ആയുഷ് പരിശീലനം ഇന്ത്യയിലെ ആധുനിക മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുന്ന നീക്കം: പ്രതികരണം
എംബിബിഎസ് വിദ്യാർത്ഥികൾ ആയുഷ് ചികിത്സാ രീതിയിൽ പരിശീലനം നേടണമെന്ന നിർദേശം മുന്നോട്ടുവെച്ചത് ദേശീയ മെഡിക്കൽ കമ്മീഷനാണ്. ഇതോടെ മെഡിക്കൽ കമ്മീഷന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും എംബിബിഎസിനെയും ആയുഷ് ചികിത്സാ രീതികളുമായി കൂട്ടിക്കുഴയ്ക്കുന്നത് ശരിയല്ലെന്നും മിക്സോപതി സൃഷ്ടിക്കരുതെന്നുമാണ് ഐഎംഎ ചൂണ്ടിക്കാണിക്കുന്നത്.

എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ആയുഷ് ചികിത്സാ രീതികളിൽ കൂടി പരിശീലനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഡിക്കൽ കമ്മീഷൻ കരട് പുറത്തിറക്കിയിട്ടുണ്ട്. എംബിബിഎസ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ആയുർവേദം, ഹോമിയോപ്പതി അടക്കമുള്ള ആയുഷ് ചികിത്സാ രീതികളിലും പരിശീലനം നേടേണ്ടതുണ്ടെന്നാണ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. ഒരാഴ്ച നീണ്ടു നിൽക്കുന്നതാണ് പരിശീലനം. ഇതിനെല്ലാം പുറമേ വിദ്യാർത്ഥികൾ എംബിബിഎസ് പൂർത്തിയാക്കിയ കോളേജിൽ നിന്ന് തന്നെ പരിശീലനവും പൂർത്തിയാക്കമെന്നും നിഷ്കർഷിക്കപ്പെടുന്നുണ്ട്. കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുള്ള മിക്സോപ്പതിക്കെതിരെ പോരാടേണ്ട സമയമാണ് ഇതെന്നും ഐഎംഎ ഇതോടൊപ്പം ഓർമിപ്പിക്കുന്നുണ്ട്. ഈ അവസരത്തിൽ ഡോക്ടർമാരിൽ നിന്നുള്ള പ്രതികരണം പരിശോധിക്കാം.

മെഡിക്കൽ കമ്മീഷന്റെ നീക്കത്തിൽ ഡോക്ടർ എന്ന നിലയിൽ നിരാശയും പ്രതിഷേധവും ഉണ്ടെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ (കമ്യൂണിറ്റി മെഡിസിൻ) ജൂനിയർ റസിഡന്റ് ഡോക്ടറായ ഡോ. അഞ്ജു എഎസ് വൺഇന്ത്യയോട് പ്രതികരിച്ചത്. മോഡേൺ മെഡിസിൻ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതിയാണ്. പരമാവധി ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഏറ്റവും കൃത്യമായ തെളിവുകളുടെ പിൻബലത്തിൽ മാത്രമേ ജീവിത ശൈലി മാറ്റവും മരുന്നും, വാക്സിനും, സർജറിയും ഉൾപ്പെടെ ഉള്ള ഏത് ചികിത്സാ രീതിയും മോഡേൺ മെഡിസിൻ സ്വീകരിക്കൂ. ഈ ചികിത്സാ രീതികൾ/പ്രതിരോധ മാർഗങ്ങൾ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമായി അറിഞ്ഞിരിക്കണമെന്നും ഡോ. അഞ്ജു ചൂണ്ടിക്കാണിക്കുന്നു.

മരുന്ന് ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മാത്രമല്ല, ശരീരത്തിൽ മരുന്നിന് എന്ത് സംഭവിക്കുന്നു എന്നും അറിഞ്ഞിരിക്കണം. ഏറ്റവും അപൂർവ്വമായ പാർശ്വഫലം ഉൾപ്പടെ അറിഞ്ഞിരിക്കണം. പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിരന്തരം പരിഷ്കരിക്കപ്പെടുന്ന ചികിത്സാ രീതി കൂടിയാണ് മോഡേൺ മെഡിസിൻ. അങ്ങനെയുള്ള മോഡേൺ മെഡിസിനിൽ പരിശീലനം പൂർത്തിയാക്കിയ ഡോക്ടർമാർ ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഇതര ചികിത്സാ രീതികളും കൂടി പരിശീലിക്കണമെന്നത് ശാസ്ത്രബോധത്തിന് തന്നെ എതിരാണ്.

ദേശീയ മെഡിക്കൽ കമ്മീഷന്റെ നിലപാടിനോട് എതിർപ്പ് പ്രകടിപ്പിച്ച് ഐഎംഎ ഇതിനകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ പൂർണ്ണമായും ഐഎംഎയ്ക്കൊപ്പമാണെന്നും ഡോ. അഞ്ജു വൺഇന്ത്യയോട് പറഞ്ഞു. ആയുഷ് ചികിത്സ മോഡേൺ മെഡിസിനുമായി കൂട്ടിക്കുഴയ്ക്കാനുള്ള തീരുമാനത്തിനെതിരെ ഐഎംഎയുടെ പ്രതിഷേധം പൊതുജന പിന്തുണയോടെ തന്നെ വിജയിപ്പിക്കേണ്ട ഒന്നാണെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഏറ്റവും മികച്ച ചികിത്സയും ആരോഗ്യ സുരക്ഷയും ഉറപ്പാക്കുക എന്നതാണ് മോഡേൺ മെഡിസിൻ ലക്ഷ്യമിടുന്നത്. അതിനെ തുരങ്കം വയ്ക്കുന്ന ഏതു നടപടിയും പ്രതിഷേധാർഹമാണെന്നും ഡോക്ടർ ചൂണ്ടിക്കാണിക്കുന്നു.

മോഡേൺ മെഡിസിനും ഇതര ചികിസാ രീതിയും ഒരിക്കലും കൂട്ടിക്കുഴക്കാൻ ആവില്ല. ആയുഷ് തന്നെ ഒരു ചികിത്സ അല്ല. ആയുർവേദം, യോഗ നാച്ച്വുറോപതി, യുനാനി, സിദ്ധ, ഹോമിയോപ്പതി അടുത്തിടെ കൂട്ടിച്ചേർത്ത ടിബറ്റൻ പാരമ്പര്യ ചികിത്സാ രീതിയായ സോവാ റിഗ്പ എന്നിവയാണ് ആയുഷ് മന്ത്രാലയത്തിനു കീഴിൽ ഉള്ളത്. പാരമ്പര്യ വിശ്വാസങ്ങളുടെയും അനുഭവസാക്ഷ്യങ്ങളുടെയും മാത്രം പിമ്പലത്തിൽ പ്രാക്ടീസ് ചെയ്യപ്പെടുന്ന ഇത്തരം ചികിത്സാ രീതികളും പൂർണമായും സയൻസ് ആയ മോഡേൺ മെഡിസിനും എങ്ങിനെയാണ് കൂട്ടിക്കുഴയ്ക്കാൻ പറ്റുന്നതെന്നും ഡോ. അഞ്ജു ചോദിക്കുന്നു.

ഇന്ത്യയിലെ മോഡേൺ മെഡിസിൻ വിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുന്ന നീക്കമാണിതെന്നും ആയുഷ് ചികിത്സാ രീതികൾ ശാസ്ത്രീയമല്ലാത്തതിനാൽ പല രാജ്യങ്ങളും ഇതിനോടകം നിരോധിച്ച് കഴിഞ്ഞതാണെന്നുമുള്ള വശങ്ങളും ഡോക്ടർ അഞ്ജു ഇതോടൊപ്പം ചൂണ്ടിക്കാണിക്കുന്നു. മോഡേൺ മെഡിസിൻ ലോകത്ത് എല്ലായിടത്തും ഒരുപോലെ ആണ് പ്രാക്ടീസ് ചെയ്യപ്പെടുന്നത്. അതുകൊണ്ട് ആയുഷുമായി കൂട്ടിക്കലർത്തിയ മെഡിക്കൽ വിദ്യാഭ്യാസം മറ്റ് രാജ്യങ്ങളിൽ അംഗീകരിക്കപ്പെടില്ലെന്നും ഇത് വിദ്യാർത്ഥികളെയും ആരോഗ്യ മേഘലയെ തന്നെയും സാരമായി ബാധിക്കുമെന്നും ഡോക്ടർ അടിവരയിട്ട് പറയുന്നു. അതുകൊണ്ട് മോഡേൺ മെഡിസിനും ആയുഷും രണ്ടായി തന്നെ നില നിൽക്കേണ്ടത് മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർക്കും അതിനെ ആശ്രയിക്കുന്നവർക്കും ഒരുപോലെ ആവശ്യമാണ്.
Recommended Video

എംബിബിസ് മോഡേൺ മെഡിസിൻ അനുശാസിക്കുന്ന രീതിയാണ് അവലംബിക്കുന്നത് അതുകൊണ്ട് തന്നെ മോഡേൺ മെഡിസിൻ പഠിച്ചവർക്ക് ചികിൽസിക്കാൻ മോഡേൺ മെഡിസിൻ തന്നെ മതിയെന്നാണ് കുണ്ടുത്തോട് മെഡിക്കൽ ഓഫീസറായ ഡോ. സുരേഷിന്റെ പ്രതികരണം.












Click it and Unblock the Notifications