'എന്താണ് എന്റെ അയോഗ്യത? അംഗത്വം നിഷേധിക്കാൻ ചെയ്ത തെറ്റെന്ത്?'; സിപിഐ ബന്ധം ഉപേക്ഷിച്ച് എംഎ നിഷാദ്
തിരുവനന്തപുരം: സംവിധായകൻ എം എ നിഷാദ് സി പി ഐ ബന്ധം ഉപേക്ഷിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അംഗത്വം പുതുക്കി നൽകാൻ പാർട്ടി തയ്യാറാകാത്തതിനാലാണ് തീരുമാനമെന്ന് നിഷാദ് പറഞ്ഞു. ഷാർജയിലെ പുസ്തക മേളയിൽ സംസാരിക്കുകയായിരുന്നു നിഷാദ്.
7 വർഷമായി സി പി ഐ അംഗമാണ്. എന്നാൽ പാർട്ടി തന്റെ അംഗത്വം പുതുക്കി നൽകാൻ തയ്യാറായില്ലെന്ന് നിഷാദ് പറയുന്നു. സി പി ഐ ബന്ധം ഉപേക്ഷിച്ചാലും താൻ ഇടതുപക്ഷ സഹയാത്രികനായി തുടരുമെന്നും നിഷാദ് വ്യക്തമാക്കി. നേതൃത്വം തന്നെ തഴയുകയാണ്. താൻ കാലാകരൻ ആയതിനാലാണ് സി പി ഐ നേതൃത്വത്തിന് അനഭിമതൻ ആയതെന്നും നിഷാദ് ആരോപിച്ചു.
ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ ചെയർമാൻ പദവി ആഗ്രഹിച്ചിട്ടല്ല താൻ പാർട്ടിയിൽ തുടർന്നത്. അത്തരമൊരു ആവശ്യവുമായി ആർക്ക് മുന്നിലും പോയിട്ടുമില്ല. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്നെ പുനലൂർ മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതായി കേട്ടിരുന്നെങ്കിലും പിന്നീട് നേതൃത്വം ഇടപെട്ട് ഒഴിവാക്കുകയായിരുന്നു, നിഷാദ് പറഞ്ഞു.
എല്ലാ സ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ മാറ്റി നിർത്താൻ മാത്രം എന്താണ് താൻ ചെയ്തതെന്ന് നിഷാദ് ചോദിച്ചു. അംഗത്വം പുതുക്കി നൽകാത്തതിന്റെ കാരണമെന്താണെന്നും നിഷാദ് ചോദിക്കുന്നു. സോഷ്യലിസ്റ്റ് നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ആർക്കും ഇടതുപക്ഷമാകാമെന്നും അതിന് ഏതെങ്കിലും പാർട്ടിയുടെ കൊടി പിടിക്കണമെന്നില്ലെന്നും നിഷാദ് പറഞ്ഞു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയ്ക്കെതിരായ നിഷാദിനെ പരിഗണിക്കുന്നുണ്ടെന്ന വാർത്തകൾ ഉണ്ടായിരുന്നു. അവസാന നിമിഷമായിരുന്നു സുനീറിനെ എൽ ഡി എഫ് മത്സരിപ്പിച്ചത്.