'നടിക്കെതിരെ അതിക്രമം നടന്നോയെന്ന് സംശയം'; ദൃശ്യങ്ങളിലെ സംസാരങ്ങളിലും സംശയമുണ്ടെന്ന് ദിലീപ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ എത്രയും വേഗത്തിൽ വിചാരണ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ അതിജീവിതയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണം. താൻ അതിജീവിതയാണെന്ന് നടി എങ്ങനെയാണ് സ്വയം പ്രഖ്യാപിച്ചതെന്നാണ് ഹർജിയിൽ ദിലീപ് ചോദിക്കുന്നത്. നടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടോയെന്ന കാര്യത്തിലും സംശയം ഉയർത്തുകയാണ് ഹർജിയിൽ ദിലീപ്.

നടി ആക്രമിക്കപ്പെട്ട കേസിനാധാരം തന്റെ മുൻഭാര്യയും ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും അതിജീവിതയും തമ്മിലുള്ള അടുത്ത ബന്ധമാണെന്നും തന്നെ കേസിൽ മനപ്പൂർവ്വം പെടുത്തുകയായിരുന്നുവെന്നും കാണിച്ചാണ് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. മലയാള സിനിമയിലെ ഒരു വിഭാഗമാണ് തന്നെ കേസിൽ പെടുത്തിയതെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നുണ്ട്.
Recommended Video

അതിജീവിതയ്ക്കെതിരെയും രൂക്ഷ വിമർശനങ്ങളും നിരവധി ആരോപണങ്ങളും ഹർജിയിൽ ദിലീപ് ഉന്നയിക്കുന്നുണ്ട്. കേസ് വിചാരണ കോടതി പരിശോധിച്ച് വരുന്ന ഘട്ടത്തിൽ നടിയെ 'അതിജീവിത' എന്ന് പ്രോസിക്യൂഷൻ എന്ത് അടിസ്ഥാനത്തിലാണ് പ്രഖ്യപിച്ചതെന്നാണ് ദിലീപ് ചോദിക്കുന്നത്. നടിയും സ്വയം അതിജീവിതയെന്ന് പ്രഖ്യാപിച്ചുവെന്നും ദിലീപ് പറയുന്നു.

മുതിർന്ന അഭിഭാഷക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താൻ ഒരു ഇരയല്ല അതിജീവിത ആണെന്ന് നടി വ്യക്തമാക്കിയത്. കേസിൽ വിചാരണയ്ക്കായി തനിക്ക് 15 ദിവസം കോടതിയിൽ പോകേണ്ടി വന്നു ആ 15 ദിവസം അതിഭീകരമായ മാനസിക സംഘർഷത്തിലൂടെയാണ് താൻ കടന്ന് പോയത്. കോടതിയിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോഴാണ് താൻ ഇരയല്ല അതിജീവിതയാണെന്ന് തനിക്ക് തോന്നിയതെന്നായിരുന്നു നടി പറഞ്ഞ വാക്കുകൾ.

എന്നാൽ നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കുകയും വിചാരണ കോടതി കേസിന്റെ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യുന്ന ഈ സാഹചര്യത്തിലാണ് താൻ അതിജീവിതയെന്ന് നടി പ്രഖ്യാപിച്ചത്. നടിക്കെതിരെ ലൈംഗിക അതിക്രമം നടന്നോ എന്ന കാര്യത്തിലും സംശയം ഉണ്ടെന്നും ദിലീപ് പറയുന്നു.

അക്രമിച്ച് പകർത്തിയെന്ന് പറയുന്ന ദൃശ്യങ്ങളിലെ സംസാരമാണ് സംശയത്തിന് അടിസ്ഥാനമെന്നാണ് ദിലീപ് ആരോപിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച അന്വേഷണം നടന്ന് കൊണ്ടിരിക്കേയാണ് ദൃശ്യങ്ങളിൽ ദിലീപ് സംശയം പ്രകടിപ്പിച്ചിരിക്കുന്നത്.

അതേസമയം അതിജീവിത മാധ്യമ പ്രവർത്തക ബർഖ ദത്തിന് നൽകിയ അഭിമുഖത്തിനെതിരേയും ദിലീപ് വിമർശനം ഉയർത്തുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കേ എങ്ങനെയാണ് നടിക്ക് അഭിമുഖം നൽകാൻ സാധിക്കുകയെന്നാണ് ദിലീപ് ചോദിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വിചാരണ സമയ ബന്ധിതമായി പൂർത്തിയാക്കാൻ സുപ്രീം കോടതി ഇടപെടണമെന്ന ആവശ്യവുമായി ദിലീപ് ഹർജി നൽകിയത്. കേസിൽ ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കരുതെന്നാണ് ദിലീപ് ഹർജിയിൽ ഉന്നയിച്ച പ്രധാന ആവശ്യം.

ദിലീപിന്റെ മുൻ ഭാര്യ മഞ്ജു വാര്യർ, നടിയും ഇപ്പോഴത്തെ ഭാര്യയുമായ കാവ്യ മാധവൻ, നടൻ സിദ്ധിഖ് തുടങ്ങിയവർ ഉൾപ്പെടെ 112 സാക്ഷികളെയാണ് പുതിയ കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ നടി ആക്രമിക്കപ്പെട്ട കേസിലെ ആദ്യ കുറ്റപത്രത്തിലും സാക്ഷികളാണ്. ഇവരെ ഒരു തവണ വിസ്തരിച്ചതാണെന്നിരിക്കെ വീണ്ടും സാക്ഷികളാക്കിയതോടെ വിചാരണ നടപടി നീണ്ടു പോകുമെന്നാണ് ദിലീപിന്റെ വാദം.

ദിലീപിന്റെ അഭിഭാഷകർക്കെതിരേയും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു സംബന്ധിച്ച പരിശോധനയിലും അന്വേഷണം തുറന്നിട്ട് കൊണ്ടായിരന്നു
നടി ആക്രമിക്കപ്പെട്ട കേസിൽ അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചത്. കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു അന്വേഷണത്തിന് തുടരന്വേഷണ സാധ്യത തുറന്നിട്ട് ക്രൈംബ്രാഞ്ച് നീക്കം.ഇതിനിടയിലാണ് ഇപ്പോൾ ദിലീപിന്റെ നീക്കം.












Click it and Unblock the Notifications