ഭരണകാലയളവിൽ 13.32 ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷനുകള്‍, സർവ്വകാല റെക്കോഡ്
തിരുവനന്തപുരം: ഭരണകാലയളവിൽ അനുവദിച്ച കുടിവെള്ള കണക്ഷനുകളുടെ പേരിൽ പിണറായി സർക്കാരിനെ അഭിനന്ദിച്ച് സിപിഎം. കേരളത്തിൽ പുതിയ കുടിവെള്ള കണക്ഷനുകളുടെ എണ്ണം സർവകാല റെക്കോർഡുകൾ ഭേദിച്ച കാലമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റേത് എന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു.
'ഈ സർക്കാരിന്റെ കാലയളവിൽ 13.32 ലക്ഷം കുടുംബങ്ങള്‍ക്കാണ് കുടിവെള്ള കണക്ഷനുകള്‍ നല്‍കിയത്. മുൻസർക്കാരിന്റെ കാലയളവിൽ 4.9 ലക്ഷം കുടിവെള്ള കണക്ഷനുകൾ മാത്രമാണ് നൽകിയത്. കുടിവെള്ള കണക്ഷനുകൾ നൽകുന്നതിൽ സംസ്ഥാന ചരിത്രത്തിലെ തന്നെ സർവ്വകാല റെക്കോഡാണ് ഈ സർക്കാർ സൃഷ്ടിച്ചത്'.
'ഗുണനിലവാരമുള്ള കുടിവെള്ളം സംസ്ഥാനത്തെ എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ഈ സർക്കാരിന്റെ പ്രവർത്തനങ്ങൾ. ജല അതോറിറ്റിയിലൂടെ 11,10,000 കണക്ഷനുകളും ജലനിധിയിലൂടെ 1,76,045 കണക്ഷനുകളും ഭൂജല വകുപ്പ് വഴി 46,548 കണക്ഷനുകളുമാണ് ഈ സർക്കാർ നൽകിയത്. 2024ഓടെ എല്ലാ ഭവനങ്ങളിലും പൈപ് കണക്ഷനിലൂടെ കുടിവെള്ളം ലഭ്യമാകുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതിയും സർക്കാർ നടപ്പിലാക്കിത്തുടങ്ങി'.
'വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തി ജല അതോറിറ്റി പൂർത്തീകരിച്ചത് 89 കുടിവെള്ളപദ്ധതികളാണ്. 416 ദശലക്ഷം കുടിവെള്ളം അധികമായി ഉൽപാദിപ്പിച്ചു. ജലനിധിയിലൂടെ 507 പദ്ധതികളും ചെറുതും വലുതുമായ 110 കുടിവെള്ള പദ്ധതികളുമാണ് ഈ സർക്കാരിന്റെ കാലയളവിൽ പൂർത്തിയാക്കിയത്. 2024ഓടെ 49 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനുള്ള ജലജീവൻ മിഷനും തുടക്കമായി. 2020 ഡിസംബർ വരെ ഒരു ലക്ഷത്തിലേറെ കണക്ഷനുകൾ ജലജീവൻ പദ്ധതിയുടെ ഭാഗമായി നൽകിയിട്ടുണ്ട്. എല്ലാവർക്കും കുടിവെള്ളം എന്ന ഉറപ്പാണ് ഇടതുപക്ഷം കേരളത്തിന് നൽകുന്നത്'.