മലയാള സിനിമ മൊത്തം സിനിമാ സംഘടനകൾക്ക് തീറെഴുതിക്കൊടുത്തിട്ടില്ല, പൊട്ടിത്തെറിച്ച് ഡോ. ബിജു
കൊച്ചി: നടൻ ഷെയ്ൻ നിഗത്തെ വിലക്കിയ നിർമ്മാതാക്കൾക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ ഡോ. ബിജു. മലയാള സിനിമ മൊത്തം ഏതെങ്കിലും സിനിമാ സംഘടനകൾക്ക് തീറെഴുതിക്കൊടുത്ത നാടല്ല കേരളമെന്ന് ഡോ. ബിജു ഫേസ്ബുക്ക് പോസ്റ്റിൽ തുറന്നടിച്ചു. ന്യൂ ജൻ സിനിമാ സെറ്റിൽ ഡ്രഗ് പരിശോധന മാത്രമല്ല മറ്റ് പലതും അന്വേഷിക്കണമെന്നും ഡോ ബിജു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
''ഏതെങ്കിലും ഒരു അഭിനേതാവിനെയോ സംവിധായകനെയോ സാങ്കേതിക പ്രവർത്തകരെയോ മലയാള സിനിമയിൽ പ്രവർത്തിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല എന്ന് പ്രഖ്യാപിക്കാൻ ഈ സംഘടനകൾക്ക് എന്താണ് അവകാശം. ഞങ്ങളുടെ സംഘടനയിലെ അംഗങ്ങളുടെ സിനിമകളിൽ പ്രവർത്തിപ്പിക്കില്ല എന്ന് വേണമെങ്കിൽ പറയാം. അല്ലാതെ മലയാള സിനിമയുടെ മൊത്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഇവർക്ക് ഏത് നിയമം അനുസരിച്ചാണ് ലഭിച്ചത്.

ഈ നാട്ടിലെ സ്വതന്ത്ര സിനിമാ നിര്മാതാക്കൾക്കും ചലച്ചിത്ര പ്രവർത്തകർക്കും അവർക്ക് താല്പര്യമുള്ള ആരെയും വെച്ചു സിനിമ ചെയ്യാൻ പൂർണ്ണ സ്വാതന്ത്രമുള്ള ജനാധിപത്യ രാജ്യം ആണിത്...അവരാരും ഒരു സിനിമാ സംഘടനകളുടെയും ഔദാര്യത്തിൽ അല്ല സിനിമകൾ ചെയ്യുന്നതും ജീവിക്കുന്നതും. മലയാള സിനിമ മൊത്തം ഏതെങ്കിലും സിനിമാ സംഘടനകൾക്ക് തീറെഴുതിക്കൊടുത്ത നാടല്ല കേരളം.
എൻ.ബി. ന്യൂ ജൻ സിനിമാ സെറ്റിൽ ഡ്രഗ് പരിശോധന വേണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ന്യൂ ജെൻ സിനിമാ സെറ്റിൽ മാത്രം ആക്കണ്ട, എല്ലാ സെറ്റുകളിലും ആയിക്കോട്ടെ, ഡ്രഗ് മാത്രമല്ല മദ്യപാനവും മറ്റെന്തെങ്കിലും അനാശാസ്യങ്ങൾ ഉണ്ടെങ്കിൽ അതും അന്വേഷിക്കാവുന്നതാണ് എല്ലാ സെറ്റുകളിലും. ഒപ്പം ഇത്രയേറെ നിരന്തര നഷ്ടം ഉണ്ടായിട്ടും പത്തും ഇരുപതും കോടി വീണ്ടും ഇൻവെസ്റ്റ് ചെയ്യുന്ന സിനിമകൾ ധാരാളം ഉണ്ടാകുമ്പോൾ കള്ളപ്പണത്തിന്റെ സാധ്യത കൂടി അന്വേഷിക്കാം. നിർ മാതാക്കളുടെയും താരങ്ങളുടെയും ടാക്‌സ് , ബിനാമി ബിസിനസുകൾ, ഭൂ മാഫിയ ബന്ധങ്ങൾ , വിദേശ താര ഷോകളുടെ പിന്നാമ്പുറങ്ങൾ, എല്ലാം അന്വേഷണ പരിധിയിൽ വരട്ടെ...''












Click it and Unblock the Notifications