'ഭക്ഷണം വാങ്ങി തിന്നിട്ട് പോവുക, ഉണ്ടാക്കുന്നയാളുടെ ട്രൗസര്‍ പൊക്കി ആരാണെന്ന് നോക്കേണ്ട': കെഎം ഷാജി
മലപ്പുറം: സംസ്ഥാന കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ രൂക്ഷമായി പ്രതികരിച്ച് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഭക്ഷണം കഴിച്ചിട്ട് പോവുക എന്നതല്ലാതെ അതുണ്ടാക്കുന്ന ആളാരാണ് എന്ന് നോക്കേണ്ട കാര്യമില്ലെന്ന് കെഎം ഷാജി പറഞ്ഞു. എഴുത്തുകാരനും പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചെരുവിലിനെയും കെഎം ഷാജി രൂക്ഷമായി വിമർശിച്ചു.
''അശോകന്‍ ചരുവില്‍ എന്ന ഇടതുപക്ഷക്കാരന്‍ യുവജനോത്സവത്തില്‍ ഭക്ഷണം വിളമ്പുന്ന ആള്‍ക്കെതിരെ വിവാദമുണ്ടാക്കിയിരിക്കുകയാണ്. ഭക്ഷണമുണ്ടാക്കുന്ന പഴയിടം മോഹനന്‍ ബ്രാഹ്‌മണനാണ് എന്നാണ് പറയുന്നത്. അയാള്‍ നന്നായി വെജിറ്റേറിയന്‍ ഭക്ഷണം പാകം ചെയ്യുന്നയാളാണ്. പേരുകേട്ട ആളാണ്. ആ ഭക്ഷണം പറ്റുമെങ്കില്‍ വാങ്ങി തിന്ന് പോവുക എന്നല്ലാതെ, ഭക്ഷണമുണ്ടാക്കുന്നയാളുടെ ട്രൗസര്‍ പൊക്കി ആരാണെന്ന് നോക്കുന്ന വൃത്തികെട്ട സ്വഭാവമാണെന്ന് കെ എം ഷാജി തുറന്നടിച്ചു.
''ബ്രാഹ്‌മണന്‍ ഭക്ഷണമുണ്ടാക്കി തുടങ്ങിയത് ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് വന്നതോട് കൂടിയാണ് എന്നാണ് പറയുന്നത്. എല്ലാം കൊണ്ട് പോയി ഇഎംഎസിനും പിണറായി വിജയനും കൊടുക്കുകയാണ്. അവരാണല്ലോ ഈ ലോകം ഉണ്ടാക്കിയത്''. വെറുതെ ഇതൊക്കെ കൊണ്ട് പോയി ചാര്‍ത്തി കൊടുക്കാന്‍ ഇതുപോലുളള ബുദ്ധിജീവികളുണ്ടെന്നും കെഎം ഷാജി പറഞ്ഞു. സമീപകാല കേരളത്തില്‍ ഉണ്ടായ മറ്റു പ്രശ്‌നങ്ങളൊന്നും അശോകന്‍ ചരുവില്‍ അറിഞ്ഞിട്ടില്ലേ എന്നും കെഎം ഷാജി ചോദിച്ചു.
''സിപിഎമ്മുകാരെ പിണക്കാതെ നടക്കുന്ന കവി വീരാന്‍കുട്ടി കെ റെയില്‍ പോയി എന്ന് ഉറപ്പായതിന് ശേഷം ഒരു കവിത എഴുതി. പുഴയെവിടെ മലയെവിടെ എന്ന്. സോഷ്യല്‍ മീഡിയയില്‍ സഖാക്കള്‍ നിന്ന് തല്ലി. അയാളെ പഞ്ഞിക്കിട്ടു. വീരാന്‍ കുട്ടിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ ഒരു മോബ് ലിഞ്ചിംഗ് തന്നെ ആയിരുന്നു. ഇല്ലാതായിപ്പോയ കെ റെയിലിന്റെ പരിസ്ഥിതി പ്രശ്‌നമെഴുതിയ കവി വീരാന്‍കുട്ടിയെ കഴിഞ്ഞ ആഴ്ച എല്ലാവരും എടുത്ത് പഞ്ഞിക്കിട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു പോസ്റ്റ് പിന്‍വലിക്കുകയാണ്. സംവാദം പോലും ഈ ഫാസിസ്റ്റുകള്‍ക്കിടയില്‍ സാധ്യമല്ല''. ഇതൊന്നും അശോകന്‍ ചെരുവില്‍ കണ്ടില്ലേ എന്നും കെഎം ഷാജി ചോദിച്ചു.
''അപ്പോള്‍ പിന്നെ നമ്മുടെ കുറച്ച് ആളുകള്‍ ഇറങ്ങിയിരിക്കുകയാണ്. നിരോധിച്ചതിന് ശേഷം വേറെ പണിയൊന്നും ഇല്ലാത്ത കുറച്ച് സോഷ്യല്‍ മീഡിയാ ബുദ്ധിജീവികള്‍ ഇറങ്ങിയിട്ടുണ്ട്. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം മതിയോ എന്നാണ് അവരുടെ ചോദ്യം. എന്തുകൊണ്ട് നോണ്‍ വെജ് ഇല്ല. അതൊക്കെ ഒരു മര്യാദയാണ്''. ഇവര്‍ക്കൊക്കെ എന്തിന്റെ സൂക്കേടാണ് എന്നും കെഎം ഷാജി ചോദിച്ചു. മതേതരവാദികളെന്ന് പറയുന്ന ഒരു ടിവി അവതാരകന്‍ വകയും ഇതുണ്ടായെന്നും കെഎം ഷാജി കുറ്റപ്പെടുത്തി.