അർജന്റീനയുടെ മത്സരം മറയാക്കി സമരപന്തല്‍ പൊളിച്ചു നീക്കി: കോർപ്പറേഷനെതിരെ ആവിക്കല്‍ സമരസമിതി
കോഴിക്കോട്; അർജന്റീന-മെക്സിക്കോ മത്സരം നടക്കുന്ന സമയം നോക്കി കോഴിക്കോട് ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ച് മാറ്റിയതായി ആരോപണം. കോർപ്പറേഷന്‍ പ്ലാന്റ്റ് പണിയാനുദ്ദേശിക്കുന്ന പ്രദേശത്തിന് മുന്നില്‍ സമരക്കാർ സ്ഥാപിച്ച പന്തലാണ് ഇന്ന് രാവിലെ പൊളിച്ച് മാറ്റപ്പെട്ട നിലയില്‍. കോർപറേഷന്‍ ജീവനക്കാരാണ് അർധരാത്രിയെത്തി സമരപ്പന്തല്‍ പൊളിച്ച് മാറ്റിയതെന്നും പൊലീസ് ഒത്താശ ചെയ്തെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നത്.
രാത്രി അർജന്റീനയുടെ മത്സരം നടക്കുന്ന സമയം നോക്കി കോർപറേഷൻ ഉദ്യോഗസ്ഥർ എത്തി പൊലീസിന്റെ സഹായത്തോടെ പന്തല്‍ പൊളിച്ച് നീക്കിയതെന്നാണ് സമര സമിതി നേതാക്കള്‍ പറയുന്നത്. ഒരു വർഷമായി ഈ പ്രദേശത്ത് പൊലീസ് കാവലുണ്ട്. കോതിയില്‍ പ്ലാന്റ് നിർമ്മാണം തുടങ്ങിയ ദിവസം വൈകീട്ട് കോർപറേഷന്‍ ഉദ്യോഗസ്ഥനും പൊലീസും ഇവിടേയുമെത്തിയിരുന്നു. ഇവിടത്തെ 5,000 ലീറ്റർ വെള്ളത്തിന്റെ ടാങ്ക്, മറ്റു സാമഗ്രികളുമെല്ലാം കയറ്റിക്കൊണ്ടുപോവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്നലെ അർധ രാത്രിയോടെ സമരപന്തല്‍ പൊളിച്ച് നീക്കിയതെന്നും സമര സമിതി നേതാക്കള്‍ പറയുന്നു.

തങ്ങളെ കള്ളക്കേസില്‍ കുടുക്കാനാണ് പന്തല്‍ തകര്‍ത്തതെന്നും സമരസമിതി പ്രതിനിധികള്‍ പറഞ്ഞു. കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റിന് വിരുദ്ധമായ സമരം ശക്തമാവുന്നതിനിടയിലാണ് ആവിക്കലിലെ സമരപന്തല്‍ പൊളിച്ച് മാറ്റിയതെന്നതും ശ്രദ്ധേയമാണ്. കോർപ്പറേഷന്‍ നടപടിയില്‍ പ്രതിഷേധിച്ച് കുറ്റിച്ചിറ, കുണ്ടുങ്ങൽ, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളില്‍ സമര സമതി കഴിഞ്ഞ ദിവസം ഹർത്താല്‍ നടത്തുകയും ചെയ്തിരുന്നു.
പള്ളിക്കണ്ടി അഴീക്കൽ റോഡിനു സമീപത്തെ പദ്ധതി പ്രദേശത്തു ചുറ്റുമതിൽ നിർമ്മിക്കാനുള്ള കോർപ്പറേഷന്‍ നീക്കത്തിനെതിരെയാണ് പ്രതിഷേധം. അനുകൂല കോടതി വിധിയുമായി നിർമ്മാണ പ്രവർത്തനങ്ങള്‍ പുനഃരാംഭിക്കാനായി എത്തിയ കോർപ്പറേഷന്‍ അധികൃതരെ സമരക്കാർ തടയുകയായിരുന്നു. മാലിന്യസംസ്‌കരണ പ്ലാന്റിനെതിരെ ഏപ്രില്‍ മാസത്തിലും വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെ സമരക്കാർ കോടതിയെ സമീപിക്കുകയും നിർമ്മാണത്തിന് സ്റ്റേ വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ കോർപ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുക്കുകയായിരുന്നു. എന്നാല്‍ എന്ത് വിലകൊടുത്തും പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications