ദിലീപിനെ കണ്ടതിന്റെ മൂന്നാം ദിനം ഐടി സഹായി മരിച്ചു, ദുരൂഹത, വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിനെതിരെയാണ് സുപ്രധാന വെളിപ്പെടുത്തല്‍ വീണ്ടും നടത്തിയിരിക്കുന്നത്. ദിലീപിന്റെ ഐടി സഹായിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ദിലീപിനെ കാണാന്‍ പോവുകയാണെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇയാള്‍ മരിക്കുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.
ഇത്തരത്തില്‍ നോക്കുകയാണെങ്കില്‍ തനിക്കും ജീവന് ഭീഷണിയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ബാലചന്ദ്രകുമാര്‍ പുതിയ വിവങ്ങള്‍ വെളിപ്പെടുത്തിയത്. കേസില്‍ ഹൈക്കോടതിയില്‍ ദിലീപിനെ ചോദ്യം ചെയ്തതിന്റെ റിപ്പോര്‍ട്ട് അടക്കം സമര്‍പ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ദിലീപിന്റെ ഐടി സഹായിയായിരുന്ന സനീഷ് എന്നയാളുടെ മരണം ദുരൂഹമാണെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. എറണാകുളം മേനകയില്‍ ഐഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്നയാളാണ് സനീഷ്. ഇയാളെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് നടന്ന ചില സംഭവങ്ങളാണ് ഇയാളുമായി ബന്ധപ്പെടാന്‍ ഇടയാക്കിയത്. ദിലീപുമായി അടുപ്പമുള്ള പ്രമുഖ സംവിധായകന് കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ഈ ഫോണ്‍ കോള്‍ ആ സംവിധായകന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ആ സംവിധായകന്‍ ഇക്കാര്യം ദിലീപിനെ അറിയിക്കുകയും ചെയ്തു.

അതേസമയം ദൃശ്യങ്ങള്‍ നഷ്ടമായി പോയെന്നായിരുന്നു സംവിധായകന്‍ ദിലീപിനെ അറിയിച്ചത്. ഇതോടെ ഈ ഫോണ്‍ പെന്റാ മേനകയിലെ സെല്ലുല്ലാര്‍ സെയില്‍ എന്ന മൊബൈല്‍ സര്‍വീസ് സ്ഥാപനത്തിന്റെ ഉടമ സനീഷ് എന്നയാളുടെ കടയില്‍ നല്‍കി റിട്രീവ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ആ സമയത്ത് താനാണ് സനീഷിനെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്തത്. ഈ സംവിധായകന്‍ ഐഫോണില്‍ നിന്നും ഫോണ്‍ കോള്‍ റിട്രീവ് ചെയ്യാന്‍ ശ്രമിച്ചിരുന്നു ദിലീപെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. തുടര്‍ന്ന് ഇതിന് സാധിക്കാതെ വന്നതോടെ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സനീഷ് റിട്രീവ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനുള്ള പണം നല്‍കിയത് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നാണെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഇത്രയൊക്കെ ശ്രമിച്ചിട്ടും ദിലീപിന് ആ സംവിധായകന്റെ ഫോണില്‍ നിന്ന് സംഭാഷണങ്ങള്‍ ലഭിച്ചില്ലെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഈ ഐഫോണ്‍ ദിലീപിന്റെ സുഹൃത്ത് വഴി അമേരിക്കയിലേക്ക് കൊടുത്തയച്ചു. അവിടെ നിന്നാണ് ഈ സംഭാഷണങ്ങള്‍ റിട്രീവ് ചെയ്‌തെടുത്തത്. ഇത്തരത്തില്‍ റിട്രീവ് ചെയ്‌തെടുത്ത നിരവധി വിവരങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഈ സംഭവത്തിന് ശേഷം ദിലീപുമായി വളരെ അടുപ്പത്തിലായി സനീഷ്. ്അദ്ദേഹത്തിന്റെ അടുത്ത സഹായിയുമായെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഒരിക്കല്‍ തന്നോട് സംസാരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം സനീഷ് റോഡപകടത്തില്‍ മരിച്ചെന്നാണ് അറിഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപിനെ കാണാന്‍ പോവുന്നു എന്ന് സനീഷ് തന്നോട് വെളിപ്പെടുത്തിയിരുന്നു. ഇത് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിലായിരുന്നു സനീഷിന്റെ മരണം. ദിലീപ് ഐഫോണ്‍ കമ്പനിയില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അറിഞ്ഞിരുന്ന വ്യക്തിയാണ് സനീഷ് എന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഞെട്ടിച്ച വിവരങ്ങളാണ് ദിലീപ് ശേഖരിച്ചതെന്ന് സനീഷ് തന്നോടൊരിക്കല്‍ പറഞ്ഞിരുന്നു. ഇതെല്ലാം പരിശോധിക്കുമ്പോള്‍ തനിക്ക് ജീവഭയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. സംശയം തോന്നുന്നവരുടെ ഫോണ്‍ വിവരങ്ങള്‍ ഐടി വിദഗ്ധരെ ഉപയോഗിച്ച് ദിലീപ് ഹാക്ക് ചെയ്യാറുണ്ട്. ദിലീപിന് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പോലുമുണ്ടെന്ന സംശയമാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം തിരുവനന്തപുരത്തെ ഒരു സംവിധായകന്‍ വഴി കേരളത്തിലെ ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയുടെ നേതാവിനെ കാണാന്‍ 2017 സെപ്റ്റംബര്‍ 21ന് അനൂപും സുരാജും പോയെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. വേങ്ങരയിലാണ് നേതാവിന്റെ വീട്. അവരുടെ സിഡിആര്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാവുന്നു. അന്ന് ജയിലില്‍ ദിലീപ് കിടക്കുന്ന സമയമാണ്. ഒക്ടോബര്‍ മൂന്നിന് ജാമ്യത്തില്‍ ഇറങ്ങി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയും ദിലീപും ഡ്രൈവര്‍ അപ്പുണിയോടൊപ്പം ഈ യുവജന സംഘടനയുടെ നേതാവിനെ കാണാന്‍ വീണ്ടും പോയി. കൈയ്യില്‍ അന്‍പത് ലക്ഷം രൂപയുമുണ്ടായിരുന്നു.

കേരളത്തിലെ പ്രമുഖനായൊരു നേതാവും അന്നവിടെ എത്തിയിരുന്നു. ആഹാരം കഴിച്ച്, പാട്ട് പാടി, പൈസയും വാങ്ങിയിട്ടാണ് അദ്ദേഹം പോയത്. രാഷ്ട്രീയ നേതാവിന്റെ ഭാര്യയും മക്കളോടൊപ്പം ചിത്രവും എടുത്തിട്ടുണ്ട്. ഈ ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവരും. കാവ്യയുടെ 4686 എന്ന നമ്പര്‍ വരുന്ന കാറിന്റെ സിഡിആര്‍ പരിശോധിച്ചാല്‍ എല്ലാം മനസ്സിലാവുമെന്നും ദിലീപ് പറഞ്ഞു. അതേസമയം 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് എന്നോട് പറഞ്ഞത്. വേങ്ങരയുള്ള നേതാവിനെ പ്രോസിക്യൂഷനെ വരെ സഹായിക്കാമല്ലോയെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു.












Click it and Unblock the Notifications