ആക്രി പെറുക്കാൻ മുല്ലപ്പള്ളിയെ ക്ഷണിക്കുന്നു,നാടിന് നല്ലത് ചെയ്യാൻ മുന്നിട്ടിറങ്ങൂ;വിമർശനവുമായി റഹീം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കെതിരെ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശത്തില്‍ വിവാദം പുകയുകയാണ്. മുല്ലപ്പള്ളി മാപ്പ് പറയണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ പരമാര്‍ശത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും താന്‍ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നുമാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇപ്പോഴിതാ മുല്ലപ്പള്ളിക്കെതിരായി രംഗത്തെത്തിയിരിക്കുകയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. തങ്ങളോടൊപ്പം ആക്രി പെറുക്കാന്‍ മുല്ലപ്പള്ളിയെ ഡിവൈഎഫ്‌ഐ ക്ഷണിക്കുകയാണെന്നും എ എ റഹീം പറഞ്ഞു.

നാടിന് നല്ലത് ചെയ്യാന്‍
നാടിന് നല്ലത് ചെയ്യാനാണ് മുല്ലപ്പള്ളി ഈ സമയത്ത് ശ്രമിക്കേണ്ടത്. പാഴ് വാക്കുകള്‍ പറയുന്ന നേരം പാഴ് വസ്തുക്കള്‍ ശേഖരിച്ച് നാടിന് നല്ലത് ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കളും മുല്ലപ്പള്ളിയും മുന്നിട്ടിറങ്ങണം. ഇരിക്കുന്ന സ്ഥാനത്തിന് ചേര്‍ന്നതല്ല മുല്ലപ്പള്ളിയുടെ വാക്കുകള്‍. ഡിവൈഎഫ്‌ഐ സിസ്റ്റര്‍ ലിനിയുടെ കുടുംബത്തിന്റെ ഒപ്പമാണ്. ലിനിയുടെ ഭര്‍ത്താവ് സജീഷിനെ ആക്രമിച്ച പ്രതികളെ പിടികൂടാന്‍ പൊലീസിനോട് ആവശ്യപ്പെടുന്നുവെന്നും റഹീം പറഞ്ഞു.

മുല്ലപ്പള്ളിയുടെ അറിവോടെ
ലിനിയുടെ ഭര്‍ത്താവ് സജീഷിന് നേരെ നടക്കുന്ന സൈബര്‍ ആക്രമണം മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയാണ്. കോണ്‍ഗ്രസിന്റെ അസഹിഷ്ണുതയുടെ ഫലമാണ് സജീഷ് ഇപ്പോള്‍ നേരിടുന്നത്. സിസ്റ്റര്‍ ലിനി കേരളത്തിന്റെ മനസില്‍ നിന്ന് മാഞ്ഞ് പോകാത്ത മുഖമാണ്. ആരോഗ്യപ്രവര്‍ത്തകരെ ലോകം ആദരിക്കുമ്പോള്‍ മുല്ലപ്പള്ളിയും കോണ്‍ഗ്രസും അവരെ ആദരിക്കുകയാണ്. ഇത് എഐസിസിയുടെ നിലപാടാണോ എന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
Recommended Video

വ്യക്തിഹത്യ നടത്തുകയാണ്
സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ നേരത്തെ രംഗത്തെത്തിയിരുന്നു. കെപിസിസി പ്രസിഡന്റിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിനെതിരായ കൈയ്യേറ്റ ശ്രമം സാംസ്‌കാരിക കേരളത്തിന് അത്യധികം അപമാനകരമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സജീഷ് ജോലി ചെയ്യുന്ന ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ്സ് വ്യക്തിഹത്യ നടത്തുകയാണ്. തങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി അംഗീകരിക്കാനാകില്ല.

അക്രമം അരങ്ങേറിയത്
അഭിപ്രായം പറയുന്നവരെ വ്യക്തിപരമായി പിന്തുടര്‍ന്ന് ആക്രമിക്കുന്ന രീതി കെപിസിസി പ്രസിഡന്റ് ഉപേക്ഷിക്കണം. കെപിസിസി പ്രസിഡന്റ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് എത്തിയ ക്രിമിനല്‍ സംഘമാണ് സജീഷിനെതിരായ അക്രമം നടത്തിയത്. കോണ്‍ഗ്രസ്സിന്റെ ജില്ലാനേതൃത്വത്തിന്റെ അറിവോടുകൂടിയാണ് അക്രമം അരങ്ങേറിയത്.

ജനം തിരിച്ചറിയും
കേരളം ലോകത്തോടൊപ്പം ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍, ആ പ്രതിരോധത്തിനൊപ്പം നില്ക്കാന്‍ താല്പര്യമില്ലെന്ന കോണ്‍ഗ്രസ്സ് നിലപാട് ജനം തിരിച്ചറിയും. ലിനിയുടെ ഭര്‍ത്താവിനെ തടയുകയും ആരോഗ്യ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യുകയും ചെയ്ത മുഴുവന്‍ പേരേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications