സാമ്പത്തിക സംവരണം: സന്യാസിമാര്‍ ശിവഗിരിയുടെ മഹത്വം മറന്ന് പ്രവര്‍ത്തിക്കരുതെന്ന് പിണറായി
തിരുവനന്തപുരം: സാമ്പത്തിക സംവരണത്തിനെതിരായ ശിവഗിരി മഠത്തിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയക്കാര്‍ എതിര്‍ത്താല്‍ മനസിലാക്കാം, സന്യാസിമാരില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ല. സന്യാസിമാര്‍ ശിവഗിരിയുടെ മഹത്വം മറന്ന് പ്രവര്‍ത്തിക്കരുത്. സ്വാമിമാരുടേത് തെറ്റിദ്ധാരണയാണെങ്കില്‍ മാറ്റണമെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്യണമെന്ന് എസ്എന്‍ഡിപിയും അഭിപ്രായപ്പെട്ടിരുന്നു.
ശ്രീനാരായണ ഗുരുദേവ പ്രതിമയെ കരുവാക്കി പിന്നാക്ക സമുദായ വളര്‍ച്ചയുടെ കടയ്ക്കല്‍ കത്തിവച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണ്. സാമുദായിക സംവരണമെന്നത് സമ്പത്ത് വര്‍ദ്ധിപ്പിക്കാനല്ലെന്നും അധികാര പങ്കാളിത്വത്തിന് അവസരമൊരുക്കുന്നതാണ്. ഇത് ആരുടെയും ഔദാര്യമല്ലെന്നും മറിച്ച് അവകാശമാണെന്നും എസ്എൻഡിപി അഭിപ്രായപ്പെട്ടു. സാമ്പത്തിക സംവരണത്തെ എതിർത്ത് മുസ്ലീം ലീഗും രംഗത്ത് വന്നിരുന്നു. സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങൾ തകർക്കുന്നതാണ് സർക്കാർ നിലപാടെന്നും ഇത് സാമുഹിക നീതിയിൽ ദൂര വ്യാപകമായ പ്രതിയാഖ്യാതങ്ങൾ സൃഷ്ടിക്കുമെന്നും മുസ്ലീം ലീഗ് ആരോപിച്ചിരുന്നു.
സാമ്പത്തിക സംവരണത്തിന്റെ നിരന്തര വാദങ്ങളെ എതിര്‍ത്തുകൊണ്ട് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് രംഗത്ത് വന്നിരുന്നു. സാമ്പത്തിക സംവരണത്തിനായി വാദമുയര്‍ത്തുന്നത് ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ എല്ലാ സാമൂഹിക അസമത്വങ്ങള്‍ക്കും കാരണം ജാതിയാണ്. ജാതി രണ്ടാമത്തെ പ്രശ്നമാണെന്ന് പറഞ്ഞ മാര്‍ക്സിന്റെ തെറ്റ് ആദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ തുടരുകയാണെന്ന് ബിഷപ്പ് പറയുന്നു.