'10 കോടി തന്നാൽ രക്ഷിക്കാം', പ്രമുഖ നേതാവിന്റെ മകന്റെ കോളെന്ന് വെളിപ്പെടുത്തി സംവിധായകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിനംപ്രതിയെന്നോണം പുതിയ പല ആരോപണങ്ങളും ഉയര്‍ന്ന് വരികയാണ്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് എതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
'ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും', സോഷ്യൽ മീഡിയാ പ്രചാരണങ്ങൾ തള്ളി നടി ഭാമ
കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുപ്പമുണ്ടെന്നും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടു എന്നതടക്കമുളള ആരോപണങ്ങള്‍ ആണ് ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചത്. അതിനിടെ സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ചില ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവര്‍ എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര ചില ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിന്നും ദിലീപിനെ രക്ഷിക്കാന്‍ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ പത്ത് കോടി ആവശ്യപ്പെട്ടിരുന്നു എന്നാണ് ബൈജു കൊട്ടാരക്കരയുടെ ആരോപണം. ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനോട് ആയിരുന്നു ഇതെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ദിലീപ് ജയിലില്‍ കിടന്നിരുന്ന സമയത്ത് കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് ഒരു സംവിധായകനെ ഫോണില്‍ വിളിച്ചുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു. ഈ സംവിധായകന്‍ ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. പത്ത് കോടി രൂപ തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യമൊക്കെ തങ്ങള്‍ നോക്കിക്കൊള്ളാം എന്നും നീ ബോസുമായി സംസാരിക്ക് എന്നുമാണ് പറഞ്ഞത് എന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.
ഇത് കേട്ട് സംവിധായകന്‍ വിറളി പിടിച്ച് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. അതിന് ശേഷവും രാഷ്ട്രീയ നേതാവിന്റെ മകന്‍ ഈ സംവിധായകനെ വിളിച്ചുവെന്നും ബൈജു കൊട്ടാരക്കര ആരോപിക്കുന്നു. പത്ത് കോടി ഇല്ലെങ്കില്‍ മൂന്ന് കുറയ്ക്കാം എന്നും ഏഴെങ്കിലും മേടിച്ച് തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം എന്നും ദിലീപിന് ജാമ്യം ഉണ്ടാക്കി തരാം എന്നും പറഞ്ഞതായും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി.
ഈ ഫോണ്‍ സംവിധായകന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ജയിലില്‍ നിന്നും ദിലീപ് പുറത്ത് വന്നതിന് ശേഷം ഇത്തരമൊരു കോള്‍ വന്ന വിവരം അദ്ദേഹം ദിലീപിനെ അറിയിച്ചു. എന്നാല്‍ ആ കോള്‍ റെക്കോര്‍ഡ് താന്‍ ഡിലീറ്റ് ചെയ്തുവെന്നും സംവിധായകന്‍ ദിലീപിനോട് പറഞ്ഞുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ആരാണ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞത് എന്ന് ചോദിച്ച് ദിലീപ് സംവിധായകനോട് ചൂടായി എന്നും ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി.
കോള്‍ റെക്കോര്‍ഡ് ചെയ്ത ഫോണ്‍ പെന്റാ മേനകയിലെ ഒരാളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഐ ഫോണ്‍ സിക്‌സ് എസ് മോഡല്‍ ആയിരുന്നു ആ ഫോണ്‍. എന്നാല്‍ കോള്‍ റെക്കോര്‍ഡ് റിട്രീവ് ചെയ്ത് എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് കോള്‍ റെക്കോര്‍ഡ് തിരിച്ചെടുക്കാന്‍ ശ്രമം നടത്തി. എന്നിട്ടും റിട്രീവ് ചെയ്യാന്‍ സാധിച്ചില്ലെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
തുടര്‍ന്ന് ഫോണ്‍ അമേരിക്കയില്‍ ദിലീപിന്റെ ഒരു സുഹൃത്ത് വഴി അയച്ച് കൊടുത്തു. ഏകദേശം 9 ലക്ഷം രൂപ ചിലവാക്കി ഈ കോള്‍ റെക്കോര്‍ഡ് ദിലീപ് റിട്രീവ് ചെയ്ത് എടുത്തുവെന്നും ബൈജു കൊട്ടാരക്കര പറയുന്നു. രാഷ്ട്രീയ നേതാവിന്റെ മകന്‍ ആ ശബ്ദരേഖ ദിലീപിന്റെ കയ്യിലുണ്ട് എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നുളള വിവരം എന്നും ബൈജു കൊട്ടരക്കര പറയും. പോലീസ് റെയ്ഡ് ചെയ്ത് കൊണ്ട് പോയ കൂട്ടത്തില്‍ ഈ ഫോണും ഉണ്ടാകാമെന്നും അങ്ങനെ എങ്കില്‍ ആ രാഷ്ട്രീയ നേതാവും മകനും ആരെന്നത് ഉടനെ പുറത്ത് വരുമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.