വനിതാ ഡോക്ടറുടെ മരണം; ഭർത്താവിന്റെ വീഡിയോ വൈറലായി, ആർസിസിയോട് വിശദീകരണം തേടി സർക്കാർ...
ആർസിസിയിലെ ഡോക്ടർമാരുടെ ചികിത്സാ പിഴവ് കാരണമാണ് ഡോക്ടർ മേരി റെജി മരിച്ചതെന്നായിരുന്നു ഭർത്താവായ ഡോക്ടർ റെജി ജേക്കബിന്റെ ആരോപണം.
തിരുവനന്തപുരം: ആർസിസിയിൽ ചികിത്സയിലിരിക്കെ വനിതാ ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരും ഇടപെടുന്നു. മരിച്ച ഡോക്ടറുടെ ഭർത്താവിന്റെ ആരോപണം വിവാദമായതോടെ സംസ്ഥാന സർക്കാർ ആർസിസിയോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം സംഭവത്തിൽ വിശദീകരണം നൽകണമെന്നാണ് അഢീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ആർസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആർസിസിയിലെ ഡോക്ടർമാരുടെ ചികിത്സാ പിഴവ് കാരണമാണ് ഡോക്ടർ മേരി റെജി മരിച്ചതെന്നായിരുന്നു ഭർത്താവായ ഡോക്ടർ റെജി ജേക്കബിന്റെ ആരോപണം. ആർസിസിയിൽ ഭാര്യയെ പ്രവേശിപ്പിച്ചത് മുതലുള്ള എല്ലാകാര്യങ്ങളും വിശദീകരിച്ച് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ പിന്നീട് വൈറലായി മാറുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സംഭവത്തിൽ ഇടപെട്ടിരിക്കുന്നത്.

റെജി ജേക്കബ് ആരോപിച്ചത് പോലെ ചികിത്സാ പിഴവാണോ മരണകാരണമെന്നതിൽ വ്യക്തത വരുത്തി റിപ്പോർട്ട് നൽകണമെന്നാണ് ആർസിസി ഡയറക്ടർ ഡോക്ടർ പോൾ സെബാസ്റ്റ്യന് ലഭിച്ചിരിക്കുന്ന നിർദേശം. റെജി ജേക്കബ് പരാതി ഉന്നയിച്ചതിന് പിന്നാലെ ആർസിസി ഡയറക്ടറും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സംസ്ഥാന സർക്കാരും സംഭവത്തിൽ വിശദീകരണം തേടിയിരിക്കുന്നത്.












Click it and Unblock the Notifications