മാറാട് കലാപം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തടഞ്ഞത് കുമ്മനമെന്ന് എളമരം കരീം
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിച്ചതില്‍ കുമ്മനം രാജശേഖരന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് എളമരം കരീം ആരോപിച്ചു. മറാട് കലാപത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി ഒത്തുതീര്‍പ്പാക്കിയതിന് പിന്നില്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ ഉള്ളവരാണ് എന്നും എളമരം കരീം ആരോപിച്ചു. അന്ന് കുമ്മനം ഹിന്ദു മുന്നണി നേതാവായിരുന്നു.

കൊല്ലപ്പെട്ട ആര്‍എസ്എസ്സുകാരന്റെ കുടുംബത്തിന് മുസ്ലീം ലീഗിലെ നേതാക്കളുമായി ബന്ധപ്പെട്ട് കുമ്മനം നഷ്ടപരിഹാരമായി പണം വാങ്ങി നല്‍കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അങ്ങനെയാണ് പിന്‍വലിക്കപ്പെട്ടതെന്നും എളമരം കരീം ആരോപിച്ചു. മാറാഡ് കേസില്‍ എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന കുമ്മനത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു എളമരം കരീം. ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് കലാപമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യയില്‍ സിപിഎമ്മിനെയാണ് ബിജെപി ഏറ്റവും കൂടുതല്‍ ഭയക്കുന്നതെന്നും എളമരം കരീം മുതലക്കുളത്ത് പറഞ്ഞു. സംഘപരിവാര്‍ ഭീകരതയ്ക്ക് എതിരെ സിപിഎം സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം.












Click it and Unblock the Notifications