എലത്തൂർ തീവണ്ടി ആക്രമണം; പ്രതിയെ കേരളത്തിലെത്തിക്കുന്നതിനിടെ സുരക്ഷാ വീഴ്ച,വാഹനം ബ്രേക്ക്ഡൗണായി
കോഴിക്കോട്: എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിനിടെ വൻ സുരക്ഷാ വീഴ്ച. വഴി മധ്യേ രണ്ട് തവണ വാഹനം തകരാറിലായി. ഒരു മണിക്കൂറോളമാണ് ഇതോടെ പ്രതിയുമായി പോലീസ് പെരുവഴിയിൽ കിടന്നത്.
വ്യാഴാഴ്ച പുലർച്ചയോടെ കണ്ണൂരിൽ വെച്ചായിരുന്നു സംഭവം. കണ്ണൂർ മമ്മാക്കുന്നിൽ വെച്ചാണ് വാഹനം തകരാറിലായത്. തുടർന്ന് പകരം ഒരു വാഹനം ഏർപ്പാടാക്കി. എന്നാൽ ഇതും ബ്രേക്ക്ഡൗൺ ആവുകയായിരുന്നു.

മാമ്മാക്കുന്ന് എത്തിയതോടെ പുലർച്ചെ 3.35ന് പ്രതിയുമായി എത്തിയ ഫോർച്യൂണറിന്റെ പിറകിലെ ടയർ പൊട്ടി. 45 മിനിറ്റിനുശേഷം എടക്കാട് പൊലീസ് സ്ഥലത്തെത്തി വാഹനത്തിന് സുരക്ഷയൊരുക്കി. പിന്നാലെ കണ്ണൂർ എടിഎസിന്റെ വാഹനം പകരം എത്തിച്ചു. എന്നാൽ ഈ വാഹനവും എൻജിൻ തകരാർ കാരണം ബ്രേക്ക്‌ഡൗൺ ആയി.
തുടർന്ന് ഒരു മണിക്കൂറിന് ശേഷം നാലരയോടെ മറ്റൊരു വാഗണർ എത്തിച്ചാണ് ഷാരൂഖുമായി അന്വേഷണ സംഘം കോഴിക്കോട്ടേക്ക് തിരിച്ചത്.അതേസമയം പ്രതിയുമായി സഞ്ചരിച്ച വാഹനത്തിന് മതിയായ സുരക്ഷയും ഏർപ്പെടുത്തിയില്ലെന്ന ആക്ഷേപം ഉണ്ട്. മൂന്ന് പോലീസ് മാത്രമായിരുന്നു പ്രതിക്കൊപ്പം ഉണ്ടായിരുന്നു. എസ്കോർട്ട് വാഹനങ്ങളും ഉണ്ടായിരുന്നില്ല.
എലത്തൂർ കേസ് പ്രതിയുമായിട്ടാണ് പോലീസ് എത്തിയതെന്ന് അറിഞ്ഞതോടെ റോഡിൽ വാഹനത്തിന് ചുറ്റും ആളുകൾ കൂടുന്ന സാഹചര്യവും ഉണ്ടായിരുന്നു. അതേസമയം ഇയളെ കോഴിക്കോട് എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും. മുംബൈയിൽ എ ടി എസ് ചോദ്യം ചെയ്യലിൽ ഷാരൂഖ് കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്. പ്രതിയുടെ മുൻകാല പ്രവർത്തനങ്ങൾ കണ്ടെത്താനും ഇയാളെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ശേഖരിക്കാനും അന്വേഷണ സംഘം ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തിരുന്നു.
പ്രതി ഷാരൂഖ് സെഫിയെ പോലീസ് ഇന്നലെയായിരുന്നു പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ഉള്ള ആശുപത്രിയിൽ ചികിത്സ തേടുന്നതിനിടെയായിരുന്നു ഇയാളെ പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര എ ടി എസിന്റെയും കേന്ദ്ര ഏജന്‍സികളുടേയും സഹായത്തോടെ മഹാരാഷ്ട്ര തീവ്രവിരുദ്ധ സ്ക്വാഡാണ് ഷാരൂഖിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം അജ്മീറിലക്ക് രക്ഷപ്പെടാനുള്ള നീക്കത്തിലായിരുന്നു ഷാരൂഖ്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കേരളത്തിനെ ഞെട്ടിച്ച് കൊണ്ട് ഓടുന്ന ട്രെയിനിൽ ആക്രമണം നടന്നത്. അലപ്പുഴയിൽ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ എലത്തൂരിൽ വെച്ചായിരുന്നു അക്രമി തീയി ട്ടത്. സംഭവത്തിൽ 8 പേർക്ക് പൊള്ളലേൽക്കുകയും 3 പേർ മരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications