സിപിഎമ്മിന് വോട്ട് ചെയ്യുന്നത് വേസ്റ്റ്, കേരളത്തിലെ മത്സരം കോൺഗ്രസും ബിജെപിയും തമ്മിലെന്ന് സുധാകരൻ
കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ പൂര്‍ണമായും തള്ളി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരന്‍. ഇത്തവണ സിപിഎമ്മിന് വോട്ട് ചെയ്യുന്നത് വേസ്റ്റ് ആണെന്ന് സുധാകരന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പോലും മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും കെ സുധാകരന്‍ പറഞ്ഞു. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു പ്രസക്തിയും ഇല്ല.
സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി വരെ നഷ്ടപ്പെടാന്‍ പോകുകയാണ് എന്നും കെ സുധാകരന്‍ പറഞ്ഞു. അങ്ങനെയുളള പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നത് പാഴ് വേലയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും.
കേരളത്തിലൊഴികെ മറ്റൊരു സംസ്ഥാനത്തും സിപിഎമ്മിന് ഒരു സീറ്റ് പോലും ലഭിക്കില്ല. പശ്ചിമബംഗാളിലും ത്രിപുരയിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കും. സിപിഎം കേരളത്തില്‍ ജയിക്കുകയാണ് എങ്കില്‍ ലോക്‌സഭയില്‍ എംപിമാരായി അവര്‍ മാത്രമാണ് ഉണ്ടാവുകയെന്നും കെ സുധാകരന്‍ പരിഹസിച്ചു. വിരലില്‍ എണ്ണാന്‍ മാത്രമുളള സിപിഎം എംപിമാര്‍ ലോക്‌സഭയില്‍ എന്ത് ചെയ്യാനാണ് എന്നും കെ സുധാകരന്‍ ചോദിച്ചു.
പാര്‍ലമെന്റില്‍ സിപിഎം എംപിമാര്‍ക്ക് മുന്നിലുളള ഒരേ ഒരു വഴി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുക എന്നത് മാത്രമാണ്. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാന്‍ ശക്തിയുളള പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതിന് വേണ്ടി സിപിഎം എംപിമാരെ ജയിപ്പിക്കുന്നതിലും നല്ലത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കുന്നത് അല്ലെ എന്നും സുധാകരന്‍ ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മത്സരിക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടില്ല. കണ്ണൂരില്‍ പി ജയരാജന്‍ മത്സരിച്ചാല്‍ തങ്ങള്‍ക്ക് രാഷ്ട്രീയ പ്രചാരണം കൂടുതല്‍ എളുപ്പമായെന്നും സുധാകരന്‍ പറഞ്ഞു.