'ആരെങ്കിലും തനിക്കെതിരെ കേസ് കൊടുക്കട്ടെ, പണി ഇല്ലാത്തവര്‍ക്ക് കേസ് കൊടുക്കാം'; ഇ പി ജയരാജന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ പ്രതികരിച്ച് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ടതില്‍ കേസെടുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിന് എതിരെയാണ് ഇ പിയുടെ പ്രതികരണം എത്തിയത്. ആരെങ്കിലും തനിക്ക് എതിരെ കേസ് കൊടുക്കട്ടെ.
പണി ഇല്ലാത്തവർക്ക് കേസ് കൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നാട്ടിൽ ആർക്കുവേണമെങ്കിലും കേസ് കൊടുക്കാൻ അധികാരമുണ്ട്. പ്രതിപക്ഷ നേതാവിന് വേറെ പണിയൊന്നുമില്ലല്ലോ അദ്ദേഹം കേസ് കൊടുക്കട്ടെ എന്നും ഇ പി പറഞ്ഞു.

എന്താണ് ഈ രാജ്യത്ത് നടക്കുന്നതെന്നും മാധ്യമങ്ങൾ എന്താണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഈ രീതിയിൽ മുന്നോട്ടു പോയാൽ എവിടെപ്പോയി നിങ്ങൾക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫ് സ്ഥാനാർഥിയായ ജോ ജോസഫിന് എതിരെ ഒരു സ്ത്രീയുടെ അശ്ലീല ഫോട്ടോ പ്രദർശിപ്പിച്ചിരുന്നു.
ഇത്തരം സംസ്കാരങ്ങൾ ഒന്നും നമ്മുടെ രാജ്യത്തിന് യോജിക്കുന്നതല്ല. അത് കോൺഗ്രസിലെ ആളുകൾ തിരുത്തിയാൽ അവർക്ക് നല്ലതെന്നും ഇപി കൂട്ടിച്ചേർത്തു. സ്വർണ്ണക്കളളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഇന്ന് ഉന്നയിച്ച പുതിയ ആരോപണങ്ങളോടും ഇ പി പ്രതികരിച്ചിരുന്നു. നിലവാരമുള്ളവരുടെ രാഷ്ട്രീയ പ്രശ്നം മാത്രമേ കൈകാര്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുള്ളൂ എന്നാണ് ഇ പി ജയരാജൻ വ്യക്തമാക്കിയത്.
രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിച്ചാലും ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിച്ചാലും താൻ മുന്നിലുണ്ടാകും. ആരെങ്കിലും എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞാൽ അതിന് പിന്നാലെ നടന്നു പ്രതികരിക്കാൻ താനില്ലെന്നും ഇ പി പ്രതികരിച്ചിരുന്നു. അതേസമയം, പി ശ്രീരാമകൃഷ്ണനെതിരെയും സ്വപ്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപണം ഉണ്ടായി.
സുഹൃത്ത് നിയന്ത്രിക്കുന്ന മിഡിലീസ്റ്റ് കോളജിന് ഷാർജയിൽ ഭൂമി ലഭിക്കുന്നതിന് പി ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‍ന സുരേഷ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്. ഇതിന് പിന്നാലെ, അദ്ദേഹത്തിന് കൈക്കൂലിയായി ഒരു ബാഗ് നിറയെ പണം കോണ്സുലേറ്റ് ജനറൽ നൽകിയെന്നും സ്വപ്‍ന വെളിപ്പെടുത്തിയിരുന്നു.
എന്നാൽ, സ്വപ്ന സുരേഷ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് വ്യക്തമാക്കി മുൻ സ്പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്ണനും ആരോപണങ്ങൾക്ക് പിന്നാലെ രംഗത്ത് വന്നിരുന്നു. ഷാർജ ഷെയ്ക്കിന് കൈക്കൂലി കൊടുക്കാൻ മാത്രം താൻ വളർന്നോ എന്ന ചോദ്യം ഉയർത്തിയിരുന്നു ശ്രീ രാമകൃഷ്ണന്റെ പ്രതികരണം.
സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ എല്ലാം തെറ്റാണ്. കേസ് നേരത്തെ അന്വേഷണ ഏജൻസികൾ വിശദമായി പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെ മൊഴികൾ രേഖപ്പെടുത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. അന്ന് സമർപ്പിച്ചിരുന്ന കുറ്റപത്രത്തിൽ ഇത്തരം കാര്യങ്ങൾ പരാമർശിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വപ്നയുടെ ആരോപങ്ങളെ പൂർണ്ണമായും തളളിക്കൊണ്ടായിരുന്നു ശ്രീരാമകൃഷ്ണന്റെ പ്രതികരണം ഉണ്ടായത്.
ഷാർജ ഷെയ്ക്കിനെ താൻ സ്വകാര്യമായി കണ്ടിട്ടില്ല. തനിക്ക് അതിന്റെ ആവശ്യമില്ല. ഷെയ്ക്കുമായി തനിക്ക് യാതൊരു തരത്തിലുമുളള വ്യക്തിപരമായ അടുപ്പം ഇല്ല. കോൺസുലേറ്റ് ജനറലിന്റെ ഫോൺ നമ്പർ പോലും തന്റെ മൊബൈൽ ഫോണിൽ ഇല്ല.
മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...
ഇക്കാര്യങ്ങളൊക്കെ നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്തിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വപ്ന പറയുന്നതു പോലെ മിഡിൽ ഈസ്റ്റ് എന്നൊരു കോളേജ് ഷാർജയിലില്ല. ഇതിനായി ഭൂമി അവിടെ തനിക്ക് അനുവദിച്ചിട്ടുമില്ല. ഇതൊക്കെ മനസ്സിലാക്കിയ മാധ്യമങ്ങൾ വീണ്ടും ചോദിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications