ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ രഞ്ജിത്തിന് കൂവല്‍, കൂവലൊന്നും പുത്തരിയല്ലെന്ന് മറുപടി
തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറും സംവിധായകനുമായ രഞ്ജിത്തിന് കൂവല്‍. സമാപന സമ്മേളനത്തില്‍ ആമുഖ പ്രസംഗത്തിന് ക്ഷണിച്ചപ്പോഴാണ് രഞ്ജിത്തിനെ കാണികളില്‍ ഒരു വിഭാഗം കൂവലോടെ സ്വീകരിച്ചത്. കൂവല്‍ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത്ത് പ്രതികരിച്ചു.
കാണികളുടെ പ്രതികരണം ഒരു സ്വാഗത വചനമാണോ, കൂവലാണോ എന്ന് തനിക്ക് മനസ്സിലായില്ലെന്ന് രഞ്ജിത്ത് ആമുഖമായി പറഞ്ഞു. ''തിരുവനന്തപുരത്തെ പഴയകാല സുഹൃത്തായ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നെ വൈകുന്നേരം വിളിച്ച് പറഞ്ഞു, ചേട്ടന്‍ എഴുന്നേറ്റ് സംസാരിക്കാന്‍ വരുമ്പോള്‍ കൂവാന്‍ ഒരു ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞു, നല്ല കാര്യമാണ്, കൂവി തെളിയുക തന്നെ വേണം''.
''ഈ ചടങ്ങിലേക്ക് ഞാന്‍ വന്നത് എന്റെ ഭാര്യയുമായിട്ടാണ്. അവരോട് ഞാന്‍ പറഞ്ഞു, ഭര്‍ത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് അതിന് സാക്ഷിയാകാന്‍ വരുന്ന ഭാര്യേ സ്വാഗതം എന്ന്. കൂവലൊന്നും പുത്തരിയല്ല. 1976ല്‍ എസ്എഫ്‌ഐയില്‍ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് അതൊന്നും ഒരു വിഷയമേ അല്ല. അതിന് ആരും ശ്രമിച്ച് പരാജയപ്പെടുകയും വേണ്ട'', രഞ്ജിത്ത് പറഞ്ഞു.
തനിക്ക് ആദ്യം നന്ദി പറയാനുളളത് ഈ സദസ്സിനോടും യുവാക്കളോടുമാണ്. കാരണം അവരാണ് 27ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇത്ര ഭംഗിയായി അവസാനിപ്പിക്കുന്നത് എന്നും രഞ്ജിത്ത് പറഞ്ഞു. ''മമ്മൂട്ടി അഭിനയിച്ച സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തത് കൊണ്ട് ആരൊക്കെയോ എന്തൊക്കെയോ പറഞ്ഞു എന്ന് കേട്ടു. മമ്മൂട്ടി അഭിനയിച്ച സിനിമ തിയറ്ററില്‍ വരും''. അത് എത്ര പേര്‍ കാണാനുണ്ടാകും എന്ന് നമുക്കൊന്ന് കാണാമെന്നും രഞ്ജിത്ത് പറഞ്ഞു.
ഒരു മാസത്തോളം ലോട്ടറി പേഴ്സില്‍, സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ചു, ദമ്പതികളെ തേടിയെത്തി മഹാഭാഗ്യം
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രം മേളയില്‍ കാണാന്‍ സാധിക്കാതിരുന്നവര്‍ മേളയ്ക്കിടെ പ്രതിഷേധിച്ചിരുന്നു. രജിസ്‌ട്രേഷന്‍ സംവിധാനത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്. ഈ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു സമാപന വേദിയില്‍ രഞ്ജിത്തിന് ലഭിച്ച കൂവല്‍. നന്‍പകല്‍ നേരത്ത് മയക്കത്തിന് ജനപ്രിയ ചിത്രത്തിനുളള രജത ചകോരം പുരസ്‌ക്കാരം ലഭിച്ചു.
ഡിസംബര്‍ 9ന് ആരംഭിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേള വന്‍ പ്രേക്ഷക പങ്കാളിത്തത്തോടെ ഇന്നാണ് സമാപിച്ചത്. സമാപന സമ്മേളനത്തില്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, നടന്‍ പ്രേം കുമാര്‍, മധുപാല്‍ അടക്കമുളളവര്‍ പങ്കെടുത്തു. ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌ക്കാരം ലഭിച്ചു. ബൊളീവിയന്‍ ചിത്രമായ യൂറ്റാമയ്ക്കാണ് സുവര്‍ണ ചകോരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുളള നെറ്റ്പാക് പുരസ്‌ക്കാരം ഇന്ത്യയില്‍ നിന്നുളള ആലം സ്വന്തമാക്കി. മഹേഷ് നാരായണന്റെ അറിയിപ്പ് മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
പുരസ്ക്കാര ജേതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. '' ഇരുപത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് സമാപിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള മനുഷ്യരുടെ സംഘർഷങ്ങളും അതിജീവന പരിശ്രമങ്ങളും അവതരിപ്പിച്ച ധാരാളം ചിത്രങ്ങൾ മേളക്കെത്തി. പ്രദർശനക്കാഴ്ചകൾക്കപ്പുറം വൈവിദ്ധ്യമാർന്ന സംവാദങ്ങൾ നടന്ന വേദി കൂടിയായിരുന്നു ഈ മേള. ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള സുവർണചകോരം പുരസ്‌കാരം ബൊളീവിയൻ ചിത്രം 'യൂറ്റാമ' ക്കാണ് ലഭിച്ചിരിക്കുന്നത്. ടർക്കിഷ് സംവിധായകൻ തയ്ഫുൺ പിർസെലിമോഗ്ളൂവിനാണ് മികച്ച സംവിധായകനുള്ള രജതചകോരം. പ്രേക്ഷകർ തെരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള രജത ചകോരം മലയാള ചിത്രമായ 'നൻപകൽ നേരത്തു മയക്ക'ത്തിനാണ് ലഭിച്ചിതെന്നത് ഏറെ അഭിമാനകരമായ കാര്യമാണ്. ഇതുൾപ്പെടെ മേളയിലെ പുരസ്‌കാരങ്ങൾ നേടിയ എല്ലാ ചിത്രങ്ങൾക്കും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ലോകസിനിമയെ വിപ്ലവത്മകമായി പുതുക്കാനും ഇനിയും വലിയ നേട്ടങ്ങൾ കൈവരിക്കാനും ഇവർക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു''.