ദിലീപിനെ തള്ളണോ കൊള്ളണോ.. വാ തുറക്കാതെ താരരാജാക്കന്മാർ.. സിനിമാ രംഗം ത്രിശങ്കുവിൽ തന്നെ!!
കൊച്ചി: ഒന്നുമില്ലായ്മയില്‍ നിന്നുമാണ് മലയാള സിനിമയിലെ ദിലീപിന്റെ വളര്‍ച്ച. മിമിക്രി താരമായും സഹസംവിധായകനായും സിനിമയില്‍ തുടക്കം കുറിച്ച ദിലീപ് പിന്നീട് ഉയരങ്ങള്‍ കീഴടക്കി. നടനില്‍ നിന്നും നിര്‍മ്മാതാവായും തിയറ്റര്‍ ഉടമയായും വിതരണക്കാരനായും വളര്‍ന്നു. സിനിമയുടെ എല്ലാം രംഗത്തിലും പിടിമുറുക്കിയത് ദിലീപിനെ താരരാജാക്കന്മാരേക്കാളും ശക്തനാക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ കുരുങ്ങിയത് അക്ഷരാര്‍ത്ഥത്തില്‍ ദിലീപിന്റെ പതനമായിരുന്നു. ദിലീപിന്റ അറസ്റ്റിന് ശേഷം നടനെ തള്ളണോ കൊള്ളണോ എന്നുള്ള സംശയത്തിലായിരുന്നു സിനിമാ ലോകം. ഇപ്പോള്‍ കുറ്റപത്രം കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ സിനിമാ രംഗത്ത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്.
രാജ്യത്തെ നടുക്കിയ ദിലീപിന്റെ ക്വട്ടേഷൻ ക്രൂരത.. കുറ്റം തെളിഞ്ഞാൽ കാത്തിരിക്കുന്ന ശിക്ഷ ഞെട്ടിക്കും!
ദിലീപിനെ ക്രൂശിക്കുന്നേ
നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതലേ ദിലീപിന്റെ പേര് പലയിടത്ത് നിന്നുമായി ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ ഗൂഢാലോചന വാദം അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസ് തള്ളിക്കളഞ്ഞതാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ദിലീപ് തള്ളിക്കളയുകയും ചെയ്തു. ഇതോടെ സിനിമാ രംഗത്തെ പലരും ദിലീപിനെ ക്രൂശിക്കുന്നേ എന്ന് നിലവിളിയോടെ രംഗത്ത് വരികയും ചെയ്തു.
പിന്തുണച്ച് പ്രമുഖർ
ദിലീപിനെ പോലീസ് 13 മണിക്കൂറോളം ചോദ്യം ചെയ്തതിന് പിന്നാലെ നടന്ന അമ്മ ജനറല്‍ ബോഡി യോഗം മറക്കാവുന്നതല്ല. വാര്‍ത്താ സമ്മേളനത്തില്‍ ദിലീപിനെ സംരക്ഷിക്കുമെന്ന് ഗണേഷും മുകേഷും ഇന്നസെന്റുമെല്ലാം കേരളത്തിന്റെ മുഖത്ത് നോക്കി വെല്ലുവിളിച്ചു. നടിക്കുള്ള പിന്തുണ അഴകൊഴമ്പന്‍ വാക്കുകളില്‍ ഒതുക്കി. ജൂലൈ പത്തിന് പക്ഷേ സിനിമാ രംഗത്തെ കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞു.
മുഖം രക്ഷിക്കാൻ നടപടി
ദിലീപിന്റെ അറസ്റ്റ് സിനിമാ രംഗത്തെ പ്രകമ്പനം കൊള്ളിച്ചു. ദിലീപ് വെറും നടന്‍ മാത്രമല്ല എന്നത് തന്നെയാണ് ആ അറസ്റ്റിന് ഇത്രയും സ്‌ഫോടന ശേഷി നല്‍കിയത്. സിനിമാ സംഘടനകളിലെ ദിലീപിന്റെ പിടിപാട് ചെറുതല്ലായിരുന്നു. തിയറ്റര്‍ ഉടമകളുടെ സംഘടന ഫെഫ്കയെ പൂട്ടിച്ച് ദിലീപ് ഫിയോക് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ സിനിമാ രംഗത്തെ പ്രമുഖര്‍ക്ക് മുഖം രക്ഷിക്കേണ്ടതായി വന്നു.
എല്ലാവരും തള്ളിപ്പറഞ്ഞു
അതുവരെ പിന്തുണച്ച് കൂടെ നിന്ന അമ്മ അടക്കം ദിലീപിന്റെ കാല് വാരി. സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ ദിലീപിനെ പുറത്താക്കി. ട്രഷറര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. ഫിയോകും തങ്ങളുടെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ദിലീപിനെ മാറ്റി നിര്‍ത്തി. എങ്കിലും ഒളിഞ്ഞും തെളിഞ്ഞും ദിലീപിനെ ന്യായീകരിക്കാന്‍ പലരും മറന്നില്ല.
അനുകൂലമായി പ്രചാരണം
85 ദിവസം അഴിയെണ്ണിയ ദിലീപിനെ കാണാന്‍ ആദ്യനാളുകളില്‍ സിനിമയിലെ പ്രമുഖരൊന്നും ചെന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി ദിലീപിന് വേണ്ടി വന്‍ ക്യാംപെയ്ന്‍ ആണ് അരങ്ങേറിയത്. ഒരു പരിധി വരെ അത് വിജയിക്കുകയും ചെയ്തു. ദിലീപ് ഇരയാക്കപ്പെട്ടുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. സിംപതി പരന്നൊഴുകാന്‍ തുടങ്ങി.
ജയിലിലേക്ക് തീർത്ഥയാത്ര
അറസ്റ്റിലായി രണ്ട് മാസത്തിന് ശേഷം അച്ഛന്റെ ശ്രാദ്ധത്തിന് രണ്ട് മണിക്കൂര്‍ പുറത്തിറങ്ങാന്‍ ദിലീപിനെ കോടതി അനുവദിച്ചു. ഇതോടെ സിനിമാ രംഗത്തെ പ്രമുഖര്‍ ജയിലിലേക്ക് തീര്‍ത്ഥയാത്ര തുടങ്ങി. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ദിലീപിനെ പിന്തുണയ്ക്കണം എന്ന് പരസ്യമായി തന്നെ ആവശ്യപ്പെട്ടു. ദിലീപിനെ കുടുക്കിയതാണെന്ന് പലരേയും കൊള്ളിച്ച് പറയാനും എംഎല്‍എ മടിച്ചില്ല.
രാമലീലയുടെ വിജയം
പിന്നാലെ പ്രമുഖരൊക്കെ ദിലീപിന് വേണ്ടി കണ്ണീരൊഴുക്കാന്‍ തുടങ്ങി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി ഇതേ സിനിമാ രംഗം പകുതി പോലും കണ്ണീരൊഴുക്കിയില്ലെന്ന് ഓര്‍ക്കുക. അതിനിടെ രാമലീല റിലീസായതും വാണിജ്യ വിജയം നേടിയതും ജനകീയ കോടതിയിലെ ദിലീപിന്റെ വിജയമായി പോലും ആഘോഷിക്കപ്പെട്ടു. പിന്നാലെ, അഞ്ചാമത്തെ ശ്രമത്തിൽ ദിലീപന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ആർപ്പുവിളിയോടെ സ്വീകരണം
അകത്ത് പോയത് പോലെ അല്ല ദിലീപ് പുറത്തേക്ക് വന്നത്. ആരാധകർ പൂമാലയിട്ട് സ്വീകരിക്കുന്ന കാഴ്ചയാണ് കേരളത്തെ കാത്തിരുന്നത്. ബലാത്സംഗക്കേസിലെ കുറ്റാരോപിതനെ മാലയിട്ട് സ്വീകരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച. ദിലീപിനെ തള്ളിപ്പറഞ്ഞ സംഘടനകൾ, പദവി താലത്തിൽ വെച്ച് താരത്തിന് മുന്നിലേക്ക് തന്നെ നീട്ടി. ഫിയോകിന്റെ അടക്കം പദവികളിലേക്ക് തിരികെ വരുന്നില്ല എന്നതായിരുന്നു താരത്തിന്റെ തീരുമാനം.
മിണ്ടാതെ അമ്മയും മക്കളും
എന്നാൽ ഏറ്റവും പ്രബല സംഘടനയായ അമ്മ ഇതുവരെ മിണ്ടിയിട്ടില്ല. സൂപ്പർ താരങ്ങൾ അടക്കം ആരും ഇതുവരെ വാ തുറന്നിട്ടുമില്ല. ദിലീപിന്റെ അറസ്റ്റിന് ശേഷം നടനെ പുറത്താക്കാൻ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം ഒരു യോഗവും ചേർന്നിട്ടില്ല. ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കലാഭവൻ ഷാജോൺ ചാനൽ അഭിമുഖത്തിൽ പറയുകയുണ്ടായി. ആ തീരുമാനം അമ്മ ഇതുവരെ പുനപരിശോധിച്ചിട്ടുമില്ല.
അമ്മ ആശയക്കുഴപ്പത്തിൽ
യഥാർത്ഥത്തിൽ ദിലീപ് വിഷയത്തിൽ അമ്മയിൽ വലിയ ആശയക്കുഴപ്പമാണ് നിലനിൽക്കുന്നത്. ദിലീപിനെ എട്ടാം പ്രതിയാക്കിയുള്ള കുറ്റപത്രം വന്ന ശേഷവും നടനെ തള്ളണമോ കൊള്ളണമോ എന്ന കാര്യം അമ്മയ്ക്ക് ഇനിയും ഉറപ്പിക്കാൻ സാധിച്ചിട്ടില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ദിലീപിന് പകരം സാധാരണ ഒരു നടൻ ആയിരുന്നെങ്കിൽ തീരുമാനം എളുപ്പത്തിൽ വന്നേനെ. എന്നാൽ അതിശക്തനായ ദിലീപിനെ അത്ര എളുപ്പത്തിൽ തള്ളാൻ അമ്മയ്ക്കോ സിനിമാ വ്യവസായത്തിനോ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.