് കൊട്ടാരം പോലെ തകര്‍ന്നടിയുമെന്നും റിയാസ് പ്രതികരിച്ചു.
ചാനൽ ചർച്ച
പീപ്പിൽ ടിവിയിലെ ചാനൽ ചർച്ചയിൽ ഏറ്റുമുട്ടൽ