'കാവ്യാ മാധവന്റെ ഫോണിനെ കുറിച്ച് ആരും പറയുന്നില്ല, അതും പരിശോധിക്കണം': ബാലചന്ദ്രകുമാർ
കൊച്ചി: ദിലീപിന് നാലില്‍ അധികം ഫോണുകള്‍ ഉണ്ടാവാമെന്ന കാര്യം ഞാന്‍ നേരത്തേയും പറഞ്ഞിട്ടുള്ളയാളാണെന്ന് ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാർ. സിനിമ സംബന്ധിയായ ആവശ്യത്തന് വേണ്ടി ഞാന്‍ അദ്ദേഹത്തിന്റെ കുസാറ്റ് റോട്ടിലെ വീട്ടില്‍ താമസിച്ചയാളാണ്. അവിടുത്തെ ദിലീപിന്റെ റൂമിലെ ബെഡ് റൂമില്‍ ആറോ ഏഴോ ഫോണുണ്ടായിരുന്നു. പഴയ ഫോണുകളൊക്കെ അവിടെ അടുക്കി വെച്ചിരുന്നു. ആ മുറിയില്‍ താമസിച്ച ആളായത് കൊണ്ട് ഞാന്‍ കണ്ട കാര്യമാണ് അത്.
അദ്ദേഹത്തിന് പത്തോളം സിം കാർഡുകള്‍ ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. നാലില്‍ അധികം ഫോണുകള്‍ ഉള്ള ഒരാള്‍ക്ക് ഇത്രയധികം സിംകാർഡുകള്‍ ഉണ്ടാവില്ലേ എന്ന സാധാര ചിന്തയില്‍ നിന്നാണ് ഞാന്‍ അക്കാര്യങ്ങള്‍ പറഞ്ഞതെന്നും ബാലചന്ദ്ര കുമാർ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ പ്രൈംടൈം ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഈ ഫോണുകളൊക്കെ അദ്ദേഹം എത് കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്നു എന്നുള്ളത് പ്രധാനമാണ്. അദ്ദേഹം ജയിലില്‍ പോകുന്ന സമയത്ത് ഉപയോഗിച്ചിരുന്ന ഫോണ്‍ ആ സമയത്ത് തന്നെ പൊലീസ് പിടിച്ചെടുത്തിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ജയിലില്‍ നിന്നും പുറത്ത് വന്നതിന് ശേഷം അനൂപിന്റേയും കാവ്യാ മാധവന്റേയും ഫോണുകളാണ് അദ്ദേഹം കൂടുതല്‍ സമയവും ഉപയോഗിച്ചതെന്നും ബാലചന്ദ്രകുമാർ പറയുന്നു.

2018 ജനുവരി മുതല്‍ ഒക്ടോബർ മാസം വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന ഫോണ്‍ കിട്ടിയാല്‍ അതിനകത്ത് നിന്നും ഒരുപാട് കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാവരും ദിലീപിന്റെ പിന്നാലെയാണ് ഒടുന്നത്. എന്നാല്‍ എനിക്ക് പറയാനുള്ളത് ദിലീപിന്റെ സഹോദരി ഭർത്താവിന്റെയും ദിലീപിന്റെ അനുജന്റെ ഫോണിന്റേയും പിന്നാലെ അന്വേഷണ സഘം ശ്രദ്ധ ചെലുത്തണമെന്നാണ്.

ഇവരുടേത് മാത്രമല്ല, ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ ഉപയോഗിച്ചിരുന്ന ഫോണിനെ കുറിച്ച് ആരും ഇതുവരെ ഇവിടെ പറഞ്ഞ് കേട്ടിട്ടില്ല. എന്നാല്‍ കാവ്യാ മാധാവന്റെ ഫോണും ഉപയോഗിച്ചുകൊണ്ടിരിന്ന ആളാണ് ദിലീപ്. എന്നാല്‍ അതിനെക്കുറിച്ച് ഇവിടെ ആരും ചിന്തിച്ചിട്ടില്ല. വേങ്ങരയിലെ പണമിടപാടുമായി ബന്ധപ്പെട്ട് ഒരു ആരോപണം ഞാന്‍ ഉന്നയിച്ചിരുന്നു. ആ സംഭവം നടക്കുന്ന സമയത്തൊക്കെ അദ്ദേഹം ഉപയോഗിച്ചത് കാവ്യമാധവന്റെ ഫോണായിരുന്നുവെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

എന്നാല്‍ കാവ്യയുടെ ഫോണിനെ കുറിച്ച് ഇവിടെ ആരും പറയുന്നില്ല. വേങ്ങരയില്‍ ഡീല്‍ നടത്തിയെന്ന പറയുന്നുണ്ടല്ലോ? അനൂപും സുരാജും ഉപയോഗിച്ച ഫോണിലൂടെയാണ് അതിലെ കാര്യങ്ങള്‍ നീക്കിയത്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഫോണുകള്‍ വാങ്ങിയതുകൊണ്ട് കാര്യമില്ല. ആ കാലങ്ങളില്‍ ഇവർ ഉപയോഗിച്ചിരുന്ന ഫോണുകള്‍ കണ്ടെത്തുക എന്നുള്ളതാണ് പ്രധാനം.

ഇന്‍സ്റ്റാള്‍മെന്റ് പോലെയാണ് എന്റെ കാര്യങ്ങള്‍ തന്നെ അദ്ദേഹം അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയില്‍ എനിക്കെതിരെ ഇപ്പോള്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളൊന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നില്ല. ആദ്യം പറഞ്ഞത് എന്നെ പ്രോസിക്യൂഷന്‍ കെട്ടിയിറക്കിയതാണെന്നായിരുന്നു. കുറച്ച് കഴിഞ്ഞ പറയുന്നത്, ഞാന്‍ സിനിമ കൊടുക്കാതിരുന്നത് കൊണ്ടുള്ള പകയാണെന്ന്. ഇതെല്ലാം കഴിഞ്ഞാണ് അഫിഡവിറ്റ് ഫയല്‍ ചെയ്യുന്നത്, അതിലാണ് ഒരു ബിഷപ്പിന്റെ പേരും പറഞ്ഞുകൊണ്ട് ഞാന്‍ കാശ് ചോദിച്ചുവെന്നുള്ള കാര്യം പറയുന്നു.

അദ്ദേഹം ഇന്‍സ്റ്റാള്‍മെന്റായിട്ട് പലകാര്യങ്ങളും ഇങ്ങനെ പറഞ്ഞത് കൊണ്ടാണ് പല കാര്യങ്ങളും എനിക്കും തിരിച്ച് അങ്ങനെ പറയണമെന്ന് തോന്നിയത്. ഞാനുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളിലെ തെളിവിലേക്ക് വേണ്ടി ഫോണുകള്‍ സൂക്ഷിച്ചിട്ടുണ്ടെന്നും തന്റെ സ്വന്തം അന്വേഷണ ഏജന്‍സിയെ കൊണ്ട് അതിലെ വിവരങ്ങള്‍ എടുത്ത് തരമെന്നും പറഞ്ഞപ്പോഴാണ് എനിക്കും പല കാര്യങ്ങള്‍ ഓർമ്മ വന്നത്.

വേങ്ങരയിലെ ഡീല്‍ ഉറപ്പിച്ച ശേഷം അദ്ദേഹത്തിന്റെ അനിയന്‍ എനിക്ക് അയച്ച മെസേജ് എന്റെ ഫോണിലുണ്ട്. അതുമായി കണക്ട് ചെയ്യുന്ന മറ്റൊരു മെസേജ് ദിലീപും എനിക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ഞാന്‍ ഓർത്ത് പറഞ്ഞപ്പോഴാണ് ഫോണുകള്‍ കൊണ്ടുവരാതിരിക്കാനുള്ള ഒരു ശ്രമം ദിലീപ് നടത്തിയത്. ഫോണ്‍ കൊണ്ടുവന്നാല്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കും.

അതോടൊപ്പം തന്നെ അതിന്റെ മുന്നിലും പിന്നിലുള്ള മെസേജുകള്‍ വായിക്കുമ്പോള്‍ എന്താണ് അദ്ദേഹം നടത്തിയതെന്ന് കോടതിക്കും ജനങ്ങള്‍ക്കും ബോധ്യമാകും എന്നുള്ള ഭയം കൊണ്ടാണ് ഫോണുകള്‍ കൊണ്ടുവരാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും മെനഞ്ഞ് ഇങ്ങനെ ഒരു നാടകമാടിയതെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
അതേസമയം ദിലീപിന്റെ നാലാമത്തെ ഫോണ്‍കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷ സഘം. ഇതിനായി ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം സൈബർ ഡോമിന്റെ സഹായം തേടി. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗുഡാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ദിലീപ് ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഈ ഫോണിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണം സംഘം. എന്നാല്‍ ഇത്തരമൊരു ഫോണിനെ കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ദിലീപിന്റെ നിലപാട്. ദിലീപിന്റെ ഫോണ്‍ വിളികളുടെ കമ്പനികളുടെ സഹായത്തോടെ ശേഖരിച്ച് പരിശോധിച്ചപ്പോഴാണ് ദിലീപ് 4 ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. കേസിനു വഴിയൊരുക്കിയ സംഭവമുണ്ടാകുമ്പോൾ ഈ ഫോണിലെ സിംകാർഡ് ഉപയോഗിച്ച് ദിലീപ് ആരെങ്കിലുമൊരാളെ വിളിച്ചതിന്റെ തെളിവായ സിഡിആറും സാക്ഷിമൊഴിയുമുണ്ടെങ്കിൽ കേസിന് ബലമേകും.












Click it and Unblock the Notifications