'പൾസർ സുനിയെ അറിയില്ലെന്ന ദിലീപിന്റെ വാദം തെറ്റ്, മുകേഷിന്റെ ഡ്രൈവറായിരുന്നു ഏറെക്കാലം; അഭിഭാഷകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നാളെയാണ് നിർണായകമായ വിധി വരുന്നത്. എട്ട് വർഷത്തോളമായി കേരളം കാത്തിരിക്കുന്ന വിധി പ്രഖ്യാപനം കൂടിയായിരിക്കും ഇത്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട ചർച്ചകൾ എല്ലായിടത്തും നിറയുകയാണ്. ഇപ്പോഴിതാ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകൻ ദിലീപിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ദിലീപിനെ പൾസർ സുനിയെ അറിയില്ലെന്ന വാദം കള്ളമാണെന്നാണ് അഭിഭാഷകൻ പ്രതീഷ് കുറുപ്പ് ഇപ്പോൾ വ്യക്തമാക്കുന്നത്.
കൂടാതെ പൾസർ സുനിക്ക് ഈ കേസിൽ യാതൊരു പങ്കുമില്ലെന്നും കേവലം മൊബൈൽ ടവർ ലൊക്കേഷൻ മാത്രം നോക്കി പ്രതി ചേർക്കാൻ കഴിയില്ലെന്നും പ്രതീഷ് കുറുപ്പ് പറയുന്നു. സിനിമാ മേഖലയുമായി ബന്ധമുണ്ടായിരുന്ന പൾസർ സുനിക്ക് ദിലീപിനെ അറിയാമായിരുന്നു എന്നാണ് പ്രതീഷ് കുറുപ്പ് തന്നെ സമ്മതിക്കുന്നത്. കാറിലെ ഇരുണ്ട വെളിച്ചത്തിൽ നടിക്ക് ഒരിക്കലും സുനിയെ തിരിച്ചറിയാൻ സാധിക്കില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അഡ്വ. പ്രതീഷ് കുറുപ്പിന്റെ വാക്കുകൾ: പൾസർ സുനി ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തന്നെയാണ് ഞങ്ങൾ ഇപ്പോഴും വാദിക്കുന്നത്. ഫോണിന്റെ ടവർ ലൊക്കേഷൻ വച്ച് മാത്രമാണ് പൾസർ സുനി അവിടെ ഉണ്ടായിരുന്നു എന്ന് അവർ പറയുന്നത്. പിന്നെ തിരിച്ചറിയൽ പരേഡ് നടത്തിയതിനെ നമ്മൾ എതിർക്കുകയും ചെയ്‌തിട്ടുണ്ട്. മുഖം മറച്ച ഒരാളുടെ നെറ്റി കണ്ട് മാത്രം തിരിച്ചറിയാൻ ഒന്നും കഴിയുകയില്ല എന്നാണ് പറയാനുള്ളത്.
പോരാത്തതിന് എഫ്ഐആർ ഇടുന്നത് പതിനെട്ടാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ട് മുക്കാലിനാണ്. പക്ഷേ, പതിനെട്ടാം തീയതി രാവിലെ തന്നെ സുനിയുടെ പടം അടക്കം എല്ലാ മീഡിയകളിലും വാർത്ത വന്നിട്ടുണ്ടെന്നത് സമ്മതിച്ചിട്ടുള്ള കാര്യമാണ്. അങ്ങനെയൊരു തിരിച്ചറിയൽ പരേഡ് എങ്ങനെ നിലനിൽക്കും? സുനിയെ തിരിച്ചറിഞ്ഞത് തെറ്റായിട്ടാണെന്നാണ് ഞങ്ങളുടെ വാദം. കൃത്യം നടത്തിയത് പൾസർ സുനിയല്ല എന്നാണ് ഞങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
പൾസർ സുനിയല്ല ഇത് ചെയ്‌തത്. എല്ലാ ചാനലുകളിലും ഇരുന്ന് എല്ലാവരും ഇങ്ങനെ പൾസർ സുനിയാണ് ഇത് ചെയ്‌തത്, ചെയ്‌തത് എന്ന് വാദിക്കുന്നതല്ലാതെ സുനിയാണ് ചെയ്‌തത് എന്ന് കോടതി തീരുമാനിക്കേണ്ടേ. പൾസർ സുനിക്ക് ദിലീപിനെ അറിയാമെന്നാണ് പറഞ്ഞിട്ടുള്ളത്. ദിലീപ് അറിയില്ലെന്ന് പറഞ്ഞത് ഇണയെ ഭാഗമല്ല.
പൾസർ സുനിക്ക് ദിലീപിനെ അറിയാമായിരുന്നു എന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. സിനിമാ മേഖലയിൽ ബന്ധമുണ്ടായിരുന്നു. മുകേഷിന്റെ ഡ്രൈവർ ആയിരുന്നു പൾസർ സുനി എത്രെയോ വർഷം. അതൊക്കെ അംഗീകരിച്ച കാര്യങ്ങളാണ്. നടൻ മുകേഷിന്റെ ഡ്രൈവർ. ഇയാൾ ഫിലിം ഫീൽഡിൽ തന്നെ ഉള്ള ഒരാളാണ്. ദിലീപിന് പൾസർ സുനിയെ അറിയാമോ എന്നത് ഞങ്ങൾ നോക്കേണ്ട. ഒന്നാം പ്രതി പൾസർ സുനിക്ക് ദിലീപിനെ അറിയാമായിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ നിർണായക വിധിക്കായി കാതോർത്തിരിക്കുകയാണ് കേരളം ഒന്നാകെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്ന് മണിക്ക് തന്നെ കോടതി നടപടികൾ ആരംഭിക്കുമെന്നാണ് വിവരം. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിനെതിരായ കേസ്.
അതിനിടെ ദിലീപ് മുഖ്യമന്ത്രിയ്ക്ക് മെസേജ് അയച്ചു എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന് ദിലീപ് മെസേജ് അയച്ചത്. തെറ്റുചെയ്യാത്ത താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്ന് ദിലീപ് പറഞ്ഞിരുന്നു. ഉന്നത പോലീസുദ്യോഗസ്ഥർക്കും ദിലീപ് സമാനമായി മെസേജ് അയച്ചിരുന്നു എന്നാണ് വിവരം.












Click it and Unblock the Notifications