കൊടകര കുഴൽപ്പണക്കേസ് വെളിപ്പെടുത്തൽ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്
പാലക്കാട്: കൊടകര കുഴപ്പണക്കേസുമായി ബന്ധപ്പെട്ട് ബി ജെ പി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫ്. ഇനിയും പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും ബി ജെ പിയും-സി പി എമ്മിലും തമ്മിലുള്ള ഡീൽ ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുകൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്നും യു ഡി എഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. മീഡിയ വൺ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'യു ഡി എഫിന്റെ വാദങ്ങൾ ഊട്ടി ഉറപ്പിക്കുന്ന വെളിപ്പെടുത്തലാണ് ബി ജെ പി മുൻ ഓഫീസ് സെക്രട്ടറി നടത്തിയിരിക്കുന്നത്. കൊടകര കുഴൽപ്പണക്കേസ് പോലീസ് തേച്ചുമാച്ച് കളയുകയായിരുന്നു. ബി ജെ പിയെ സഹായിക്കാനുള്ള നീക്കമായിരുന്നു അത്. തെളിവൊന്നും ലഭിച്ചില്ലെന്നാണ് പോലീസ് പറഞ്ഞത്. ഇഡി അന്വേഷിക്കട്ടെയെന്നായിരുന്നു സിപിഎം വാദം. ഇഡി അന്വേഷിച്ചാൽ ആ കേസിൽ എന്തെങ്കിലും ബി ജെ പിക്കെതിരായി കണ്ടെത്തുമോ. കരുവന്നൂർ ബാങ്ക് കൊള്ള തേച്ചുമാച്ച് കളയുന്നതിനുള്ള പ്രത്യുപകാരമായിരുന്നു ഇത്. ബി ജെ പിയും സി പി എമ്മും തമ്മിൽ അന്ന് മുതൽ തുടങ്ങിയതാണ് ഈ അന്തർധാര.

ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇനി പോലീസ് വീണ്ടും കേസ് എടുക്കുമോ?. കേസെടുത്താൽ തന്നെ കേസ് എവിടെയെങ്കിലും എത്തുമോ, ഇല്ല. ഈ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരത്തിലൊരു വെളിപ്പെടുത്തൽ ഉണ്ടായത് നന്നായി. ഇരുപാർട്ടികളും തമ്മിൽ പാലക്കാടും ചേലക്കരയും ഡീൽ ഉണ്ടെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ സി പി എം അതിനെ തള്ളിക്കളഞ്ഞിരുന്നു. ഇപ്പോൾ എല്ലാം വ്യക്തമായില്ലേ.
വെളിപ്പെടുത്തലിൽ പുനഃരന്വേഷണം വേണം. നിഷ്പക്ഷമായ ജുഡീഷ്യൽ അന്വേഷണമാണ് യു ഡി എഫ് ആവശ്യപ്പെടുന്നത്. അല്ലാതെ ഇരുപാർട്ടികളും തമ്മിലുള്ള ധാരണ പുറത്തുകൊണ്ടുവരാൻ സാധിക്കില്ല', അദ്ദേഹം പറഞ്ഞു.
കോടികളുടെ കുഴൽപ്പണം ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നാണ് തിരൂർ സതീഷ് വെളിപ്പെടുത്തിയത്. കേസിലെ സാക്ഷി കൂടിയാണ് സതീഷ്. ഓഫീസിലേക്ക് ചാക്കുകെട്ടുകളിൽ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നതെന്നും ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്പോൾ അവിടെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉണ്ടായിരുന്നുവെന്നും സതീഷ് പറഞ്ഞു.












Click it and Unblock the Notifications