ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ല; സാമ്പത്തിക ആരോപണത്തിൽ വിശദീകരണം നൽകി ഇപി ജയരാജൻ
തിരുവനന്തപുരം: ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്ന് വിശദീകരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. തലശ്ശേരിയിലുള്ള കെ പി രമേഷ് കുമാറിന്റെതാണ് റിസോർട്ടെന്നും ഇപി ജയരാജൻ പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ വിശദീകരണത്തിന് ഇ പി ജയരാജന്‍ തയ്യാറായില്ല.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിൽ പി ജയരാജൻ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിലാണ് ഇ പി ജയരാജന്റെ വിശദീകരണം. റിസോർട്ടിന്റെ മറവിൽ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നായിരുന്നു പി ജയരാജൻ ആരോപിച്ചത്. ഇ പി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും നടപടിയുണ്ടാകണമെന്നുമെന്നും പി ജയരാജൻ സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടുവെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തത്.
രേഖാമൂലം പരാതി നല്‍കിയാല്‍ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനില്‍ നിന്നും പി ജയരാജന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം കേന്ദ്ര കമ്മിറ്റി അംഗം അത്തരമൊരു റിസോർട്ട് നടത്തുന്നതായി തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും നാട്ടിൽ പല സ്ഥലത്തും പല പദ്ധതികളും നടക്കുന്നുണ്ടാകും അതിനെ കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചാൽ എന്ത് മറുപടിയാണ് നൽകുകയെന്നുമാണ് പി ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം പാർട്ടിക്കത്ത് തെറ്റായ പ്രവണതകൾക്കെതിരായ ഉൾപ്പാർട്ടി സമരം സ്വാഭാവികമായും നടക്കുമെന്നും അതിന്റെ ഭാഗമായി ചർച്ച ചെയ്യാനുള്ള ഒരു രേഖയാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചതെന്നും പി ജയരാജൻ പറഞ്ഞിരുന്നു.സംസ്ഥാന കമ്മിറ്റിയിൽ എന്ത് ചർച്ച ചെയ്തുവെന്നത് വലതുപക്ഷ മാധ്യമങ്ങളോട് പങ്കുവെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമങ്ങൾ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും പി ജയരാജൻ പ്രതികരിച്ചിരുന്നു.
കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലില്‍ കേരളാ ആയുര്‍വേദിക്ക് ആന്‍ഡ് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ വൈദേകം എന്ന പേരിലാണ് റിസോർട്ട് നടത്തുന്നത്. 30 കോടിയോളം രൂപ ചെലവഴിച്ച് കുന്നിന്റെ മുകളിലാണ് റിസോർട്ട് പണിതത്. റിസോർട്ട് പണി തുടങ്ങിയപ്പോൾ തന്നെ വിവാദം ഉയർന്നിരുന്നു. റിസോർട്ടിനായി അനധികൃതമായാണ് ആന്തൂർ നഗരസഭ അനുമതി നൽകിയതെന്ന് ആരോപണം ഉയർന്നിരുന്നു. കുന്ന് ഇടിച്ചുനിരത്തിയതുമായി ബന്ധപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്തും അന്ന് രംഗത്തെത്തിയിരുന്നു.
ഇപി ജയരാജന് എതിരെ സാമ്പത്തിക ആരോപണവുമായി പി ജയരാജൻ, 'അനധികൃതമായി സ്വത്ത് സമ്പാദിച്ചു'
'ഇപി ജയരാജൻ അത്തരമൊരു റിസോർട്ട് നടത്തുന്നതായി തന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല'; പ്രതികരിച്ച് ജയരാജൻ