എബോള: 16 മലയാളികള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള പടര്‍ന്നുപിടിക്കുന്നതിനെ തുടര്‍ന്ന് കേരളത്തിലും കനത്ത ഡാഗ്രതാ നിര്‍ദ്ദേശം. എബോള പടരുന്ന രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 16 മലയാളികള്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് എവിടേയും എബോള ഭീഷണി ഇല്ലെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനകള്‍ തുടരുകയാണ്.
ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുള്ള വിദേശ മലയാളികള്‍ സ്വന്തം വീടുകളില്‍ തന്നെയാണ് താമസിക്കുന്നത്. ഇവരുടെ സ്വകാര്യ യാത്രകളേയും മറ്റും നിരീക്ഷണം ബാധിക്കില്ല.
ഇവര്‍ക്കാര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. എങ്കിലും പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ 21 ദിവസം തുടര്‍ച്ചയായി നിരീക്ഷിക്കണം എന്നാണ് ലോകാരോഗ്യ സംഘട നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ കേരളത്തിലെ നിരീക്ഷണം.
ആയിരത്തിലധികം പേരാണ് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇതുവരെ എബോള രോഗം ബാധിച്ച് മരിച്ചത്. രണ്ടായിരത്തോളം പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് വിവരം. ഇതിനിടെ എബോള വൈറസിനെ പ്രതിരോധിക്കാന്‍ അമേരിക്കന്‍ കമ്പനി മരുന്ന് കണ്ടുപിടിച്ചതായി അവകാശപ്പെടുന്നു.
പരീക്ഷണാടിസ്ഥാനത്തില്‍ മരുന്നുകള്‍ ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘന അനുമതി നല്‍കിയിട്ടുണ്ട്. ഇസഡ്മാപ് എന്ന പേരിലാണ് അമേരിക്കന്‍ കമ്പനി മരുന്നുത്പാദിപ്പിച്ചിരിക്കുന്നത്. കുരങ്ങുകളില്‍ മാത്രമാണ് ഈ മരുന്ന് പരീക്ഷിച്ചുനോക്കിയിട്ടുള്ളത്.