'ദിലീപ് അല്ല ചെയ്തത് എങ്കിൽ അന്ന് പറഞ്ഞ ആ വ്യക്തിയെ ദിലീപ് പുറത്ത് കൊണ്ടുവരട്ടെ'; ഭാഗ്യലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖ നടൻ ദിലീപിന്റേത് തന്നെയാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരിക്കുകയാണ്. ശബ്ദരേഖ വ്യാജമല്ലെന്നും കൃത്രിമം കാണിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്ന പരിശോധനാ ഫലം കോടതിയിൽ സമർപ്പിച്ചു. ഇതോടെ കേസിൽ ദിലീപിന് കൂടുതൽ കുരുക്ക് മുറുകമെന്നാണ് പ്രോസിക്യൂഷന്റെ കണക്ക് കൂട്ടൽ.
അതേസമയം എഫ് എസ് എൽ റിപ്പോർട്ടിൽ ഇപ്പോൾ പ്രതികരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ബാലചന്ദ്രകുമാർ സമർപ്പിച്ച ഓഡിയോയിൽ ദിലീപ് പറയുന്ന ഭാഗങ്ങൾ മിമിക്രിയാകാമല്ലോയെന്ന പ്രതിഭാഗത്തിന്റെ ആരോപണങ്ങളെ ഭാഗ്യലക്ഷ്മി പരിഹസിച്ചു. അത്തരമൊരു മണ്ടത്തരം ബാലചന്ദ്രകുമാർ കാണിക്കുമോയെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ ചോദ്യം. ആ ഓഡിയോ കേൾക്കുന്നവർക്ക് അത് ദിലീപിന്റെ ശബ്ദമാണെന്ന് മനസിലാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലേക്ക് -മിമിക്രി ചെയ്ത ഓഡിയോ കോടതിയുടെ മുൻപിൽ കൊടുക്കുകയെന്നത് വലിയ റിസ്കുള്ള കാര്യമല്ലേ. അത് ബാലചന്ദ്രകുമാർ തന്നെ വെട്ടിലാകുന്ന കാര്യമല്ലേ.അങ്ങനെയൊരു മണ്ടത്തരം അയാൾ കാണിക്കുമെന്ന് കരുതുന്നില്ല. അത് ദിലീപിന്റെ ശബ്ദമാണെന്ന് ആ ഓഡിയോ കേൾക്കുമ്പോൾ തന്നെ മനസിലാകും .അതിപ്പോ തെളിയുകയും ചെയ്തു.

ബാലചന്ദ്രകുമാർ പലപ്പോഴും പറയുന്നത് കേട്ടിരുന്നു പേടിച്ച് പേടിച്ചാണ് റെക്കോഡ് ചെയ്തത്. ലിവിംഗ് റൂമിലിരിക്കുമ്പോൾ ദിലീപ് എല്ലാവരേയും ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്ന്. അതുകൊണ്ടാണ് ശബ്ദം മുറിഞ്ഞിരുന്നുവെന്നത്. ബാലചന്ദ്രകുമാർ പറഞ്ഞത് എല്ലാ ഡിവൈസും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നാണ്. ചാനലിൽ താൻ 20 ശതമാനം മാത്രമേ പറഞ്ഞിട്ടുള്ളൂ, കോടതിയിൽ തനിക്കറിയുന്നതെല്ലാം കൊടുത്തിട്ടുണ്ട്, രഹസ്യ മൊഴിയിലും കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നാണ്. കേസിന്റെ നാൾ വഴികൾ നോക്കുമ്പോൾ എനിക്ക് ഭയമാണ്. പറയാൻ ഭയമാണെന്നല്ല. നീതി കിട്ടുമോയെന്ന് ഭയക്കുന്നു.

ആ വീട്ടിൽ ഈ ദൃശ്യങ്ങൾ അടങ്ങിയ ടാബ് കാണുകയും സംസാരിക്കുകയും ചെയ്തപ്പോൾ ബാലചന്ദ്രകുമാറിന് ഇതെന്തോ വളരെ അപകടരമായ കാര്യം ആണ് നടക്കുന്നത് എന്ന് തോന്നിയത് കൊണ്ടാണ് റെക്കോഡ് ചെയ്തത്. അല്ലാതെ ഒരു വീട്ടിൽ ചുമ്മാ കാണാൻ പോയ ആൾ വെറുതേ ഓരോന്ന് റെക്കോഡ് ചെയ്യുമോ?

ബാലചന്ദ്രകുമാർ എന്ത് കൊണ്ട് റെക്കോഡ് ചെയ്ത ഡിവൈസ് കൊടുക്കുന്നില്ലെന്നാണ് ദിലീപ് വാദികൾ ചോദിക്കുന്നത്. എന്നാൽ ദിലീപിനോട് കോടതി ഡിവൈസ് ആവശ്യപ്പെട്ടപ്പോൾ ദിലീപ് കൊടുത്തോ. ഇത് തന്നെയല്ലെ ദിലീപിനോടും എല്ലാവരും ചോദ്യം ഉയർത്തിയത്. കോടതി കേണപേക്ഷിച്ചിട്ട് പോലും കൊടുത്തില്ല. ദിലീപ് ചെയ്താൽ പരാതിയില്ല, ബാലചന്ദ്രകുമാർ ശക്തമായ തെളിവ് കൊടുത്തിട്ടുണ്ടെന്ന് തന്നെയാണ് വിശ്വാസം.

ദിലീപിനെ എങ്ങനെയെങ്കിലും പിടിച്ച് അകത്തിടണമെന്ന് ആർക്കും ആഗ്രഹമില്ല. വീട്ടിലിരുന്ന് താൻ ഇത് ചെയ്തത് എനിക്ക് വേണ്ടിയല്ലെന്ന് പുറകിലേക്ക് വിരൽ ചൂണ്ടി പറഞ്ഞിട്ടുണ്ടെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.അങ്ങനെയെങ്കിൽ ആ വീട്ടിനുള്ളിൽ ഈ കുറ്റം ചെയ്ത ചെയ്ത വ്യക്തി ഉണ്ടെങ്കിൽ ആ വ്യക്തിയെ പുറത്ത് കൊണ്ട് വരേണ്ട ചുമതല ദിലീപിനല്ലേ. അത് ദിലീപ് ചെയ്യേണ്ടേ?

ഈ കുറ്റകൃത്യം ആര് ചെയ്തതായലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നതാണ് തങ്ങളുടെ ആവശ്യം. അത് കോടതിയുടെയും പോലീസിന്റെയുമെല്ലാം ചുമതലയാണ്. അകത്തേക്ക് വിരൽ ചൂണ്ടിയെങ്കിൽ അത് ആരാണെന്ന് ദിലീപ് പറയണം. ഇത് ചെയ്തത് ദിലീപ് അല്ല എന്ന് കേൾക്കാൻ തന്നെയാണ് ഞങ്ങൾക്ക് ഇഷ്ടം.












Click it and Unblock the Notifications