മനുഷ്യർ ഒന്നായി നിൽക്കുന്ന സമയത്തും മതത്തിന്റെ വിഭജന യുക്തിയുമായി ദോഷൈകദൃക്കുകൾ: ഡിവൈഎഫ്ഐ
കോഴിക്കോട്: ലോകകപ്പ് ഫുട്‌ബോള്‍ ജ്വരത്തിലാണ് കേരളം. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അത്യാവേശത്തിലാണ്. അതിനിടെ ഫുട്‌ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്നും താരാരാധന ഇസ്ലാമിക വിരുദ്ധമാണെന്നും ഉളള സമസ്തയുടെ പ്രസ്താവന വിവാദമായിരിക്കുകയാണ്. സമസ്തയുടെ പ്രസ്താവനയെ വിമർശിച്ച് ഡിവൈഎഫ്ഐ രംഗത്ത് വന്നിരിക്കുകയാണ്. ഫുട്ബോൾ ലഹരിക്കെതിരെ എന്ന പേരിൽ സമസ്ത കൈക്കൊണ്ട നിലപാട് നിർഭാഗ്യകരവും സങ്കുചിതവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
'ലോകം മുഴുവൻ ഒരു പന്തിലേക്ക് ചുരുങ്ങുകയും ദേശ വർണ്ണ ഭാഷാ ജാതി മത ലിംഗ ഭേദങ്ങൾക്ക് അതീതമായി മനുഷ്യർ ഒന്നായി മറ്റെല്ലാ പ്രയാസങ്ങളോടും അവധി പറഞ്ഞു കൊണ്ട് ആഘോഷമാക്കുന്ന സമയമാണ് ഫുട്ബോൾ വേൾഡ് കപ്പ്. പലതരം വിഭജന യുക്തികൾ മനുഷ്യരെ അകറ്റുന്ന കാലത്ത് അവയെ എതിർത്തു കൊണ്ട് കൈകൾ കോർത്തു പിടിക്കാൻ ഉതകുന്ന ഒരു ഉത്സവം. അതാണ് ഖത്തർ വേൾഡ് കപ്പിന്റെ ഉദ്ഘാടന വേളയിൽ കണ്ട മനോഹരമായ ദൃശ്യങ്ങൾ'. എന്നാൽ അങ്ങനെ മനുഷ്യർ ഒന്നായി നിൽക്കുന്ന സമയത്തും മതത്തിന്റെ വിഭജന യുക്തിയുമായി ദോഷൈകദൃക്കുകൾ അവതരിക്കുന്നത് പിന്തിരിപ്പൻ നിലപാടും നിർഭാഗ്യകരവുമാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.
ലോകകപ്പ് കാണാന്‍ ഖത്തറിലെത്തി.. ഇന്ത്യക്കാരന് യുഎഇ ബിഗ് ടിക്കറ്റില്‍ 10 ലക്ഷം ദിര്‍ഹം സമ്മാനം
'യുദ്ധത്തിനും വംശീയതക്കും അടിച്ചമർത്തലുകൾക്കുമെതിരെ രാഷ്ട്രീയ മുദ്രാവാക്യമായി നിലകൊണ്ട ചരിത്ര പാരമ്പര്യമാണ് ഫുട്ബോളിനുള്ളത്. അങ്ങനെയൊരു കായിക മേളയുടെ ആഘോഷത്തെ മതത്തെ കൂട്ട് പിടിച്ച് സങ്കുചിതമാക്കാൻ ശ്രമിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന യുവതയുടെ ഭീതിതമായ വാർത്തകൾ മുന്നിലുള്ളപ്പോൾ ഫൂട്ബോൾ ലഹരി യുവാക്കൾക്ക് ആരോഗ്യകരമായ ആവേശം മാത്രമാണ്'.
'കളിയെ കളിയായി മാത്രം കാണണം, അത് ആസ്വദിക്കാൻ മാത്രമുള്ളതാണ്'; കെഎൻഎ ഖാദർ
'വിവിധ രാജ്യങ്ങളുടെ പതാകകൾ ഗ്രാമങ്ങളിൽ ഉയർത്തു വഴി സങ്കുചിത ദേശീയതയുടെ അതിരുകൾ കൊണ്ട് മനുഷ്യൻ ചുരുക്കിയ വരമ്പുകൾ സാഹോദര്യത്തിന്റെ സാർവ്വ ദേശീയതയുടെ സൗന്ദര്യത്തിലേക്ക് ഉയർത്തപ്പെടുകയാണ്. ഫുട്ബോൾ വേൾഡ് കപ്പ് അതിന് കാരണമാകുന്നുണ്ടെങ്കിൽ ആഹ്ലാദത്തോടെ അതിനെ വരവേൽക്കുകയാണ് വേണ്ടത്' എന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.