'ആ പണി ചെയ്യേണ്ടത് സര്‍ക്കാരാണ്, അല്ലാതെ താരസംഘടന അല്ല', വിമർശനവുമായി ആഷിഖ് അബു
സിനിമയെ ഒരു വ്യവസായം എന്ന നിലയ്ക്ക് കുറേക്കൂടി ഗൗരവത്തോടെ സര്‍ക്കാര്‍ സമീപിക്കണമെന്ന് സംവിധായകന്‍ ആഷിഖ് അബു. താരസംഘടനയിലാണ് സിനിമയുടെ ഉത്തരവാദിത്തം എന്ന രീതിയില്‍ സര്‍ക്കാര്‍ കാണുന്നത് ശരിയല്ലെന്നും ആഷിഖ് അബു പറഞ്ഞു. മീഡിയാ വണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിഖ് അബുവിന്റെ പ്രതികരണം.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നയം അതിജീവിതയ്ക്ക് അനുകൂലമാണെന്ന് ആഷിഫ് അബു പറഞ്ഞു. പണത്തിന്റെയൊക്കെ സ്വാധീനമുളള പ്രബലരായ ആളുകളുമായി ഒരു സ്റ്റേറ്റിന് പൊരുതുന്ന കാര്യത്തില്‍ ചില പരിമിതികളുണ്ടാകാം എന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടി.

ആഷിഖ് അബുവിന്റെ വാക്കുകൾ: ' നയപരമായി സര്‍ക്കാരിന്റെ നടപടികള്‍ ഇരയായ നടിക്ക് അനുകൂലമാണെന്നാണ് കരുതുന്നത്. ഇത്തരമൊരു ക്രിമിനല്‍ ആക്ടിവിറ്റി നടന്നത് വളരെ ഗൗരവകരമായി തന്നെ കഴിഞ്ഞ സര്‍ക്കാരും എടുത്തിരുന്നു. അതിന്റെ ഭാഗമായാണ് വലിയ കോളിളക്കം സൃഷ്ടിച്ച അറസ്റ്റും മറ്റും ഉണ്ടായത്. പണത്തിന്റെയൊക്കെ സ്വാധീനമുളള പ്രബലരായ ആളുകളുമായി ഒരു സ്റ്റേറ്റിന് പൊരുതുന്ന കാര്യത്തില്‍ ചില പരിമിതികള്‍ വന്നേക്കാം. അക്കാര്യത്തില്‍ പല ഉദാഹരണങ്ങളും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പക്ഷേ നയപരമായി നോക്കുമ്പോള്‍ പുരോഗമനപരമായതും ഇരയോട് അനുപാതപൂര്‍ണമായതുമായ നിലപാട് തന്നെയാണ് സര്‍ക്കാര്‍ എടുത്തിട്ടുളളത് എന്നാണ് തോന്നുന്നത്.

നയപരമായ നിലപാട് ഇങ്ങനെ ഇരിക്കുമ്പോള്‍ തന്നെ അത് നടപ്പിലാക്കുമ്പോള്‍ പല തരത്തിലുളള സമ്മര്‍ദ്ദങ്ങളും വരുന്നുണ്ട്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജി വെച്ച് പോകുന്ന സാഹചര്യമുണ്ടായി. അത് തീര്‍ച്ചയായും സര്‍ക്കാരിനെ പിന്നോട്ട് നടത്തുന്നുണ്ട്. എന്നാല്‍ അതിനെയൊക്കെ മറികടക്കാന്‍ തക്ക മിടുക്കന്മാരും മിടുക്കികളുമായിട്ടുളള അഭിഭാഷകര്‍ നമ്മുടെ നാട്ടിലുണ്ട്. പുറകോട്ടടി ഉണ്ടെങ്കിലും അതിനെ മറികടക്കാന്‍ പറ്റുന്ന തരത്തിലുളള നയപരമായ കരുത്ത് ഈ സര്‍ക്കാരിനുണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു.

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഇത് വലിയൊരു വ്യവസായ രംഗമാണ്. പക്ഷേ തൊഴില്‍ ചൂഷണങ്ങള്‍ അതിഭീകരമായിട്ട് നടക്കുന്ന സ്ഥലമാണ് എന്നുളള കാര്യം ഇവിടുത്തെ സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷേ സാങ്കേതികമായി നിയമനിര്‍മ്മാണം നടത്തേണ്ടതുണ്ട്. ഇതൊക്കെ എത്ര വേഗത്തില്‍ നടക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്.

സിനിമാ വ്യവസായത്തെ മാത്രം ശ്രദ്ധിക്കുന്ന ഒരു വകുപ്പോ സംവിധാനമോ സത്യത്തില്‍ കേരളത്തില്‍ ഇല്ല. ഇന്ത്യയിലും ഉണ്ടെന്ന് തോന്നുന്നില്ല. സിനിമാ വ്യവസായം എന്ന് പറയാം എന്നല്ലാതെ നിയമപരമായോ സാങ്കേതികമായോ ഇതൊരു വ്യവസായം അല്ല. ഒരു പ്രൊപ്പൈറ്റര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം ആണ്. ഒരു തൊഴിലിടം എന്ന രീതിയില്‍ അംഗീകരിക്കപ്പെടുന്ന അവസ്ഥ വേണം. ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ അത് നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

തൊഴില്‍ ചൂഷണം ഇല്ലാത്ത ഇടമാക്കി സിനിമയെ മാറ്റണം എന്നുളള ആവശ്യമൊക്കെ വര്‍ഷങ്ങളായി ഒരു വിഭാഗം സിനിമാക്കാര്‍ ഉന്നയിക്കുന്നതാണ്. അടൂര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതിന്റെ ഭാഗമായി ഉണ്ടായിട്ടുളളതാണ്. അങ്ങനെ രണ്ട് കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് മുന്നില്‍ ഇപ്പോഴുണ്ട്. അത് കൃത്യമായി നടപ്പിലാക്കുക എന്നതാണ് ഇനി ചെയ്യാനുളളത്. അത് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.

സിനിമയെ കുറേക്കൂടി ഗൗരവമുളള വ്യവസായമായി സര്‍ക്കാര്‍ കാണണം. സിനിമ അടക്കം എല്ലാ കലാരൂപങ്ങളും വിമര്‍ശിക്കപ്പെടേണ്ടതാണ്. വിമര്‍ശനം ഇല്ലാതെ കല നവീകരിക്കപ്പെടില്ല. അത് വളരെ അത്യന്താപേക്ഷിതമാണ്. ഒരു പുസ്തകം പണം കൊടുത്ത് വാങ്ങുന്ന ആള്‍ക്ക് അതിനെ വിമര്‍ശിക്കാനുളള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യത്തുണ്ട്. അത് പോലെ തന്നെയാണ് സിനിമയും. തൊഴില്‍ നിഷേധം ഇപ്പോള്‍ കുറേ വനിതാ സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ട്. ഇതിന് മുന്‍പും ഈ ഭ്രഷ്ട് കല്‍പ്പിക്കല്‍ നടന്നിട്ടുണ്ട്.

താരസംഘടനയാണ് സിനിമയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഉളള ആളുകള്‍ എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ പോലും കാണുന്നത്. അത് സത്യമല്ല. ആ പണി ചെയ്യേണ്ടത് സര്‍ക്കാരാണ്. അല്ലാതെ ഒരു സംഘടനയെ ചൂണ്ടിക്കാണിച്ച് നിങ്ങളതില്‍ ഇടപെടൂ എന്ന് പറയുന്നതല്ല. വലിയ നികുതിപ്പണം സര്‍ക്കാരിന് ഉണ്ടാക്കി കൊടുക്ക വ്യവസായമാണ് സിനിമ. ഇത്ര അധികം പ്രാധാന്യമുളള മേഖലയെ വേണ്ട ഗൗരവത്തോടെ സര്‍ക്കാര്‍ കണ്ടാല്‍ പ്രശ്‌നങ്ങള്‍ തീരും. മറ്റെല്ലാ തൊഴിലിടങ്ങളിലും ബാധകമായ നിയമങ്ങള്‍ ഇവിടെയും ബാധകമാവും''.












Click it and Unblock the Notifications