'ഷാജിയുടെ വൻ കള്ളപ്പണ ഇടപാടുകളുടെ ഒരംശം മാത്രമാണിത്', പ്രതികരണവുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: കെ എം ഷാജിയുടെ വീട്ടിൽ നിന്ന് വിജിലൻസ് കള്ളപ്പണം കണ്ടെത്തിയ സംഭവം അതീവ ഗുരുതരമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ്. ഷാജിയുടെ വൻ കള്ളപ്പണ ഇടപാടുകളുടെ ഒരംശം മാത്രമാണിത്. ചുരുങ്ങിയ കാലം കൊണ്ട് കോടിക്കണക്കിന് രൂപയുടെ സ്വത്താണ് ഷാജി സമ്പാദിച്ചത്.
നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കുമ്പോൾ മുതൽ ഇതുവരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ഷാജി തന്നെ നൽകിയ സ്വത്തുവിവരങ്ങൾ പരിശോധിച്ചാൽ അഴിമതിയുടെ ആഴം മനസിലാകും. ഈ വിഷയം ഡിവൈഎഫ്‌ഐ മുമ്പും ഉന്നയിച്ചിരുന്നു. ആ ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് അരക്കോടിയുടെ കള്ളപ്പണം കണ്ടെത്തിയ സംഭവം. ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടനവധി അനധികൃത ഇടപാടുകൾ ഷാജി നടത്തിയിട്ടുള്ളതായി ഇതിനകംതന്നെ ആരോപണം ഉയർന്നിട്ടുണ്ട്.
തന്റെ സാമ്പത്തിക ഇടപാടുകൾക്കും കള്ളപ്പണ സമ്പാദനത്തിനുമുള്ള മറയായാണ് അദ്ദേഹം രാഷ്‌ട്രീയപ്രവർത്തനത്തെ ഉപയോഗിക്കുന്നത്. ഒരു പൊതുപ്രവർത്തകൻ എങ്ങനെയായിരിക്കരുത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി അദ്ദേഹം മാറിക്കഴിഞ്ഞു. ഷാജിയുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ചോ ബിനാമി ഇടപാടുകളെക്കുറിച്ചോ ഒരക്ഷരം പ്രതികരിക്കാൻ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ഇതുവരെ തയാറായിട്ടില്ല. ഇത്തരം കള്ളപ്പണ ഇടപാടുകളെ തിരുത്താൻ സാധിക്കാൻ കഴിയാത്ത വിധം മുസ്ലിംലീഗ് രാഷ്‌ട്രീയമായും ദുർബലമായിക്കഴിഞ്ഞു.
ലീഗ് നേതൃത്വത്തിലെ പലർക്കും ഷാജിയെ ഭയമാണ്. തങ്ങളുടെ നിയമവിരുദ്ധ സമ്പാദ്യങ്ങളെക്കുറിച്ച് ഷാജി വിളിച്ചുപറയുമെന്ന ഭയമാണവർക്ക്. വീട്ടിൽ നിന്നുതന്നെ അരക്കോടി പിടിച്ചെടുത്ത സംഭവത്തിലെങ്കിലും മുസ്ലിലീഗ് പ്രതികരിക്കാൻ തയാറാകണം. ഈ സംഭവത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണം നടത്തി ശക്തമായ നിയനടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.