ആർഎസ്എസിന്റെ ഇത്തരം ഭീഷണികൾ കേരളത്തിൽ വിലപ്പോകില്ല! അടൂരിന് പിന്തുണയുമായി ഡിവൈഎഫ്ഐ
കോഴിക്കോട്: പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ ഭീഷണി മുഴക്കിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് എതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിന് എതിരെയും ജയ് ശ്രീറാം വിളി കൊലവിളിയായി മാറുന്നതിന് എതിരെയുമാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കമുളള 49 പ്രമുഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്ത് എഴുതിയത്.
കത്തിന് പിന്നാലെയാണ് അടൂരിന്റെ വീടിന്റെ മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും സഹിക്കുന്നില്ലെങ്കില്‍ ചന്ദ്രനില്‍ പോകാനും ആവശ്യപ്പെട്ട് ബി ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നത്. ഇത്തരം വിവരക്കേടിന് മറുപടി പറയാനില്ലെന്നാണ് അടൂര്‍ മറുപടി നല്‍കിയിരിക്കുന്നത്. അടൂരിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡിവൈഎഫ്‌ഐ.

അടൂർ ഗോപാലകൃഷ്ണനെതിരെ പ്രകോപനകരമായ പ്രതികരണം നടത്തിയ ബിജെപി നേതാവിന്റെ വാക്കുകൾ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ലോകം ആദരിക്കുന്ന മഹാ പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് വർധിച്ചു വരുന്ന ആൾക്കൂട്ട കൊലപാതകങ്ങൾ, ജയ്‌ശ്രീറാം വിളിപ്പിച്ചു ആൾക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെയും വിമർശിച്ചു പ്രസ്താവനയിറക്കിയതാണ് ബിജെപി നേതാക്കളെ അസ്വാസ്ഥരാക്കിയിരിക്കുന്നത്.
അടൂരിനും ഏതൊരാൾക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ സ്വാതന്ത്ര്യമുണ്ട്. അത് ഇനിയും ആവർത്തിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കേണ്ട. ആർഎസ്എസിന്റെ ഇത്തരം ഭീഷണികൾ കേരളത്തിൽ വിലപ്പോകില്ല. അടൂർ ഗോപാലകൃഷ്ണന് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു.
ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാവുകളെ നിശബ്ദമാക്കുക എന്നത് ആർഎസ്എസിന്റെ എക്കാലത്തെയും പദ്ധതിയാണ്. ഈ ഹീനമായ ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ട്. ആദരണീയനായ അടൂർ ഗോപാലകൃഷ്ണനെതിരെ ഭീഷണി മുഴക്കിയ ബിജെപിയുടെ രാഷ്ട്രീയ നെറികേടിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താ കുറിപ്പിൽ പറഞ്ഞു.












Click it and Unblock the Notifications